വിനോദസഞ്ചാരത്തിന്റെ ഭാഗമായി കറങ്ങിനടക്കുന്നതിനിടയിലാണ് 2018ഏപ്രിൽ മാസത്തിലെ ഒരു രാത്രിയിൽ നേപ്പാളിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ പൊഖറയിൽ എത്തുന്നത്. രാത്രി അവിടെ നിന്നു നോക്കുമ്പോൾ, അല്പം അകലെയായി ഭൂമിയിൽ നിന്നും ആകാശത്തേക്ക് നീളുന്ന വൈദ്യുത വിളക്കുകൾ കണ്ടു. വിളക്കു തെളിക്കുന്ന വഴിയിലൂടെ ഉയരത്തിലേക്കു നോമ്പോൾ, നക്ഷത്രങ്ങളാണോ വിളക്കുകളാണോ എന്ന് തിരിച്ചറിയാൻ കഴിയാത്തവിധമുള്ള ദീപക്കാഴ്ചയാണ് ആകാശത്ത്. അതൊരു വേനൽ രാത്രിയായിരുന്നു, തെളിഞ്ഞ ആകാശവും. ഏതോ മായികലോകത്ത് എത്തിയ പ്രതീതിയാണു തോന്നിയത്. നഗരത്തോടു ചേര്‍ന്നുള്ള സാരങ്കോട്ട് എന്ന പര്‍വ്വതവും അതിനുമുകളിലേക്കുള്ള വഴിയിൽ തെളിച്ചിട്ടുള്ള ദീപങ്ങളുമാണതെന്നു മനസ്സിലായി. നേരം വെളുത്താൽ എന്തായാലും ആ പര്‍വ്വതത്തിനു മുകളെലെത്തണമെന്ന് അപ്പോഴേ വിചാരിച്ചുരുന്നു. ഹിമാലയ പർവ്വതനിരയുടെ ഭാഗമായ ഒരു പർവ്വതമാണ് സാരങ്കോട്ട്.
അടുത്ത ദിവസം അല്പം വൈകിയാണ് ഉണർന്നത്. ഹോട്ടലിന്റെ ബാൽക്കണിയിൽ നിന്നും മലമുകളിലേക്കു നോക്കിയ എന്നെ അത്ഭുതപ്പെടുത്തുന്ന മറ്റൊരു കാഴ്ചയാണ് അപ്പോഴുണ്ടായിരുന്നത്. നൂറുകണക്കിന് വർണ്ണച്ചിറകുകളും അതിൽ തൂങ്ങി മനുഷ്യരും ആകാശത്തുനിന്നും ഭൂമിയിലേക്ക് പറന്നിറങ്ങുന്നു, പര്‍വ്വതമുകളിൽ നിന്നും പാരച്യൂട്ടിൽ പറന്ന് താഴെയുള്ള ഫേവ തടാകത്തിന്റെ കരയിലേക്കിറങ്ങുന്ന പാരാഗ്ലൈഡേഴ്സായിരുന്നു അതെല്ലാം. വിവിധ വർണ്ണങ്ങളിലുള്ള ഡ്രാഗണുകളുടെ പുറത്തു പറന്നുനടക്കുന്ന അവതാര്‍ സിനിമയിലെ ‘നാവി’കളെയാണ് അതുകണ്ടപ്പോൾ ഓർമ്മവന്നത്. എന്തായാലും പാരച്യൂട്ടിൽ ഒരു പറക്കൽ തരപ്പെടുത്തണമെന്ന് അപ്പോൾ തന്നെ തീർച്ചപ്പെടുത്തി.
സാരങ്കോട്ടിനു മുകളിൽ നിന്നുള്ള കാഴ്ച – താഴെ കാണുന്നത് പോഖറ പട്ടണമാണ്.
നേപ്പാളിന്റെ പ്രഥാന വരുമാനമാർഗ്ഗമാണ് വിനോദസഞ്ചാരം. വിനോദസഞ്ചാരികൾക്ക് ആവശ്യമായ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുന്ന ധാരാളം കേന്ദ്രങ്ങൾ പൊഖറ നഗരത്തിലുണ്ട്. ചില തെരുവുകൾ ഇത്തരത്തിൽ വിനോദസഞ്ചാരികൾക്കാവശ്യമായ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുന്ന കടകൾക്കു മാത്രമായുള്ളതാണ്. അത്തരം ചില കടകളിലെത്തി വിവരങ്ങളൊക്കെ മനസ്സിലാക്കി. ഓരോ സ്ഥലത്തും വിവിധ നിരക്കുകളാണ് പാരാഗ്ലൈഡിംഗിന് വാങ്ങുന്നത്. 5000-മുതൽ 8000 വരെയാണ് ചോദിക്കുന്നത്. നഗരത്തിൽ നിന്നും ജീപ്പിൽ കയറ്റി പര്‍വ്വതമുകളിൽ എത്തിക്കും. അരമണിക്കൂറിലധികം എടുക്കും മുകളിലെത്താൻ. നഗരത്തോടു ചേർന്നുള്ള മനോഹരവും വിശാലവുായ ഫേവ തടാകത്തിന്റെ കരയിലുള്ള മൈതാനത്താണ് പാരച്യൂട്ടുകൾ വന്നിറങ്ങുക. അവിടെ നിന്നും ജീപ്പിൽ കയറ്റി നമ്മളെ വീണ്ടും നഗരത്തിലെത്തിക്കും. ഓരോ പാരച്യൂട്ടിനൊപ്പവും, അതു പറത്താനായി ഒരു പൈലറ്റും ഉണ്ടാകും. നമ്മൾ വെറുതെ ഇരുന്നു കൊടുത്താൽ മതി, പറത്തലും നിലത്തിറക്കലുമൊക്കെ പൈലറ്റ് തന്നെ ചെയ്തുകൊള്ളും. എന്തായാലും അന്ന് വിവരങ്ങളൊക്കെ ചോദിച്ചു മനസ്സിലാക്കി ഞാൻ തിരികെ പോന്നു. അടുത്ത ദിവസം പറക്കാമെന്നു കണക്കു കൂട്ടി, മറ്റ് പരിപാടികളിൽ ഏർപ്പെട്ടു.
അസംഖ്യം വർണ്ണപ്പട്ടങ്ങൾ പോലെ സാരങ്കോട്ടിനുമുകളിൽ പറന്നു നടക്കുന്ന പാരച്യൂട്ടുകൾ
അടുത്ത ദിവസം രാവിലെ എട്ടുമണിയോടെ വീണ്ടും പലപല കടകളിൽ കയറിയിറങ്ങി. അല്പം റേറ്റ് കുറവുള്ള ഒരു കട കണ്ടെത്തുകയായിരുന്നു ലക്ഷ്യം. ഒരു കടയിൽ ജീപ്പൊക്കെ തയ്യാറായി നില്ക്കുന്നു. കുറച്ചു പേര് അതിനകത്തുണ്ട്. ഞാൻ കാര്യങ്ങളൊക്കെ അന്വേഷിച്ചു. അഞ്ചുപേരെയാണ് ഒരു തവണ മുകളിൽ എത്തിക്കുന്നത്. ഇതുവരെ നാല് സഞ്ചാരികളെ ആയിട്ടുള്ളു. അഞ്ച് പൈലറ്റുമാരും അഞ്ചാൾക്കുള്ള പാരച്യൂട്ടും തയ്യാറാണ്. ഒരാളെ കൂടി കിട്ടിയാൽ ഉടൻ പുറപ്പെടാം. അല്പം നിരക്കു കുറയ്ക്കുകയാണെങ്കിൽ ഞാൻ തയ്യാറാണ് എന്നു പറഞ്ഞു. ഇത്തരം വിലപേശലുകൾ അവിടെ പതിവാണ്. ഒടുവിൽ 4500 രൂപയ്ക്ക് പാരാഗ്ലൈഡിംഗ് തരപ്പെട്ടു.
അങ്ങനെ ഞങ്ങളുടെ ജീപ്പ് സാരങ്കോട്ടിന്റെ മുകളിലേക്ക് യാത്രയായി. കുത്തനെയുള്ള കയറ്റമാണ്. ചിലയിടത്തൊക്കെ, ജീപ്പിന് കയറാനായി പൈലറ്റുമാർ ഇറങ്ങിക്കൊടുത്ത് ജീപ്പ് നിരങ്ങി നിരങ്ങി കയറേണ്ടി വന്നു. ഉയരത്തിലേക്കു പോകും തോറും താഴെ നഗരവും അതിനടുത്തായുള്ള തടാകവും കാണാറായി. തീപ്പെട്ടിക്കൂടുകൾ അടുക്കിയപോലെ കെട്ടിടനിരകൾ.
ജീപ്പിലുള്ളവരെയൊക്കെ പരിചയപ്പെട്ടു. അക്കൂട്ടത്തിൽ പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷ കഴിഞ്ഞ് വെക്കേഷൻ ആസ്വദിക്കാൻ കാഠ്മണ്ടുവിൽ നിന്നും എത്തിയ ഒരു പെൺകുട്ടിയും ഉണ്ടായിരുന്നു. പഠനം കഴിഞ്ഞാൽ രണ്ടുമാസം ചുറ്റിക്കറങ്ങാൻ അനുവദിക്കണമെന്ന് വീട്ടുകാരിൽ നിന്നും സമ്മതം വാങ്ങി കറങ്ങാനിറങ്ങിയിരിക്കുകയാണ് അവൾ. ആദ്യമായി പറക്കാൻ പോകുന്നതിന്റെ ഭയം അവൾ ഒളിച്ചുവച്ചില്ല. വളരെ കഷ്ടപ്പെട്ടാണ് വീട്ടുകാരിൽ നിന്നും പറക്കാനുള്ള സമ്മതം വാങ്ങിയിരിക്കുന്നത്. കേരളത്തെക്കുറിച്ചൊക്കെ അവൾക്ക് അറിയാം. എരിവുള്ള ഭക്ഷണം കഴിക്കുന്നവർ എന്നാണ് അവൾ മലയാളികളെ വിശേഷിപ്പിച്ചത്.
പറക്കലിനിടയിലുള്ള കാഴ്ച – നേപ്പാൾ ഗ്രാമങ്ങളും ഫേവ തടാകവും
അങ്ങനെ ഞങ്ങൾ മുകളിലെത്തി. മുകളിൽ വിവിധ ഇടങ്ങളിലായി ഗ്ലൈഡേഴ്സിന്റെ പറക്കലുകൾ നടക്കുന്നുണ്ടായിരുന്നു. അല്പം നിരപ്പായതും ഒരു വശം കുത്തനെ താഴ്ചയുള്ളതുമായ ഒരു സ്ഥലത്താണ് ഞങ്ങൾ എത്തിയത്. എന്റെ പൈലറ്റ് താംബ എന്നു പേരായ ഒരു ആസ്ത്രേലിയക്കാരനായിരുന്നു. ഗ്ലൈഡിംഗിൽ ചെയ്യേണ്ട അത്യാവശ്യം കാര്യങ്ങളൊക്കെ അദ്ദേഹം എനിക്ക് പറഞ്ഞുതന്നു. ഹെൽമറ്റും മറ്റ് സുരക്ഷാ ഉപകരണങ്ങളുമൊക്കെ ധരിച്ച് ഞാനും തയ്യാറായി. സഞ്ചാരിയെ മുന്നിലും പൈലറ്റിനെ പിന്നിലുമായി പാരച്യൂട്ടിന്റെ രണ്ടു ഇരിപ്പിടങ്ങളിൽ ബന്ധിപ്പിക്കും. തുടര്‍ന്ന് പൈലറ്റിന്റെ സഹായികൾ പാരച്യൂട്ട് നിലത്ത് വിരിച്ചിടും. കാറ്റടിച്ച് അത് വിടരുന്നതിനനുസരിച്ച് സഞ്ചാരിയും പൈലറ്റും കൂടി മുന്നിലേക്ക് ഓടി താഴേക്ക് ചാടണം. അപ്പോൾ പാരച്യൂട്ട് പൂർണ്ണയായും വിടർന്നുയരുകയും നമ്മൾ പറക്കാനാരംഭിക്കുകയും ചെയ്യും.
ഒന്നുരണ്ടാളുകൾ പറന്നിറങ്ങുന്നത് ഞാൻ ശ്രദ്ധയോടെ നിരീക്ഷിച്ചു. ഊഴം വന്നപ്പോൾ എന്നെയും സീറ്റുമായി ബന്ധിപ്പിച്ചു. പൈലറ്റും കയറി. പാരച്യൂട്ട് വിടര്‍ത്തി, കാറ്റടിച്ച് അത് മുകളിലേക്കുയർന്നു, ഒപ്പം ഞങ്ങൾ മുന്നോട്ടോടി, അഗാധമായ താഴ്ചയിലേക്ക് എടുത്തുചാടി. ചാടുന്ന സമയം ശരീരത്തിന് മൊത്തത്തിൽ ഒരു ഭാരമില്ലായ്മ തോന്നി, പക്ഷെ താഴെ വീഴുന്നതിനു പകരം ഞങ്ങൾ വായുവിൽ തങ്ങിനിന്നു. താഴേക്കു നോക്കിയാൽ കാടും നഗരവും തടാകവുമൊക്കെ പലപലയിടങ്ങളിലായി ചിതറിക്കിടക്കുന്നു. ആകാശം നിറയെ പാരച്യൂട്ടുകൾ പറന്നു നടക്കുകയാണ്. അതിലൊരെണ്ണമായി ഞങ്ങളും ആകാശത്തിന്റെ ഭാഗമായിമാറി.
താംബയും ഞാനും – പറക്കലിനിടയിൽ
അല്പസമയത്തിനകം താംബ ഒരു ക്യാമറ കയ്യിലെടുത്തു. ഒരു പൈപ്പിന്റെ അറ്റത്ത് ഘടിപ്പിച്ചിട്ടുള്ള പ്രത്യേകതരം ക്യാമറയാണത്. ഒരേസമയം ഫോട്ടോയും വീഡിയോയും എടുക്കാം. തുടക്കത്തിൽ അദ്ദേഹം തന്നെ ഫോട്ടോയും വീഡിയോയും എടുത്തു, പിന്നീട് ക്യാമറ എനിക്കു കൈമാറി. അപ്പോഴേക്കും പാരച്യൂട്ട് നേപ്പാളിന്റെ ഗ്രാമങ്ങൾക്കു മുകളിലൂടെ പറക്കാൻ തുടങ്ങിയിരുന്നു. വീടുകളും കെട്ടിടങ്ങളും സ്കൂളും റോഡും കൃഷിയിടങ്ങളുമൊക്കെ ഒരു ചിത്രത്തിലെന്നപോലെ കാണപ്പെട്ടു. ചിത്രങ്ങൾ മാറിമാറി വന്നുകൊണ്ടിരുന്നു. ആകാശത്തു പറക്കുന്ന ചില പക്ഷികളൊക്കെ അസൂയയോടെ ഞങ്ങളെ നോക്കുന്നതായി തോന്നി.
ഒരു സ്വപ്നലോകത്തെന്നപോലെ ഞങ്ങൾ പറന്നുനടന്നു. നയനാനന്ദകരമായ കാഴ്ചകൾ കണ്ടും കാണുന്ന കാഴ്ചകൾ ക്യാമറയിൽ പകര്‍ത്തിയും പാരഗ്ലൈഡിംഗ് പുരോഗമിച്ചു. അരമണിക്കൂറോളം ഞങ്ങൾ പറന്നു നടന്നു. അല്പം സര്‍ക്കസ്സൊക്കെ കാണിക്കാൻ പോവുകയാണെന്ന് താംബ മുന്നറിയിപ്പുനൽകി. തുടർന്ന് അദ്ദേഹം പാരച്യൂട്ടിനെ ചരിച്ചും തിരിച്ചും പലദിശയിൽ കറക്കിയും വിവിധ അഭ്യാസങ്ങൾ കാണിക്കാൻ തുടങ്ങി. വാട്ടര്‍ തീം പാര്‍ക്കിലെ റൈഡിലിരിക്കുന്ന പ്രതീതിയാണ് അപ്പോൾ തോന്നിയത്. അല്പസമയത്തിനകം ഞങ്ങള്‍ തടാകത്തിന്റെ കരയിലുള്ള വലിയ മൈതാനത്തിനടുത്തെത്തി. പാരച്യൂട്ട് മെല്ലെ താഴ്ന്നിറങ്ങാൻ തുടങ്ങി.
പാരച്യൂട്ട് ലാന്റിംഗ്
പാരച്യൂട്ട് തറയിൽ തൊടുമ്പോൾ അല്പം മൂന്നിലേക്ക് ഓടണമെന്ന് താംബ പറഞ്ഞു തന്നിരുന്നു. അല്ലങ്കിൽ നമ്മൾ വീണുപോകാൻ സാധ്യതയുണ്ട്. എന്നാൽ അത്രയൊന്നും പ്രയാസമില്ലാതെ ഞങ്ങൾ നിലത്തിറങ്ങി. ഞങ്ങൾക്കു പിന്നിലായി പാരച്യൂട്ടും നിലത്തു വീണു. അവിടെയുണ്ടായിരുന്ന സഹായികൾ ഞങ്ങളെ സീറ്റിൽ നിന്നും മോചിപ്പിച്ചു. ഞങ്ങളെ തിരികെ നഗരത്തിലേക്കു കൊണ്ടുപോകാനുള്ള ജീപ്പ് തയ്യാറായിരുന്നു. അങ്ങനെ ജീവിതത്തിലെ അവിസ്മരണീയമായ ഒരു ഗഗനയാത്രയ്ക്ക് സമാപ്തിയായി. ഇനിയും ഒരിക്കൽ കൂടി പറക്കണമെന്ന മോഹവുമായാണ് ഞാൻ അവിടെനിന്നും യാത്രയായി.
മറ്റൊരു രാജ്യത്തേക്ക് ആദ്യമായി കാലുകുത്തുകയായിരുന്നു. വിമാനത്തിൽ നിന്നും താഴേക്ക് കാലെടുത്തു കുത്തുകയാണെന്ന് കരുതരുത്, ഒരു രാജ്യത്തു നിന്നും മറ്റൊരു രാജ്യത്തേക്ക് അതിര്‍ത്തി മുറിച്ചുകടക്കുകയാണ്.
“ആരാടാ നീ, എന്തു ധൈര്യമുണ്ടായിട്ടാണ് ഈ രാജ്യത്തേക്ക് കടന്നുവരുന്നത്” – എന്നൊന്നും ചോദിക്കാൻ ആരുമുണ്ടായില്ല. ആരും ആരെയും ശ്രദ്ധിക്കുന്നില്ല. അനവധി ആളുകൾ അങ്ങോട്ടും ഇങ്ങോട്ടും നടന്നും വാഹനങ്ങളിലും യാത്രചെയ്യുന്നു.
ഇന്ത്യ-നേപ്പാൾ അതിര്‍ത്തിയായ സുനൗലിയിൽ 2018 ഏപ്രിൽ 10-നാണ് ഞാൻ എത്തുന്നത്. വായിച്ചും കേട്ടറിഞ്ഞും നേപ്പാൾ യാത്രക്ക് തയ്യാറായി എത്തിയതാണ്. ഇന്ത്യൻ പൗരന്, പൗരത്വം തെളിയിക്കുന്ന രേഖ മാത്രം ഹാജരാക്കിയാൽ മറ്റ് അനുമതി പത്രങ്ങളൊന്നും ഇല്ലാതെ തന്നെ നേപ്പാളിൽ യാത്രചെയ്യാൻ സാധിക്കും എന്നു മാത്രമാണ് ഇക്കാര്യത്തിൽ മനസ്സിലാക്കാൻ സാധിച്ചിരുന്നത്. നേപ്പാളിൽ യാത്രചെയ്ത ആരുമായും മുൻ പരിചയം ഇല്ലാതിരുന്നതിനാൽ യാത്ര എങ്ങനെ പ്ലാൻ ചെയ്യണം എന്നൊന്നും മുന്നറിവുണ്ടായിരുന്നില്ല. നേപ്പാളിൽ യാത്രചെയ്തതായി അറിവുള്ള ഏക വ്യക്തി യോദ്ധായിലെ അശോകേട്ടനാണ്.
ആധാര്‍ കാര്‍ഡും പാസ്പോര്‍ട്ടും കയ്യിലുണ്ടായിരുന്നു. ഒരു വലിയ ബാഗിൽ അത്യാവശ്യം വസ്ത്രങ്ങൾ, ക്യാമറ, ട്രിപ്പോഡ് എന്നിവയായിരുന്നു ലഗ്ഗേജ്. ഞാൻ നടന്നു നടന്നു നേപ്പാളിൽ കയറിക്കഴിഞ്ഞു. നുഴഞ്ഞുകയറ്റക്കാരനെന്നു പറഞ്ഞ് വെടിവെപ്പുണ്ടാകുമോ? ഇനിയെന്തു് നടപടിക്രമം പാലിക്കണം എന്ന സംശയത്തിലായിരുന്നു ഞാൻ.
മുന്നു ദിവസം മുമ്പ്, അതായത് ഏപ്രിൽ 7ന് എറണാകുളത്തുനിന്നുമാണ് യാത്ര ആരംഭിച്ചത്. മംഗള എക്സ്പ്രസ്സിൽ സ്ലീപ്പര്‍ കോച്ചിൽ യാത്രചെയ്ത് 9-ാം തീയതി രാവിലെ ഉത്തര്‍ പ്രദേശിലെ ഝാൻസി സ്റ്റേഷനിൽ ഇറങ്ങി. ഉത്തര്‍പ്രദേശിലെ ഒരു തെക്കുപടിഞ്ഞാറൻ പട്ടണമാണ് ഝാൻസി. നമ്മുടെ വീരവനിതയായ ഝാൻസി റാണിയുടെ നാട്. നേപ്പാൾ അതിര്‍ത്തിക്കടുത്തുള്ള പട്ടണമായ ഗോരഖ്പൂരിലേക്ക് ഇവിടെ നിന്നും ട്രെയിൻ ലഭിക്കും. മറ്റൊരു മാര്‍ഗ്ഗം ഡെൽഹിയിലെത്തി, ഗോരഖ്പൂരിന് ട്രെയിൻ പിടിക്കുക എന്നതാണ്. വിമാന മാര്‍ഗ്ഗം ഡൽഹിയിൽ നിന്നും കാഠ്മണ്ടുവിൽ എത്താമെങ്കിലും കരമാര്‍ഗ്ഗം യാത്രചെയ്യുന്നതിനാണ് ഞാൻ തീരുമാനിച്ചിരുന്നത്. (പണലാഭം ചെറിയ കാര്യമല്ലല്ലോ.)
ബുക്ക് ചെയ്ത ട്രെയിൻ വൈകിട്ടാണുള്ളത്. രണ്ടു ദിവസത്തെ ട്രെയിൻ യാത്രയുടെ ക്ഷീണം മാറ്റാൻ, റെയിൽവേയുടെ തന്നെ വിശ്രമമുറിയി ഉപയോഗപ്പെടുത്തി. ബുക്ക് ചെയ്തിരുന്നെങ്കിലും സീറ്റ് കിട്ടിയില്ല, വെയിറ്റിംഗ് ലിസ്റ്റായിരുന്നു. രാത്രി പത്തോടെ എത്തിയ ഒരു ട്രെയിനിൽ അതിനാൽ ലോക്കൽ കോച്ചിലായിരുന്നു ഗോരഖ്പൂരിലേക്കുള്ള യാത്ര. അതൊരു സുഖമില്ലാത്ത യാത്രയായിരുന്നു. മുകളിലെ ലഗ്ഗേജ് ബര്‍ത്തിൽ ഇരിക്കാൻ സീറ്റ് കിട്ടിയെങ്കിലും അസാമാന്യമായ തിരക്കായിരുന്നു. 500-ൽ അധികം കിലോമീറ്റര്‍ ദൂരമുണ്ട് ഝാൻസിയിൽ നിന്നും ഗോരഖ്പൂരിലേക്ക്, 10 മണിക്കൂറിലധികം സമയം എടുക്കും.
പുലര്‍കാലമായപ്പോഴേക്കും തിരക്കൊഴിഞ്ഞു. രണ്ടു മണിക്കൂറോളം കിടന്നുറങ്ങാൻ സാധിച്ചു. ഒമ്പത് മണിയോടെ വണ്ടി ഗോരഖ്പൂര്‍ സ്റ്റേഷനിൽ എത്തി. പുരാതനമായ റെയിൽവേസ്റ്റേഷനാണ്, അതിന്റേതായ വൃത്തിക്കുറവും ഉണ്ട്. പ്രഭാതകൃത്യങ്ങളൊക്കെ റിയിൽവേ സ്റ്റേഷനിൽ തന്നെ കഴിച്ചു. റെയിൽവേ കാന്റീനിൽ നിന്നും പ്രഭാത ഭക്ഷണവും കഴിച്ച് പുറത്തിറങ്ങി. നേപ്പാൾ അതിർത്തിയായ സുനൗലിയിലേക്ക് പോകാൻ അടുത്തുള്ള ബസ്സ്റ്റാന്റിൽ നിന്നും ബസ്സ് കിട്ടും. ബസ്സ് മൂന്നു മണിക്കൂര്‍ വരെ എടുക്കും, ഒരാൾക്ക് 500 രൂപയാകും. ആലോചിച്ചു നിൽക്കെ ഒരു ടാക്സിഡ്രൈവര്‍ എത്തി, ഒരു സീറ്റ് കാലിയുണ്ട്, വരുന്നോ എന്ന് അന്വേഷിച്ചു. (കെട്ടും മട്ടുമൊക്കെ കാണുമ്പോൾ തന്നെ നമ്മളെ അവര്‍ മനസ്സിലാക്കും.) മടിച്ചു നിൽക്കെ, 300 രൂപ തന്നാൽ മതിയെന്ന് അയാൾ പറഞ്ഞു. പിന്നെ ഒന്നും ആലോചിച്ചില്ല, ബാഗ് ടാക്സിക്കു മുകളിൽ കെട്ടിവച്ച് ഞാനും കയറി. മൂന്നു പേരടങ്ങിയ ഒരു കുടുംബമായിരുന്നു കാറിലുണ്ടായിരുന്നത്.
സുനൗലി പട്ടണം
റോഡ് അത്ര സുഖകരമായിരുന്നില്ല. പൊടി പറക്കുന്ന റോലിലൂടെ ധാരാളം ട്രക്കുകൾ ഇരുഭാഗത്തേക്കും പൊയ്ക്കൊണ്ടിരുന്നു. രണ്ടു മണിക്കൂറിനുള്ളിൽ സുനൗലിക്കടുത്ത് എത്തിയെങ്കിലും ചെക്ക് പോസ്റ്റിൽ പരിശോധനക്ക് കാത്തുകിടക്കുന്ന നൂറുകണക്കിന് വാഹനങ്ങളുടെ നീണ്ട നിര കിലോമീറ്റര്‍ മുമ്പേ തന്നെ കാണപ്പെട്ടു. 12 മണിയോടെ ഡ്രൈവര്‍ ഞങ്ങളെ ഒരു ജംഗ്ഷനിൽ ഇറക്കി. അവിടെ നിന്നും കുറച്ചു മുന്നിലായാണ് ചെക്ക് പോസ്റ്റ്. അതു കടന്നാൽ നേപ്പാളായി.
സുനൗലിയിലെ ഇന്ത്യൻ ഗേറ്റ്
ഒരു സൈക്കിൾ റിക്ഷയിൽ കയറി അതിര്‍ത്തിയിലെത്തി. റിക്ഷ അവിടെ വരയേ ഉള്ളൂ. മുന്നോട്ടു നോക്കിയപ്പോൾ ഒരു വലിയ കമാനം കാണപ്പെട്ടു. ഇന്ത്യൻ പതാകയുടെ നിറങ്ങൾ പൂശിയ ആ കമാനം, ഇന്ത്യയുടെ അതിര് സൂചിപ്പിക്കുന്ന വാതിലാണ്. ഇടുങ്ങിയ ആ വഴിയിലൂടെ നുറുകണക്കിന് ചരക്കു വാഹനങ്ങൾ കടന്നുപോയിക്കൊണ്ടിരിക്കുന്നു. ഞാൻ ആ ദിക്കിലേക്ക് നടന്നു. റോഡിൽ നല്ല തിരക്കുണ്ടായിരുന്നു. ഇന്ത്യൻ കമാനം കടന്നു മുന്നോട്ടു പോകുമ്പോൾ, തൊട്ടടുത്ത് മുന്നിലായി നേപ്പാളിലേക്ക് സ്വാഗതം എന്നെഴുതിയ ഗേറ്റും കാണായി. രണ്ടു ഗേറ്റിനും മദ്ധ്യത്തായി “അതിര്‍ത്തി ഇവിടെ അവസാനിക്കുന്നു” എന്ന ഒരു ബോഡും കാണാം.
നേപ്പാളിലേക്ക് സ്വാഗതം ചെയ്തുകൊണ്ടുള്ള ബോർഡ്.
അധികം ഭംഗിയൊന്നുമില്ലാത്ത പഴയ ഒരു സ്വാഗത കവാടമാണ് നേപ്പാളിലേക്ക് സ്വാഗതം ചെയ്തത്. അവിടെ ഏതെങ്കിലും തരത്തിലുള്ള പരിശോധകരെയോ പോലീസിനെയോ ഒന്നും കണ്ടില്ല. രണ്ടു രാജ്യങ്ങള്‍ തമ്മിൽ ആ രണ്ടു ഗേറ്റുകൾ നൽകുന്ന സൂചന ഒഴിച്ചാൽ, വേര്‍തിരിക്കുന്നതായി ഒന്നുമില്ല. ഞാൻ നടന്നു നടന്ന് നേപ്പാൾ ഗേറ്റ് മറികടകടന്ന് നേപ്പാൾ രാജ്യത്ത് കാലുകുത്തി നിന്നു.
പുലര്‍ച്ചെ 4ന് മൊബൈല്‍ അലാറം ശബ്ദിച്ചു. നല്ല തണുപ്പുണ്ട്. ഇത്ര തണുപ്പില്‍ രാവിലെ യാത്ര തിരിച്ചാല്‍ അലര്‍ജിയും തുമ്മലും ഉണ്ടാകാന്‍ സാധ്യതയുണ്ട്. ആറുമണിക്ക് ഉണര്‍ന്ന് വേഗത്തില്‍ തയ്യാറായി 7ന് മുമ്പായി യാത്രതിരിക്കാം എന്നു തീരുമാനിച്ച് വീണ്ടും കിടന്നു.
ആറു് മണിക്ക് മുമ്പായി തന്നെ വീണ്ടും ഉണര്‍ന്നു. പുറത്തേക്കുള്ള ജനാല തുറന്ന് നോക്കിയ ഞാന്‍ ഞെട്ടിപ്പോയി. മഴ, അതി ശക്തമായ മഴ. കഴിഞ്ഞ കുറെ ദിവസങ്ങളായി കേരളത്തിലോ തമിഴ്നാട്ടിലോ മഴ പെയ്തിട്ടില്ല. മഴക്കോട്ട് എടുക്കേണ്ട എന്നുകരുതിയ നിമിഷത്തെ പഴിച്ചു. എന്തായാലും മഴ തോരാതെ യാത്ര തുടരാന്‍ കഴിയില്ല. മഴക്കോട്ടുണ്ടെങ്കില് പോലും തൂത്തുക്കുടിയില്‍ നിന്നും ധനുഷ്കോടി വരെ നാലഞ്ച് മണിക്കൂര്‍ മഴയത്തുള്ള യാത്ര ബുദ്ധിമുട്ടാണ്.
പ്രഭാത കൃത്യങ്ങള്‍ക്ക് ശേഷം ആറരയോടെ യാത്രക്ക് തയ്യാറായി. മഴകുറയുന്നില്ല. കുറച്ചു നേരം ടി.വി. കണ്ടിരുന്നു. ഏഴായി, ഏഴരയായി. മഴ പെയ്യുകയാണ്. അടുത്തുള്ള റെസ്റ്റോറന്റില്‍ നിന്നും പ്രാതല്‍ കഴിച്ചു. എട്ട്, എട്ടര … സമയം പോവുകയാണ്. മഴ അങ്ങനെ തന്നെ തുടരുന്നു. കടകള്‍ ഒന്നും തുറന്നിട്ടില്ല. മഴക്കോട്ട് കിട്ടാന്‍ സാധ്യതയുള്ള കടകള്‍ തുറക്കണമെങ്കില്‍ പത്തുമണിയെങ്കിലും കഴിയും.
ഒരു ദീര്‍ഘദൂര ബൈക്ക് സവാരിക്കാരന്റെ ഏറ്റവും വലിയ വെല്ലുവിളിയാണ് മഴ. ഏത് യാത്രയിലും ഒരു മഴക്കോട്ട് കരുതുന്നത് നല്ലതാണെന്ന പാഠം പഠിച്ചു.
ഏതുയാത്രയിലും ഒരു മഴക്കോട്ട് കരുതുന്നത് നല്ലതാണ്.
9 മണിയായി. പുലര്‍ച്ചെ അഞ്ചിനെങ്കിലും പുറപ്പെടണം എന്നു് കരുതിയതാണ്. നാലു് മണിക്കൂര്‍ വൈകിയിരിക്കുന്നു. ഇനിയും വൈകിയാല്‍ പദ്ധതികളാകെ പാളും. എന്താണു വഴി… മഴ നനഞ്ഞ് പോവുകതന്നെ. തണുപ്പിനുള്ള ഒരു കോട്ട് കരുതിയിരുന്നു. പക്ഷേ വെള്ളം നനയും. എങ്കിലും സാരമില്ല. അത് ധരിച്ചു യാത്രയ്ക്ക് തയ്യാരായി.
തൂത്തുക്കുടിയിൽ അന്നുപെയ്ത മഴ
മഴയുടെ ശക്തി കുറഞ്ഞ നേരം നോക്കി പുറപ്പെട്ടു. ഹെല്‍മറ്റ് ഉള്ളതുകൊണ്ട് തല നനയില്ല. പട്ടണത്തില്‍ നിന്നും പ്രധാന ഹൈവേയില്‍ പ്രവേശിച്ചു. ശരീരം മുഴുവന്‍ നനഞ്ഞ് കുതിര്‍ന്നിട്ടുണ്ട്. രാമേശ്വരം-ചെന്നൈ കിഴക്കന്‍ തീരദേശ പാത വഴിയാണ് പോകേണ്ടത്. ഞാന്‍ മനസ്സിലാക്കിയതു വച്ച് തൂത്തുക്കുടിയില്‍ നിന്നും ഏകദേശം 140 കിലോ മീറ്റര്‍ യാത്രചെയ്ത്, രാമനാഥപുരത്തുനിന്നും വലത്തോട്ട് തിരിഞ്ഞ് 60 കി.മീ. ചെന്നാല്‍ രാമേശ്വരത്തെത്തും. അവിടെനിന്നും 35 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ ധനുഷ്കോടി മുനമ്പിലെത്താം. ഇടക്കുള്ള വിശ്രമം അടക്കം നോക്കിയാലും നാലര-അഞ്ച് മണിക്കൂര്‍ മതി. മഴയാണ് തടസ്സം. എന്തായാലും രണ്ടു് മണിയോടെയെങ്കിലും ലക്ഷ്യസ്ഥാനത്ത് എത്താമെന്നതാണ് എന്റെ കണക്കുകൂട്ടല്‍.
നിറഞ്ഞുപെയ്ത മഴ പതിയെ ചാറ്റല്‍ മഴയായി മാറി. വിശാലമായ ആറുവരി പാതയാണ്. കണ്ണെത്താത്ത ദൂരത്തോളം വളവും തിരിവും ഇല്ലാതെ നീണ്ടുനിവര്‍ന്നങ്ങനെ കിടക്കുകയാണ് റോഡ്. ഉദ്ദേശം 15-20 കീ.മീ. അകലെ മഴ മേഘങ്ങള്‍ ഇല്ല. അവിടെയെത്തുമ്പോള്‍ മഴ തീരുമെന്ന് എന്നിലെ കാലാവസ്ഥാ നിരീക്ഷകന് കണക്കുകൂട്ടി. പ്രതീക്ഷിച്ചപോലെ തന്നെ അരമണിക്കൂര്‍ കൂടി കഷ്ടി കഴിഞ്ഞപ്പോള്‍ മഴ നിന്നു. പക്ഷേ അടുത്ത 15-20 കീലോ മീറ്ററിനപ്പുറം മഴ മേഘങ്ങള്‍ എന്നെ കാത്തു നില്പുണ്ടായിരുന്നു.
കുറച്ച് ദുരം കഴിഞ്ഞപ്പോഴേക്കും വെയിലും കാറ്റുമേറ്റ് തുണി മുഴുവന്‍ ഉണങ്ങി. ആശ്വാസം തോന്നി. അടുത്തു കണ്ട പമ്പില്‍ നിന്നും 300 രൂപക്ക് പെട്രോള്‍ നിറച്ചു. ടയറില്‍ കാറ്റും നിറച്ചു. അപ്പോഴാണ് പിന്‍സീറ്റില്‍ നിന്നും താഴേക്ക് കെട്ടി വച്ചിരുന്ന ബാഗ് മുഴുവന്‍ ചെളിപിടിച്ച് നനഞ്ഞിരിക്കുന്നത് കണ്ടത്. അതിലാണ് അടുത്ത ദിവസത്തേക്കുള്ള തുണികള്‍ വച്ചിരിക്കുന്നത്. തുണി നനഞ്ഞാല്‍ ആകെ കുഴപ്പമാകും. പമ്പില്‍ നിന്നും കുറച്ച് പോളിത്തീന്‍ ഷീറ്റ് സംഘടിപ്പിച്ച്, മഴപെയ്താലും നനയാത്ത രീതിയില്‍ രണ്ട് ബാഗും കെട്ടി വച്ചു.
അപ്പോള്‍ യാത്ര പുറപ്പെട്ടിട്ട് ഒരു മണിക്കൂറായിട്ടുണ്ടാകും. ഒരുറപ്പിന് രാമേശ്വരത്തിനുള്ള വഴി ഇതുതന്നെയല്ലേ എന്ന് പമ്പില്‍ കണ്ടയാളോട് ചോദിച്ചു. അയാള്‍ പക്ഷേ നീട്ടി പരത്തി കുറേ കാര്യങ്ങള്‍ പറഞ്ഞു. രാമനാഥപുരത്ത് തിരിയണം എന്നൊക്കെ പറയുന്നുണ്ട്. അതോക്കെ എനിക്കും അറിയാം. അതുകൊണ്ട് ശരി എന്ന് പറഞ്ഞ് യാത്ര തുടര്‍ന്നു.
സത്യത്തില്‍ അണ്ണാച്ചി പറഞ്ഞത് ശരിക്കും മനസ്സിലാക്കാതിരുന്നതിന്റെ ദുരിതം പിന്നെയും മൂന്ന് മണിക്കൂര്‍ കഴിഞ്ഞാണ് എനിക്ക് മനസ്സിലായത്.
പിന്നീട് ഒരു മണിക്കൂറോളം ചാറ്റല്‍ മഴയും വെയിലും മാറിമാറി വന്നുപോയി. ഇടക്ക് ശക്തിയായ മഴയും പെയ്തു. ഒരു കാര്യം പറയാന്‍ മറന്നു. റോഡില്‍ വാഹനങ്ങള്‍ തീരെ കുറവാണ്. കേരളത്തിലെ പാതകളെ അപേക്ഷിച്ചു് നോക്കിയാല്‍ വിജനം എന്നുതന്നെ പറയാം. മറ്റൊരു കാര്യം പാതയുടെ ഇരു വശവും ജനവാസം ഇല്ല എന്നതാണ്. ഗ്രാമങ്ങളും പട്ടണങ്ങളുമെല്ലാം പാതയില്‍ നിന്നും വളരെ ഉള്ളിലാണ്. പ്രധാന പട്ടണങ്ങളിലേക്ക് പോകേണ്ടിടത്തെല്ലാം ബൈപ്പാസുകള്‍ ഉണ്ട്. അവ തിരികെ ഹൈവേയില്‍ തന്നെ എത്തിച്ചേരും.
മഴ കുറച്ചുകൂടി ശക്തമായി. തണുപ്പ് മെല്ലെ നെഞ്ചിലേക്ക് പടര്‍ന്നുതുടങ്ങി. അധികം തണുപ്പേല്‍ക്കുന്നത് അപകടമാണ്. മാത്രമല്ല, ഇനിയും കുറഞ്ഞത് മൂന്ന് മണിക്കൂറെങ്കിലും പോകേണ്ടതുണ്ട്. തണുപ്പേല്ക്കാതിരിക്കാനുള്ള ഒരു നൈസ് പണിയുണ്ട്. പത്രക്കടലാസ് ബനിയനുള്ളില്‍ തിരുകി വയ്ക്കുക. പണ്ടൊക്കെ തണുപ്പ് കാലത്ത് റെയില്‍വേ സ്റ്റേഷനില്‍ കിടന്നുറങ്ങുമ്പോള്‍ ചെയ്യാറുള്ള പണിയാണ്. നിലത്തു് പത്രക്കടലാസ് വിരിക്കും. തുണിക്കുള്ളിലും പത്രം മടക്കി വയ്ക്കും. ഒന്നാന്തരം ചൂടന്‍ സ്വെറ്റര്‍ തയ്യാര്‍.
പക്ഷേ വഴിയിലെവിടെ പത്രക്കടലാസ് കിട്ടാന്‍? നോക്കിനോക്കി പോയപ്പോള്‍ ആപ്പിള്‍ പൊതിഞ്ഞുവരുന്ന കടലാസ് പെട്ടികള്‍ വഴിയില്‍ കിടക്കുന്നത് കണ്ടു. വണ്ടി നിര്‍ത്തി അതില്‍ കൊള്ളാവുന്ന രണ്ടുമൂന്നെണ്ണം എടുത്ത് നിവര്‍ത്തി തുണിക്കിടയില്‍ നെഞ്ചിന്റെ ഭാഗത്തായി വച്ചു. ഈ പെട്ടിക്ക് മറ്റൊരു ഗുണവുമുണ്ട്, പുറത്ത് പ്ലാസ്റ്റിക് കോട്ടിംഗ് ഉള്ളതിനാല്‍ നനയുകയുമില്ല. അതോടുകൂടി തണുപ്പ് മാറി. മഴ മാത്രം മാറിയില്ല.
പന്ത്രണ്ട് മണി ആയപ്പോഴേക്കും ഹൈവേയില്‍ നിന്നും കുറച്ച് ഉള്ളിലായുള്ള ചെറിയ ഒരു പട്ടണത്തിലേക്ക് കയറി ഒരു കാപ്പിയും വടയും കഴിച്ചു. അഞ്ച് മിനിറ്റ് വിശ്രമിച്ചു. മഴ നനയാതെ ഫോണ്‍ ബാഗില്‍ വച്ചിരിക്കുകയായിരുന്നു. വിളി വല്ലതും ഉണ്ടായിരുന്നോ എന്ന് നോക്കി. കുറച്ചധികം മിസ്സ്ഡ് കാളുകള്‍ ഉണ്ടായിരുന്നു. അത്യവശ്യം ഒന്നുരണ്ടെണ്ണത്തിന് തിരികെ വിളിച്ചു. വീണ്ടും ഹൈവേയിലെത്തി യാത്ര തുടര്‍ന്നു.
സമയം പന്ത്രണ്ടര ആകാറായി. എന്റെ ഊഹം വച്ച് അര മണിക്കൂറിനകം രാമനാഥപുരം എത്തേണ്ടതാണ്. പക്ഷേ സൈന്‍ബോര്‍ഡുകളിൽ രാമേശ്വരം എന്നുമാത്രം കാണുന്നില്ല, മഥുര, ചെന്നൈ എന്നിവ മാത്രമാണ് കാണിക്കുന്നത്. മധുരയിലേക്ക് കുറച്ച് മാത്രം ദൂരം കാണിക്കുന്നു.
കുറച്ചുകൂടി പോയപ്പോള്‍ ഒരു വിമാനത്താവളം കണ്ടു. മധുര വിമാനത്താവളം. മധുര രാമേശ്വരത്തു നിന്നും ഏതാണ്ട് 200 കിലോമീറ്റര്‍ അകലെയാണ്. പിന്നെ മധുര വിമാനത്താവളം ഇവിടെ എങ്ങനെ വന്നു? എന്തായാലും വണ്ടി മുന്നോട്ട് നീങ്ങി. മഴ കുറഞ്ഞു. വഴിയരികില്‍ ധാരാളം ചരക്കുവണ്ടികള്‍ നിര്‍ത്തിയിട്ടിരിക്കുന്നു. വണ്ടിത്തൊഴിലാളികള്‍ ഏതാണ്ട് വിശ്രമിക്കുന്ന മട്ടിലാണ്. ഒരു പക്ഷേ വണ്ടികളുടെ വിശ്രമ സ്ഥലമായിരിക്കാം. പക്ഷേ മുന്നോട്ട് പോകും തോറും വണ്ടികളുടെ എണ്ണം കൂടിക്കുടി വന്നു. നിരനിരയായി വാഹനങ്ങള്‍ കിടക്കുന്നു. ഒരു വശത്തുകൂടെ എന്റെ ബൈക്ക് മുന്നോട്ട് പോയ്ക്കൊണ്ടിരുന്നു. ഒരു കാര്യം അപ്പോഴാണ് ശ്രദ്ധയില്‍ പെട്ടത്. എതിരെ വാഹനങ്ങളൊന്നും വരുന്നില്ല.
മുന്നോട്ട് പോകുംതോറും ധാരാളം പോലീസുകാരെയും പോലീസ് വാഹനങ്ങളും കണ്ടുതുടങ്ങി. ഒരു വണ്ടിക്കാരനോട് കാര്യം തിരക്കി. ജല്ലിക്കെട്ട് സമരക്കാര്‍ മുന്നില്‍ വഴി തടഞ്ഞിരിക്കുകയാണ്. എന്തായാലും റോഡിന്റെ വശത്തുകൂടെ ഞാന്‍ മുന്നോട്ട് പോയ്ക്കൊണ്ടിരുന്നു. ഏകദേശം മൂന്ന് കിലോമീറ്റര്‍ പോയപ്പോള്‍ വലിയ ഒരു ട്രാഫിക് വലയം കണ്ടു. വലിയ ജനക്കൂട്ടം ഗതാഗതം സ്തംഭിപ്പിച്ചിരിക്കുകയാണ്. ട്രാഫിക് ബോഡ് പ്രകാരം ഇടത്തോട്ട് പോയാല്‍ മധുര, വലത്തോട്ട് പോയാല്‍ രാമേശ്വരം, നേരേ പോയാല്‍ ചെന്നൈ.
എനിക്ക് ഇവിടെനിന്നും വലത്തോട്ട് തിരിഞ്ഞാണ് പോകേണ്ടത്. മുന്നറിവ് വച്ച് ഇനി കേവലം ഒരു മണിക്കൂറിനുള്ളില്‍ എന്റെ ലക്ഷ്യസ്ഥാനത്തെത്താം. പക്ഷേ വഴി തടസ്സപ്പെട്ടിരിക്കുന്നു. രീതി കണ്ടിട്ട് ഇന്ന് രാത്രിയെങ്കിലും ആകാതെ സമരവും വഴിതടയലും അവസാനിക്കാന്‍ പോകുന്നില്ല. കൂടുതല്‍ സമരക്കാര്‍ ബൈക്കുകളിലും ലോറികളിലുമെല്ലാം വന്നുകൊണ്ടിരിക്കുകയാണ്. പോലീസൊക്കെ വിശ്രമിക്കുകയാണ്. സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കാനുള്ള യാതൊരു ഭാവവുമില്ല.
ജല്ലിക്കെട്ട് നിരോധനത്തിനെതിരെ മധുരയിൽ നടന്ന പ്രതിഷേധം
സമരക്കാര്‍ മൂദ്രാവാക്യങ്ങളും പാട്ടുകളുമൊക്കെയായി തകര്‍ക്കുന്നുണ്ടെങ്കിലും അക്രമാസക്തരല്ല. സമരക്കാരുടെ ഇരുചക്രവാഹനങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും പോകുന്നുണ്ട്. ഞാന്‍ മെല്ലെ വണ്ടി വലതുഭാഗത്തേക്ക് ഒതുക്കി. അവിടെ ഒരു കൂട്ടം ചെറുപ്പക്കാര്‍ പാട്ടും പാടി നില്പുണ്ട്. എന്തായാലും അതിന്റെ നേതാവ് എന്ന് തോന്നിയ ചെറുപ്പക്കാരനോട് ഒരു അപേക്ഷയങ്ങ് നടത്തി. ഞാന്‍ കേരളത്തില്‍ നിന്നും വരികയാണെന്നും രണ്ടു ദിവസമായി ബൈക്കോടിക്കുകയാണെന്നും, അബ്ദുല്‍ കലാമിന്റെ വീട് കാണാന്‍ രാമേശ്വരത്തിന് പോകുകയാണെന്നും പറഞ്ഞു. തമിഴ് മക്കളുടെ സമരത്തിന് പിന്തുണയും അറിയിച്ചു. എന്നെ പോകാന്‍ സഹായിക്കണം. കിട്ടിയാല്‍ ഊട്ടി .. എന്ന മട്ടില്‍ ചോദിച്ചതാണ്.
“അണ്ണാവുക്ക് വഴി കൊടുക്ക് … അണ്ണ കേരളാവിലു നിന്നും വര്ത് .. കലാം സാറുടെ വീട് പാക്കറുത്ക്ക് പോകത് … വഴി കൊട് …”
എന്തായാലും കാര്യം നടന്നു. ആ തമിഴ് ചെറുപ്പക്കാരോട് ബഹുമാനം തോന്നി.
“ജല്ലിക്കെട്ട് സിന്ദാബാദ്”
അവര്‍ക്ക് ഒരു സന്തോഷം തോന്നട്ടെ, ഞാന്‍ ഉറക്കെ പറഞ്ഞു. രാമേശ്വരത്തേക്കുള്ളതും വലിയ ഹൈവേയാണ്. ഒരു ഇരുന്നൂറ് മീറ്റര്‍ ചെന്നപ്പോള്‍ സൈന്‍ ബോര്‍ഡ് കണ്ടു. രാമേശ്വരത്തേക്കുള്ള ദൂരം കണ്ട് ഞെട്ടിപ്പോയി – 160 കിലോ മീറ്റര്‍. എതിര് വശത്തെ സൈന്‍ ബോര്‍ഡില്‍ നോക്കി – മധുരൈ 6 കീലോ മീറ്റര്‍.
തൂത്തുക്കുടിയില്‍ നിന്നും രാമനാഥപുരം വഴി രാമേശ്വരത്തിന് പുറപ്പെട്ട ഞാന്‍ വഴി തെറ്റി മധുരയിലാണ് നില്ക്കുന്നതെന്ന യാഥാര്‍ത്ഥ്യം കാലില്‍ നിന്നും ഒരു തരിപ്പായി മുകളിലേക്ക് പടര്‍ന്നു.
വഴി തെറ്റിയിരിക്കുകയാണ്. കുറച്ചൊന്നുമല്ല, ഏതാണ്ട് 160 കിലോമീറ്റര്‍.
അടുത്തു് കണ്ട് ഒരു ബസ് കാത്തുനില്പ് ഷെഡ്ഡില്‍ വണ്ടിയൊതുക്കി ഞാനിരുന്നു. മഴ പെയ്തതിനാല്‍ മൊബൈലില്‍ മാപ്പ് നോക്കിയിരുന്നില്ല. മാത്രമല്ല, ഹൈവേ നേരെ രാമനാഥപുരത്തിനുള്ളതാണെന്ന് ധരിച്ചു. ഫോണില്‍ മാപ്പ് നോക്കി. ശരിയാണ്, കിഴക്കന്‍ തീരദേശ ഹൈവേക്ക് പകരം തൂത്തുക്കുടി-ചെന്നൈ ദേശീയ പാത നമ്പര്‍ 38 വഴിയാണ് ഞാന്‍ യാത്ര ചെയ്തിരിക്കുന്നത്. തൂത്തുക്കുടിയില്‍ നിന്നും ഇതുവരെ യാത്രചെയ്ത അത്രയും ദൂരം തന്നെ ഏകദേശം ഇനി രാമേശ്വരത്തേക്കുണ്ട്. ശരിയായ പാതയില്‍ പോയിരുന്നെങ്കില്‍ ഇപ്പോള്‍ രാമേശ്വരത്ത് എത്തുമായിരുന്നു.
തൂത്തുക്കുടിയില്‍ നിന്നും പുറപ്പെട്ട ഞാന്‍ വഴി തെറ്റി മറ്റൊരു സ്ഥലത്താണ് നില്ക്കുന്നതെന്ന വസ്തുത മനസ്സിനെയും ശരീരത്തെയും തളര്‍ത്തി. ഒരു ചെറിയ കുട്ടിക്കുപോലും സംഭവിക്കാന്‍ പാടില്ലാത്ത ഹിമാലയന്‍ മണ്ടത്തരമാണ് കാട്ടിയിരിക്കുന്നത്. ഉച്ചക്ക് ധനുഷ്കോടിയിലെത്തി, വൈകിട്ടോടെ നാട്ടിലേക്ക് തിരിക്കണമെന്ന് കരുതിയിരുന്നതാണ്.
യാത്രമതിയാക്കി നാട്ടിലേക്ക് തിരിച്ചാലോ? മധുര-കൊച്ചി ദേശീയ പാത വഴി പോയാല്‍ രാത്രി പത്തുമണിക്ക് മുമ്പായി വീട്ടിലെത്താം. ജല്ലിക്കെട്ട് പ്രതിഷേധം തീവ്രമാകുന്നുമുണ്ട്. മുന്നോട്ടുള്ള യാത്ര ഇനിയും ദുഷ്കരമായേക്കാം.
പത്തു മിനിറ്റ് വെറുതെ എന്തൊക്കെയോ ആലോചിച്ചിരുന്നു. ആത്മമിന്ദയാണ് മനസ്സു് നിറയെ. സംഭവിച്ചതെന്താണെന്ന് അപ്പോഴും വ്യക്തമല്ലായിരുന്നു. യാത്രയുടെ തുടക്കത്തില്‍ രാമേശ്വരം എന്ന സൈന്‍ ബോഡ് ശരിക്കും കണ്ടതാണ്. പിന്നീടെവിടെയോ അത് കാണാതായി. വഴി തിരിച്ചുവിടുന്ന ബോഡ് കണ്ടില്ല. ഒരു പക്ഷേ മഴയ്ക്കിടെ ശ്രദ്ധിക്കാതെ പോയതാകാം. ഇക്കാര്യമാകാം പമ്പില്‍ വച്ച് വഴി പറഞ്ഞു തന്ന അണ്ണാച്ചി മനസ്സിലാക്കാന്‍ ശ്രമിച്ചതും. അമിത ആത്മവിശ്വാസം വരുത്തിവച്ച വിനയാണ്. മനസ്സ് പ്രക്ഷുബ്ദമായി തുടരുകയാണ്.
അല്പനേരം കഴിഞ്ഞ് മനസ്സ് ശാന്തമായി. ഇവിടെ ഇപ്പോ എന്താണ് സംഭവിച്ചത്. വഴിതെറ്റി. വഴിതെറ്റാതെ നേരയങ്ങ് എത്തിയേക്കാമെന്ന് ആര്‍ക്കെങ്കിലും വാക്ക് കൊടുത്തിരുന്നോ? ഇവിടെവച്ച് ഇത് അവസാനിപ്പിച്ചാല്‍ അതൊരു തോല്‍വിയാണ്. പക്ഷേ, എത്രതവണ വഴിതെറ്റിയാലും അന്തിമമായി ലക്ഷ്യം കണ്ടാല്‍ അത് വിജയം മാത്രം. ഇടക്കുള്ള തിരിച്ചടികള്‍ ആരും കാര്യമാക്കില്ല. പരാജയപ്പെട്ട എത്രയോ ശ്രമങ്ങള്‍ക്കൊടുവിലാണ് എഡിസന് ബള്‍ബ് കണ്ടെത്തിയത്.
ആയിരം മണിക്കൂര്‍ വണ്ടി ഓടിക്കേണ്ടി വന്നാലും ആയിരം കിലോമീറ്റര്‍ വഴിതെറ്റിയാലും ലക്ഷ്യത്തിലെത്താതെ പിന്മാറില്ല എന്നുതീരുമാനിച്ചു. ഒരു സമാധാനമൊക്കെ തോന്നി. വണ്ടി വീണ്ടും രാമേശ്വരം വഴി ധനുഷ്കോടിയിലേക്ക്. പുതിയ ഒരു യാത്ര എന്ന ലാഘവത്തില്‍ മനസ്സിനെ പാകപ്പെടുത്താന്‍ ശ്രമിച്ചു.
നിങ്ങള്‍ കരുതും പറ്റിയ അബദ്ധം വിസ്മരിച്ച് പാട്ടും പാടി യാത്ര തുടരുകയായിരുന്നെന്ന്. അല്ല, മനസ്സിനെ എങ്ങനെയൊക്കെ പാകപ്പെടുത്തിലാലും ആത്മനിന്ദ ഇടക്കൊക്കെ തികട്ടി വരും. എങ്കിലും അടങ്ങാത്ത വിജയദാഹത്തില് അതൊക്കെ മറക്കാന്‍ കഴിഞ്ഞു.
മധുര-രാമേശ്വംരം ഹൈവേ നാലുവരിയാക്കുന്നതിന്റെ പണികള്‍ നടന്നു വരികയണ്. അതിനാല്‍ ഇടവിട്ട് നല്ല റോഡും ഇടവിട്ട് പഴയറോഡും മാറിമാറി വണ്ടി ഓടിക്കണം. മുമ്പ് വന്ന ദേശീയപാത പോലെയല്ല, ജനവാസ കേന്ദ്രങ്ങളും ചെറിയ ചെറിയ പട്ടണങ്ങളും പിന്നിട്ടാണ് യാത്ര.
രണ്ടു മണി കഴിഞ്ഞപ്പോള്‍ ഒരു റെയില്‍വേ ക്രോസ്സ് പിന്നിട്ടു. മധുരയില്‍ നിന്നും രാമേശ്വരത്തോട്ടുള്ള റെയില്‍വേ പാതയാണ്. മുമ്പ് ധനുഷ്കോടി വരെ റയില്‍ പാതയുണ്ടായിരുന്നു. 1964 ഡിസംബർ 18ന് അപ്രതീക്ഷിതമായി വിശിയടിച്ച ചുഴലിക്കാറ്റും സുനാമിയും രാമേശ്വരം ധനുഷ്കോടി റെയില്‍ പാതയെ നശിപ്പിച്ചു. പിന്നീട് ആ പാത പുതുക്കി പണിതിട്ടില്ല. നിലവില്‍ രാമേശ്വരം വരെ മാത്രമേ റെയില്‍ പാതയുള്ളു.
റെയില്‍വേ ക്രോസ്സിനോട് ചേര്‍ന്ന് കരിക്ക് വില്‍ക്കുന്നുണ്ടായിരുന്നു. കരിക്ക് 40 രൂപ. ഇന്നലെ തിരുനല്‍വേലിയ്ക്കടുത്ത് 20 രൂപയേ ഉണ്ടായിരുന്നുള്ളു. ചെങ്കരിക്കിന് 60 രൂപയാണ്. 40 രൂപയുടെ ഒരു കരിക്ക് കുടിച്ചു. തിന്നാനും ഉണ്ടായിരുന്നു. ഉത്തരേന്ത്യയില്‍ നിന്നുള്ള തീര്‍ത്ഥാടകരെയും വഹിച്ചുകൊണ്ടുള്ള ധാരാളം വാഹനങ്ങള്‍ രാമേശ്വരത്തിന് പോവുകയും വരികയും ചെയ്യുന്നുണ്ടായിരുന്നു. അടുത്തു തന്നെ ഒരു വഴിയോര ഭക്ഷണശാലയുണ്ടായിരുന്നു. പേര് അമേരിക്കന്‍ റെസ്റ്റൊറന്റ്. വണ്ടി പാര്‍ക്ക് ചെയ്യുന്നതിനും പ്രാഥമിക കൃത്യങ്ങള്ക്കുമൊക്കെയുള്ള സൗകര്യം ഉണ്ടായിരുന്നു. ഭക്ഷണത്തിനു മുമ്പ് ടോക്കണ്‍ എടുക്കണം. ഞാനും ഒരു കാപ്പി വാങ്ങി. അല്പം വിശ്രമം അതായിരുന്നു ലക്ഷ്യം. ഇടക്ക് വീണ്ടും മഴചാറി.
അല്പനേരത്തെ വിശ്രമത്തിന് ശേഷം വീണ്ടും യാത്ര. മൂന്നര കഴിഞ്ഞപ്പോള്‍ രാമനാഥപുരത്തെത്തി. നല്ല ഒരു ഹോട്ടലില്‍ കയറി. പായസം കൂട്ടിയുള്ള രസ്യന്‍ വെജിറ്റേറിയന്‍ ശാപ്പാട്. ക്ഷീണം മാറി. വിശ്രമിക്കാന്‍ തോന്നിയില്ല. യാത്ര തുടര്‍ന്നു. രാമനാഥപുരത്തിന് ശേഷം തികച്ചും ഗ്രാമ പ്രദേശങ്ങളാണ്. കൃഷിയിടങ്ങളും ആടുമേയ്ക്കുന്ന സ്ഥലങ്ങളും. അപ്രതീക്ഷിതമായി ആടുകള്‍ റോഡിലേക്ക് കയറിവരാം. ഇടക്ക് അത്തരം ഒരു അപകടത്തില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടു.
ആടുകളെ റോഡരകില്‍ കാണുമ്പോള്‍ തന്നെ ഞാന്‍ വേഗത കുറക്കുമായിരുന്നു. ഒരിടത്തുവച്ച് രോഡരികില് കൂടി പോകുകയായിരുന്ന ആട്ടിന്‍ പറ്റത്തെ കണ്ട് ഞാന്‍ വേഗത കുറച്ചു. എന്നാല്‍ ഇടയന് പിന്നോട്ട് നോക്കാതെ തന്നെ എന്തോ ശബ്ദവും ആംഗ്യങ്ങളും കാട്ടി. ആട്ടിന്‍ പറ്റം ഒന്നോടെ റോഡിന്റെ മറുവശത്തേക്ക് ചാടി. എനിക്ക് നിയന്ത്രിക്കാന്‍ കഴിയും മുമ്പ് വണ്ടി ആടുകള്‍ക്കിടയിലേക്ക് എത്തി. പരമാവധി നിയന്ത്രിച്ച് വണ്ടി ഞാന്‍ റോഡരികിലേക്ക് ഒതുക്കി. വണ്ടി മറിയാതിരുന്നതും ആടുകളെ ഇടിക്കാതിരുന്നതും ഭാഗ്യം കൊണ്ട് മാത്രമാണ്.
ചിതറിയോടിയ ആട്ടിന്‍ പറ്റത്തെ തടുത്തുകൂട്ടി, ഒന്നും സംഭവിക്കാത്തതുപോലെ ഇടയന് പോയി. അല്പനേരം ഞാന്‍ സ്തംബ്ദനായി അവിടെത്തന്നെ നിന്നു. എന്റെ ഭാഗത്ത് തെറ്റുണ്ടായിരുന്നോ? അമിതവേഗത്തിലാണോ വന്നത്? എന്തായാലും ഇനിയും വളരെ സൂക്ഷിക്കണം.
രാമേശ്വരത്തിനുള്ള ദൂരം കുറഞ്ഞു കുറഞ്ഞു വന്നു. മനസ്സിന് ആശ്വാസം കൂടിക്കൂടിയും. അപ്പോഴാണ് അത് സംഭവിച്ചത്. പിന്നിലെ ടയര്‍ പഞ്ചറായിരിക്കുന്നു. അല്ലങ്കില്‍ തന്നെ ടയര്‍ മാത്രമായി എന്തിന് വെറുതെ ഇരിക്കണം?
ട്യൂബില്ലാത്ത ടയറാണ്. അതിനാല്‍ വണ്ടി മെല്ലെ ഓടിച്ചുതന്നെ വര്‍ക്ക് ഷോപ്പ് വരെ പോകാം. ഭാഗ്യത്തിന് രണ്ട് കിലോമീറ്ററിനുള്ളില്‍ ടയര്‍ വര്‍ക്ക്ഷോപ്പ് കണ്ടു.
പിന്നെ അയാള്‍ ഒന്നും ചോദിച്ചില്ല. ആണി കയറിയതാണ്. പഞ്ചര്‍ ശരിയാക്കി. 100 രൂപ. അല്പം കൂടുതലല്ലേ?
“ഉങ്കളമാതിരി പെരിയ ആളുകള്‍ക്ക് ഇത് ജാസ്തിയാ സാര്‍ …”
നല്ല കാര്യം. ചിട്ടിയടക്കാന്‍ വച്ചിരിക്കുന്ന പൈസയുമായാണ് ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നതെന്ന് ഇയ്യാളോട് പറഞ്ഞിട്ട് കാര്യമില്ലല്ലോ.
വീണ്ടും യാത്ര. ഇടക്ക് മഴച്ചാറ്റല്‍. നാലുമണി കഴിഞ്ഞിരിക്കുന്നു. ലക്ഷ്യത്തിലെത്താനുള്ള വെമ്പലില്‍ ഇടക്ക് വണ്ടിയുടെ വേഗത കൂടുന്നുണ്ട്. പെട്ടന്ന് മഴ ശക്തി പ്രാപിച്ചു. നില്കാന് സ്ഥലമില്ല. നനയുക തന്നെ എന്ന് തീരുമാനിച്ചു മുന്നോട്ട് പോയപ്പോള്‍ വശത്തായി ഒരു ബസ് കാത്തുനില്പ് പുര കണ്ടു. കയറണോ വേണ്ടയോ എന്ന് ശങ്കിച്ച് വണ്ടി നിര്‍ത്തി. എതിരെ വരികയായിരുന്ന പ്രായമായ ഒരു സ്ത്രീ മഴ നനയാതെ ആ ഷെഡ്ഡില്‍ കയറി നിന്നു. എന്റെ പ്രവൃത്തി കണ്ട്, മഴമനയാതെ കയറി നില്കാന് അവര്‍ പറയുന്നുണ്ടായിരുന്നു. അല്പം മുന്നോട്ടെടുത്തെങ്കിലും വണ്ടി ഒടിച്ച് ഞാന്‍ ഷെഡ്ഡിലേക്കു തന്നെ കയറ്റി. തറ ഉയര്‍ത്തി പണിയാത്ത ഷെഡ്ഡായിരുന്നു അത്. ഏകദേശം 70ന് മുകളില്‍ പ്രായമുള്ള, ചുക്കിച്ചുളിഞ്ഞ ശരീരമുള്ള ഒരു മുത്തശ്ശി. നന്നായി കറുത്ത നിറം. തമിഴില്‍ പാട്ടി എന്നുവിളിക്കാവുന്ന പ്രായം.
എന്റെ വേഷവും വണ്ടിയിലെ കെട്ടും ഭാണ്ഡവും ഒക്കെ കണ്ട്, എവിടെനിന്നും വരുന്നെന്ന് ചോദിച്ചു. കേരളത്തില്‍ നിന്നെന്ന് മറുപടി പറഞ്ഞു.
“എന്റെ മകന് കേരളത്തില്‍ വേലക്ക് പോയിട്ടുണ്ട്.” അവര്‍ പറഞ്ഞു.
ചിരിച്ചതല്ലാതെ ഞാന്‍ ഒന്നും പറഞ്ഞില്ല.
“എപ്പോൾ തിരിച്ചു?”
“ഇന്നലെ.”
“ഇത്രദൂരം തനിച്ച്?”
“അതെ.”
“സൂക്ഷിക്കണം. മഴ നനയണ്ട. ഇതിപ്പോ മാറും. എന്നിട്ട് പോയാ മതി.”
അവര്‍ പറയുന്ന തമിഴൊക്കെ എനിക്ക് നന്നായി മനസ്സിലാകുന്നുണ്ടായിരുന്നു. എനിക്ക് എന്റെ അമ്മൂമ്മയെ ഓര്‍മ്മ വന്നു. അവരില്‍ നിന്നും ഒരു വാത്സല്യം എന്നിലേക്ക് പ്രസരിച്ച് എത്തുന്നതായി തോന്നി.
ആ പാട്ടിയുടെ കയ്യില്‍ പേരക്കയുടെ ഒരു പൊതിയുണ്ടായിരുന്നു. അതില്‍ നിന്നും ഒരെണ്ണം എനിക്ക് തന്നു. “ശാപ്പിടയ്യാ…”
ശബരിമലയ്ക്ക് പോകുന്ന കാര്യമാകും പാട്ടി ഉദ്ദേശിച്ചത്.
പെട്ടന്നു തന്നെ മഴ കുറഞ്ഞു. യാത്ര പറഞ്ഞ് പാട്ടി എതിര് ദിശയില്‍ പോയി. പേരക്കയും തിന്ന് അല്പനേരം കൂടി അവിടെതന്നെ ഞാനിരുന്നു.
എന്തൊരാശ്വാസമാണ്. മനസ്സും ശരീരവും ശാന്തമായി. ധൃതി വേണ്ടെന്ന് ഞാന്‍ തന്നെ എന്നോട് പറഞ്ഞു. പിന്നീട് വണ്ടി വളരെ സൂക്ഷിച്ചും 60 കിലോമീറ്റിറില് കവിയാതെയുമാണ് ഓടിച്ചത്.
നാലരയായപ്പോള്‍ മണ്ഡപം എത്തി. രാമേശ്വരത്തോട്ടുള്ള വഴിയിലെ അവസാനത്തെ വലിയ റെയില്‍വേ സ്റ്റേഷന് ഇവിടെയാണ്. ഇതു കഴിഞ്ഞാല്‍ പാമ്പന്‍ പാലം. ഇന്ത്യന്‍ വന്‍കരയില്‍ നിന്നും പാമ്പന്‍ ദ്വീപിലേക്കുള്ള പാലമാണ്. റെയിൽ പാലവും റോഡുപാലവും സമാന്തരമായി ഉണ്ട്. എങ്കിലും റെയിൽ പാലമാണ് പാമ്പൻ പാലം എന്നു പ്രസിദ്ധമായത്. പാമ്പന്‍ ദ്വീപിലാണ് രാമേശ്വരം പട്ടണം. 1914ല്‍ പണിത ഈ റെയില്‍ പാലം ഇന്ത്യയിലെ തന്നെ ആദ്യ കടല്‍പാലമാണ്. 1964ലെ ചുഴലിക്കാറ്റ് ഈ പാലത്തിനും നാശനഷ്ടം വരുത്തിയിരുന്നു. പിന്നീട് ബലപ്പെടുത്തിയതാണ്.
പാമ്പന്‍ പാലത്തിലേക്ക് വണ്ടി കയറിടപ്പോള് മനസ്സൊന്ന് ത്രസ്സിച്ചു. ഒരു കാലത്ത് ഇന്ത്യയിലെ ഏറ്റവും വലിയ കടല്‍ പാലമായിരുന്നു. നിര്‍മ്മാണത്തിലെ കരുത്തിന്റെ പ്രതീകമായാണ് ഈ പാലത്തെ ഉയര്‍ത്തിക്കാട്ടുന്നത്. പാലത്തിന്റെ മധ്യത്തില്‍ ധാരാളം സഞ്ചാരികള്‍ വാഹനങ്ങള്‍ നിര്‍ത്തി കാഴ്ചകള്‍ കാണുന്നുണ്ട്. പാലത്തില്‍ നിന്നുള്ള പാമ്പന്‍ ദ്വീപിന്റെ കാഴ്ച അതി മനോഹരമാണ്.
ഞാന്‍ പക്ഷേ വണ്ടി നിര്‍ത്തിയില്ല. ഇന്നുതന്നെ ധനുഷ്കോടി കാണണം എന്ന വാശിയായിരുന്നു. മണി അഞ്ചായിരുന്നു. പാമ്പന്‍ ദ്വീപില്‍ നിന്നും പിന്നെയും പന്ത്രണ്ട് കിലോമീറ്റര്‍ കഴിഞ്ഞേ രാമേശ്വരം പട്ടണത്തില്‍ എത്തൂ. ചെറിയ പട്ടണമാണ്. അവിടെ നിന്നാണ് ധനുഷ്കോടിയിലേക്ക് തിരിയേണ്ടത്. അവിടെ നിന്നും ധനുഷ്കോടി മുനമ്പിലേക്ക് ഏകദേശം 25 കിലോമീറ്ററുണ്ട്.
രാമേശ്വരം പട്ടണത്തില്‍ എത്തിയപ്പോഴേക്കും അഞ്ചര കഴിഞ്ഞിരുന്നു. ശക്തമായ മഴയും മഴക്കാറും. പെട്ടന്നുതന്നെ അന്തരീക്ഷം ഇരുള് നിറച്ചു. ഇന്നിനി ധനുഷ്കോടിക്കുള്ള യാത്ര ദുഷ്കരമാണെന്ന് തോന്നി. ഇന്ന് രാമേശ്വരത്ത് തങ്ങി നാളെ രാവിലെ ധനുഷ്കോടിക്ക് പോകാമെന്നുറച്ചു.
വസ്ത്രത്തിനുള്ളില്‍ വച്ചരുന്ന കടലാസ് പെട്ടി എടുത്ത് കളഞ്ഞപ്പോഴാണ് പുറത്ത് തണുപ്പ് എത്ര ശക്തമായിരുന്നെന്ന് തിരിച്ചറിഞ്ഞത്. നീണ്ടയാത്രയില്‍ തണുപ്പില്‍ നിന്നും രക്ഷിച്ച ബയന്റ് ബോർഡിനോട് നന്ദി പറഞ്ഞു.
ഓണ്‍ലൈനായി അടുത്തുള്ള ഓരു ഹോട്ടല്‍ ബുക്ക് ചെയ്തു. രാമേശ്വരം ക്ഷേത്രത്തിനടുത്തായാണ് ഹോട്ടല്‍. കുളിച്ച് ഡ്രസ്സ് മാറി കുറച്ച് നേരം ക്ഷേത്രവും അതിനടുത്തുള്ള പ്രധാന തീര്‍ത്ഥാടന കേന്ദ്രമായ അഗ്നി തീര്ത്ഥവുമൊക്കെ കണ്ടു. കുറച്ച് ഫോട്ടോയും എടുത്ത്, ലഘുവായി ഭക്ഷണവും കഴിച്ച് ഹോട്ടലിലേക്ക് മടങ്ങി.
രാത്രിതന്നെ മാപ്പ് നോക്കി രാമേശ്വരത്തുനിന്നും ധനുഷ്കോടിക്കുള്ള വഴി മനസ്സിലാക്കി. പ്രധാന ദ്വീപില്‍ നിന്നും കടലിലേക്ക് നീണ്ടുകിടക്കുന്ന വലിയൊരു മണല്‍തിട്ടയാണ് ധനുഷ്കോടി. വര്‍ഷങ്ങള്‍ക്ക് മുമ്പ് അതൊരു പ്രധാന പട്ടണമായിരുന്നു. സ്കൂളും അമ്പലവും പള്ളിയും വ്യാപാരകേന്ദ്രങ്ങളും റെയില്‍വേ സ്റ്റേഷനും ഒക്കെയുണ്ടായിരുന്ന പ്രതാപമുള്ള ഒരു പട്ടണം. പഴയ ധനുഷ്കോടി പട്ടണത്തിന്റെ അവശേഷിപ്പുകള്‍ മാത്രമേ നിലവിലുള്ളു. അവിടം നിലവില്‍ ആവാസ യോഗ്യമല്ലാത്ത പ്രദേശമായി പ്രഖ്യാപിച്ചിട്ടുണ്ട്. ധനുഷ്കോടി പട്ടണത്തില്‍ നിന്നും പിന്നെയും മൂന്ന് കിലോമീറ്റര്‍ മണ് തിട്ട കടലിലേക്കുണ്ട്. ധനുഷ്കോടി മനമ്പ് അഥവാ അരിച്ചല് മുനൈ (Arichal Munai). ഈ മുനമ്പ് വരെ റോഡ് പുതുക്കി പണിതിട്ടുണ്ടെന്ന് ഹോട്ടലില്‍ നിന്നും മനസ്സിലാക്കിയിരുന്നു.
അല്പനേരം ടി.വി. കണ്ട്, പുലര്‍ച്ചെ ഉണരാനായി കിടന്നു. രാവിലെ 5ന് എഴുന്നേറ്റ് റെഡിയായി. അഗ്നിതീര്‍ത്ഥത്തില്‍ സൂര്യോദയത്തിന്റെ ഫോട്ടോ എടുക്കണമെന്ന് നിശ്ചയിച്ചിരുന്നു. അതിനായി അവിടേക്ക് പോയി. രാമേശ്വരം ക്ഷേത്രത്തിനു് മുന്നിലുള്ള കടല്‍ തീരമാണ് അഗ്നിതീര്‍ത്ഥം. ആയിരക്കണക്കിന് തീര്ത്ഥാടകരരാണ് ബലിയര്‍പ്പിക്കാനായി അവിടെ എത്തുന്നത്. കൂടുതലും ഹിന്ദി മേഖലയില്‍ നിന്നുള്ളവരാണ്. ശങ്കരാചാര്യര്‍ സ്ഥാപിച്ച മഠങ്ങളില്‍ ഒന്നും ഇതിനടുത്താണ്.
അഗ്നിതീര്‍ത്ഥം
മഴക്കാറുമൂലം കടലിലെ സൂര്യോദയത്തിന്റെ പടമെടുക്കല്‍ നടന്നില്ല. അഗ്നിതീര്ത്ഥത്തിന്റെയും ക്ഷേത്രത്തിന്റെയും കുറെ പടങ്ങളെടുത്തു. നല്ലൊരു ചുക്ക് കാപ്പി കുടിച്ച് ഹോട്ടലിലെത്തി. അത്യാവശ്യം സാധനങ്ങള്‍ മാത്രം ചെറിയൊരു സഞ്ചിയിലാക്കി ധനുഷ്കോടിക്ക് പുറപ്പെട്ടു.
രാമേശ്വരത്തുനിന്നും ധനുഷ്കോടിക്ക് പുതിയ വിശാലമായ റോഡ് പണിതിരിക്കുന്നു. അധികം ദിവസങ്ങളായിട്ടില്ല. റോഡ് വിജനമാണ്. കിലോമീറ്ററുകളോളം വിജനം. ഇടക്ക് ഒന്നുരണ്ട് ക്ഷേത്രങ്ങളുണ്ട്. രണ്ട് വശത്തും കടലാണ്. നടുവിലൂടെ കഷ്ടിച്ച് നൂറ് മീറ്റര്‍ വീതിയുള്ള മണല്‍ തിട്ട. മണല്‍ തിട്ടക്ക് നടുവിലൂടെ ഏകദേശം പതിനഞ്ചു് മീറ്റര്‍ വീതിയില്‍ ടാര്‍ റോഡും.
ഒന്നു രണ്ട് വാനുകള്‍, ചുവടു് മുഴുവന്‍ തുരുമ്പിച്ചതാണ്, തീര്‍ത്ഥാടകരായ സ്ത്രീകളെയും വഹിച്ചുകൊണ്ട് പോകുന്നുണ്ട്. അതൊഴിച്ചാല്‍ മറ്റ് വാഹനങ്ങളൊന്നും ഇല്ല.
വഴിയില്‍ മൈല്‍ കുറ്റികള്‍ സ്ഥാപിച്ചിട്ടുണ്ട്. ധനുഷ്കോടി 10 കീലോ മീറ്റര്‍. അകലെ ചില കുടിലുകളും മറ്റും കാണാം. രണ്ട് വശവും കടലാണ്. ഇടതുകര കുറച്ച് വീതിയുള്ളതും വലത് കര സമുദ്രത്തോട് ചേര്‍ന്നുമാണ്. അല്പസമയത്തിനുള്ളില് എന്റെ ലക്ഷ്യ സ്ഥാനമായ ധനുഷ്കോടി മുനമ്പെത്തും. അവിടെനിന്നും നോക്കിയാല്‍ ശ്രീലങ്ക കാണാം. പൂര്‍വ്വ പിതാമഹന്മാര് സഞ്ചരിച്ചിരുന്ന പാതയാണ്. കൊല്ലത്തുനിന്നും ഒരൊറ്റ ട്രെയിന്‍ ടിക്കറ്റിന് കൊളമ്പോ വരെ യാത്രചെയ്യാമായിരുന്നു, ഒരു കാലത്ത്.
രാമേശ്വരം ധനുഷ്കോടി പാത
ആഹ്ളാദം അലതല്ലുകയാണ്. നീണ്ട യാത്രക്കൊടുവില്‍ ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ വിജയത്തിന്റെ കാല്പാടുകള് ഞാനാ മണലില്‍ പതിപ്പിക്കും.
ചെറിയ ആള്‍പാര്‍പ്പുള്ള ഒരു സ്ഥലമെത്തി. പൊളിഞ്ഞ കുറെ കെട്ടിടങ്ങളും കൂറ്റന്‍ ജലസംഭരണിയുടെ അവശേഷിപ്പും കുറെ ഓലക്കുടിലുകളും. ഒരു ചെറിയ പോലീസ് ചെക്പോസ്റ്റ്. ദൂരം എഴുതി വച്ചിരിക്കുന്നു, ധനുഷ്കോടി 7 കിലോ മീറ്റര്‍, അരിച്ചാല്‍ മുനൈ 10 കിലോ മീറ്റര്‍. അതായത് എന്റെ ലക്ഷ്യത്തിലേക്ക് വെറും 10 കിലോ മീറ്റര്‍. ഏറിയാല്‍ 15 മിനിറ്റ്. സമയം 8 മണി ആകുന്നതേ ഉണ്ടായിരുന്നുള്ളു.
ധനുഷ്കോടി മുനമ്പില്‍ ഒരു മണിക്കൂര്‍ ചെലവഴിച്ചാലും 10 മണിയോടെ തിരിച്ചെത്തി രാമേശ്വരത്തുനിന്നും നാട്ടിലേക്ക് യാത്രതിരിക്കാം. വഴിതെറ്റാതെ പോയാല്‍ ഇന്ന് രാത്രി തന്നെ വീട്ടിലെത്താം.
ഇന്നു തന്നെ വീട്ടില്‍ എത്തിക്കോളാമെന്നത് ഒരു വാക്കാണ്. വാക്കുകൾ പാലിക്കാനുള്ളതും.
ചെക്ക് പോസ്റ്റില്‍ തമിഴ് പോലീസുകാരന് തടഞ്ഞു. പാസ്സുണ്ടാകുമെന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ അയാള്‍ പറഞ്ഞത് മറ്റൊന്നാണ്.
“ഇനിയങ്ങോട്ട് വണ്ടി കടത്തി വിടില്ല.”
കൈമടക്കിനായിരിക്കുമോ? പലതും പറഞ്ഞുനോക്കി. കേരളത്തിന് നിന്നും ഒറ്റക്ക് വണ്ടിയോടിച്ച് വന്നതാണെന്നൊക്കെ പറഞ്ഞു. ഒരു രക്ഷയും ഇല്ല. അയാള്‍ വ്യക്തമായി പറഞ്ഞു-
“സര്‍ക്കാര്‍ വാഹനങ്ങളും സര്‍ക്കാര്‍ അനുമതിയുള്ള വാഹനങ്ങളും അല്ലാതെ മറ്റൊരു വാഹനവും കടത്തിവിടില്ല.”
“പിന്നെങ്ങനെ പോകും?”
“വണ്ടി പാര്‍ക്ക് ചെയ്ത് നടന്നു പോകണം. അവരൊക്കെ അങ്ങനെ നടന്നുപോകുന്നവരാണ്.”
അങ്ങകലെ ചിലയാളുകള്‍ നടന്നു പോകുന്നത് കാണാമായിരുന്നു. അവരെ ചൂണ്ടി പോലീസുകാരന് പറഞ്ഞു.
10 കിലോമീറ്റര്‍ നടന്നുപോകണം.
കാലില്‍ നിന്നും ഒരു തരിപ്പുയര്‍ന്നു. 10 കിലോ മീറ്റര്‍ നടക്കണമെങ്കില്‍ മൂന്ന് മണിക്കൂറെങ്കിലും വേണം. തിരിച്ച് മൂന്ന് മണിക്കൂര്‍. ആകെ 6 മണിക്കൂര്‍ നടക്കണം. അതിന് കഴിയുമോ? ഭക്ഷണം കഴിച്ചിട്ടില്ല. ഭക്ഷണം ലഭിക്കുന്ന കടകളും ഇല്ല. മഴയുടെയും വെയിലിന്റെയും ഭീഷണിയുണ്ട്. കയറിനില്ക്കാന് മരക്കാലുപോലും ഇല്ല. അത്രയും ദൂരം നടന്നെത്താന്‍ തന്നെ, തിരിച്ച് അറുന്നൂറോളം കിലോ മീറ്റര്‍ വണ്ടിയോടിച്ച് വീട്ടിലെത്താന്‍ കഴിയുമോ?
എന്റെ ലക്ഷ്യം എനിക്ക് അന്യമാകുകയാണോ? ഇവിടെനിന്നു തന്നെ മടങ്ങേണ്ടിവരുമോ?
കാശ്മീർ ലേകത്തിന്റെ പൂന്തോട്ടമാണെങ്കിൽ അവിടെ സ്വർണ്ണപ്പൂക്കളാല് പരിലസിച്ചുനില്‍ക്കുന്ന പനിനീർച്ചെടിയാണ് സോനാമാർഗ്. വർഷത്തിൽ ആറുമാസത്തോളം മനുഷ്യവാസമില്ലാതെ, മഞ്ഞുമൂടിക്കിടക്കുന്ന ഈ പ്രദേശം ശ്രീനഗറിൽ നിന്നും ഏകദേശം 87കി.മീ. വടക്കുകിഴക്കായി, സമുദ്രനിരപ്പിൽ നിന്നും 9200 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്നു. ശിശിരത്തിലെ കൊടും തണുപ്പിനുശേഷം വസന്താഗമത്തോടെ മഞ്ഞുരുകി വഴിതെളിമ്പോൾ അവിടം സഞ്ചാരികളുടെ പറുദീസയി മാറും. മഞ്ഞുപുതച്ച മലകളിലും പുതുനാമ്പുകൾ തളിരിട്ട താഴ്വരകളിലും ഇളം വെയിൽ തട്ടുമ്പോള്‍ സ്വർണ്ണനിറത്തിൽ തിളങ്ങുന്ന ഈ പ്രദേശത്തെ സൗന്ദര്യാരാധകരായ സഞ്ചാരികള്‍ ആരോ ആയിരിക്കണം സോനാമാർഗ് (സ്വർണ്ണപ്പുൽമേട്) എന്ന് വിളിച്ചത്.
കാശ്മീരിന്റെ ഒരു ഗ്രാമക്കാഴ്ച
2019 ജൂലൈയിലാണ് ഞാനും സുഹൃത്ത് വി.കെ. സുജിത്കുമാറും ശ്രീനഗറിൽ എത്തിയത്. ഒരു രണ്ടുരാത്രിയും ഒരു പകലും മാത്രമായിരുന്നു ഞങ്ങളുടെ പക്കൽ ശ്രീനഗറിൽ ചെലവഴിക്കാൻ ഉണ്ടായിരുന്നത്. അതിനാൽ രാവിലെ സോജിലാ-പാസ്സ്, ഉച്ചയ്ക്ക് ശേഷം സോനമാർഗ് എന്നിവ മാത്രം സന്ദർശിക്കാൻ തീരുമാനിച്ചു. ശ്രീനഗറിൽ നിന്നും ലേയിലേക്കുള്ള ദേശീയ പാതയിൽ വരുന്ന സ്ഥലങ്ങളാണിവ രണ്ടും. ആദ്യം സോനാമാർഗ്, ശേഷം സോജില. കുറച്ചുകൂടി യാത്രചെയ്താൽ കാർഗിൽ വരെ എത്താം. പക്ഷേ അന്നുതന്നെ തിരികെയെത്താൻ സാധിക്കില്ല. അതിനാലാണ് സോജില വരെയായി യാത്ര ചുരുക്കാൻ ഞങ്ങള്‍ തീരുമാനിച്ചത്.
ലേയിലേക്കുള്ള ദേശീയപാത
തലേദിവസം രാത്രിതന്നെ ഒരു റോയൽ എൻഫീൽഡ് ബൈക്ക് തരപ്പെടുത്തിയിരുന്നു. 1300 രൂപ ദിവസ വാടക. രാവിലെ 7 മണിയോടെ യാത്ര ആരംഭിച്ചു. നഗരാതിർത്തി പിന്നിട്ടശേഷം ഒരു ഹോട്ടലിൽ നിന്നും പ്രാതൽ കഴിച്ചു. കാശ്മീരിലെ ഭക്ഷണം ഏറെ രുചികരമാണ്. അവിടത്തെ ചായയ്ക്ക് നമ്മൾ അടിമപ്പെട്ടുപോകും.
മനോഹരമായ കാശ്മീർ ഗ്രാമങ്ങൾക്കിടയിലൂടെ, പ്രകൃതി സൌന്ദര്യം നുകർന്ന്, നനുത്ത തണുപ്പിന്റെ സുഖമാസ്വദിച്ച് ദേശീയപാത ഒന്നിലൂടെ ഞങ്ങളുട യാത്ര മുന്നോട്ടുപോയി. ഝലം നദിയുടെ പ്രധാന പോഷകനദികളിൽ ഒന്നായ സിന്ദ് നദിയ്ക്ക് (സിന്ധുനദിയല്ല) സമാന്തരമായാണ് ദേശീയപാതയും പണിതിട്ടുള്ളത്. അതിമനോഹരമായ കാഴ്ചകളായിരുന്നു ഇരുഭാഗത്തും.
സിന്ദ് നദിയുടെ താഴ്വ – ദേശീയപാത 1ൽ നിന്നുള്ള കാഴ്ച
കാശ്മീരിലെല്ലായിടത്തും സൈന്യത്തിന്റെ വൻ സുരക്ഷയുണ്ടായിരുന്നു. ഏതാണ് 25 മീറ്ററിന് ഒരാൾ എന്ന നിലയിൽ ദേശീയപാതക്ക് ഇതുവശവും ജവാൻമാർ നിലയുറപ്പിച്ചിരുന്നു. കാശ്മീരിന്റെ ഭരണഘടനാ പദവി റദ്ദുചെയ്യുന്നതിനു മുമ്പുള്ള തയ്യാറെടുപ്പിന്റെ ഭാഗമായിരുന്നു ഈ സുരക്ഷാ ക്രമീകരണങ്ങൾ. എന്നാൽ സഞ്ചാരികൾക്ക് അത് യാതൊരു ബുദ്ധിമുട്ടും സൃഷ്ടിച്ചില്ല.
ഹിമാലയത്തിലെ റോഡുപണി – ഈ കുറുക്കുവഴിയാണ് ഞങ്ങൾക്ക് ഉപേക്ഷിച്ച് മടങ്ങേണ്ടിവന്നത്.
മൺസൂണിന് മുമ്പായുള്ള അറ്റകുറ്റപ്പണി നടക്കുന്നതിനാൽ റോഡിൽ പലയിടത്തും തടസ്സങ്ങൾ നേരിട്ടു. അമർനാഥ് യാത്രനടക്കുന്ന സമയമായതിനാലും യാത്രാ ക്രമീകരണങ്ങൾ ഉണ്ടായിരുന്നു. അതിനാൽ ഉദ്ദേശിച്ചതിലും കൂടുതൽ സമയമെടുത്താണ് യാത്ര തുടര്‍ന്നത്.
സോനാമാർഗ്ഗ് കഴിഞ്ഞ് സോജിലാ പാസ്സിന് ഏകദേശം അടുത്തെത്താറായപ്പോൾ സൈന്യം വഴി പൂർണ്ണമായും അടച്ചു. മുന്നിൽ റോഡ് പണി നടക്കുന്നതിനാൽ ഉച്ചക്ക് 2 മണിക്കുശേഷമേ യാത്രതുടരാനാകൂ എന്ന് അവർ അറിയിച്ചു. അപ്പോൾ സമയം പതിനൊന്നര കഴിയുന്നതേ ഉണ്ടായിരുന്നുള്ളു.
കുറച്ച് പിന്നിലേക്ക് പോയാൽ, മലമുകളിലൂടെ ഒരു കുറുക്കുവഴിയുണ്ടെന്ന് ഒരു ജവാൻ പറഞ്ഞതനുസരിച്ച് ഞങ്ങൾ തിരികെ വന്ന് മല മുറിച്ചുകടക്കുന്നതിനുള്ള ശ്രമം നടത്തി. വളരെ ഉയരമുള്ള ഒരു മലയുടെ മുകളിലേക്ക് കുത്തനെയുള്ള, ടാർചെയ്യാത്ത, ചരലും പാറയും നിറഞ്ഞ ഒരു റോഡായിരുന്നു അത്. അല്പം സാഹസപ്പെട്ട് ഞങ്ങൾ അതിന്റെ മുകളിലെത്തി. എന്നാൽ മറുഭാഗത്തേക്ക് കടക്കുന്നതിനിടയിൽ റോഡ് പിന്നെയും തടസ്സപ്പെട്ടു. അവിടെ മലയിടിച്ചിൽ മൂലം തകർന്ന റോഡ് നന്നാക്കുന്ന പണി നടക്കുകയായിരുന്നു. വഴി ഗതാഗതയോഗ്യമാക്കാൻ രണ്ടു മണിക്കൂറെങ്കിലും വേണ്ടിവരുമെന്ന് അറിഞ്ഞതിനെ തുടർന്ന് സോജിലയിലേക്കുള്ള യാത്ര ഉപേക്ഷിച്ച് ഞങ്ങൾ സോനാമാർഗ്ഗിലേക്ക് മടങ്ങി.
മലയടിവാരത്തെ മനോഹരമായ ഹോട്ടൽ. വർഷത്തിൽ, മഞ്ഞൊഴിഞ്ഞ ആറുമാസം മാത്രമാണ് ഹോട്ടലുകൾ ഇവിടെ പ്രവർത്തിക്കുക.
തിരികെ സോനാമാർഗ്ഗിലെത്തിയപ്പോൾ ഉച്ച കഴിഞ്ഞു. അപ്പോഴേക്കും ഞങ്ങൾ നന്നായി ക്ഷീണിച്ചിരുന്നു. അടുത്തുകണ്ട ഒരു ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു വിശ്രമിച്ചു. ഹിമാലയൻ നിർമ്മാണരീതിയുടെ ലാളിത്യവും സൗന്ദര്യവും ഒത്തിണങ്ങിയ രമണീയമായ ഒരു കെട്ടിടത്തിലാണ് മലയടിവാരത്തെ ആ ഹോട്ടൽ പ്രവർത്തിച്ചത്. അവിടെ ചെലവഴിച്ച സമയം ഉന്മേഷദായകമയിരുന്നു.
ഹിമാനി – ദേശീയപാതയിൽ നിന്നുള്ള ദൃശ്യം
ഡിസംബർ ജനുവരി മാസങ്ങളിൽ പത്തടിയോളം ഉയരത്തിൽ സോനാമാർഗ്ഗിലെ ദേശീയപാതയിൽ മഞ്ഞുറയും . അതിനാൽ ഏതാണ്ട് ആറുമാസത്തോളം ഇവിടെ ഗതാഗതം തടസ്സപ്പെടും. അക്കാലത്ത് ലേയിലേക്ക് റോഡുമാർഗ്ഗം പോകുക അസാധ്യമാണ്. ഇതു പരിഹരിക്കുന്നതിനായി ദൈർഘ്യമേറിയ ഒരു തുരങ്കത്തിന്റെ പണി നടന്നുകൊണ്ടിരിക്കുകയാണ്.
സോനാ മാർഗ്ഗിലെ പ്രധാന വിനോദം അവിടെയുള്ള ഹിമാനികൾ സന്ദർശിക്കുക എന്നതാണ്. ഉരുകുന്ന ഹിമാനികളിൽ നിന്നുള്ള ജലമാണ് വേനൽക്കാലത്തുപോലും ഹിമാലയൻ നദികളെ ജലസമൃദ്ധമാക്കുന്നത്. ഹൈവേയിൽ നിന്നും ഏകദേശം 3 കിലോമീറ്റർ ദൂരത്തായാണ് താജിവാസ് ഹിമാനി. അവിടെനിന്ന് ഒഴുകിയെത്തുന്ന ജലം സിന്ദ് നദിയുടെ പ്രധാന സ്രോതസ്സാണ്.
ഹിമാനികളിൽനിന്ന് ഒഴുകിയെത്തുന്ന ജലം ഹിമാലയൻ നദികളെ വേനൽക്കാലത്തും ജലസമൃദ്ധമാക്കുന്നു
ദേശീയപാതയിൽ നിന്നും ഹിമാനിയിലേക്കുള്ള കയറ്റം സാധാരണ സഞ്ചാരികൾക്ക് കഠിനമാണ്. വാഹനങ്ങൾ പോകില്ല. അതിനാൽ മിക്ക യാത്രികരും മലകയറാനായി കുതിര സാവരിയാണ് ആശ്രയിക്കുക. നൂറുകണക്കിന് കുതിരകളെയാണ് പ്രധാന സീസണിൽ അവിടെ എത്തിക്കുന്നത്.
ഞങ്ങൾ എത്തിയത് ജൂലൈ അവസാന സമയമായിരുന്നു. സീസൺ ഏതാണ്ട് അവസാനിച്ചിരുന്നു. വേനൽ അധികമായിരിക്കുന്ന ആ സമയത്ത്, സാധാരണ മഞ്ഞുകാണുന്ന സ്ഥലത്തുനിന്നും വളരെ അകലെ, പർവ്വതമുകളിൽ മലയിടുക്കുകളിലും പർവ്വതശീർഷങ്ങളിലും മാത്രമായിരുന്നു മഞ്ഞുണ്ടായിരുന്നത്. അതിനാൽ കുതിരക്കാർ ഒരു സവാരിയ്ക്ക് രണ്ടായിരം മുതൽ മുകളിലോട്ടാണ് തുക ആവശ്യപ്പെട്ടത്. എന്നാൽ കുതിരയ്ക്ക് പകരം പറ്റുന്നത്ര ദൂരം നടന്നു കയറാനായിരുന്നു ഞങ്ങളുടെ തീരുമാനം.
ഹിമാനിയിലേക്ക് കുതിരപ്പുറത്ത് യാത്ര പുറപ്പെടുന്നവർ
സുരക്ഷിതമെന്നു തോന്നിയ ഒരു സ്ഥലത്ത് വണ്ടിയൊതുക്കി ഞങ്ങൾ മലകയറ്റം ആരംഭിച്ചു. ഒരു മണിക്കൂർകൊണ്ട് ഞങ്ങൾ അടിവാരത്ത് എത്തി. സാധാരണ സീസൺ സമയത്ത് മഞ്ഞുകേളികൾ അരങ്ങേറുന്ന സ്ഥലമാണ് അത്. വേനൽ കടുത്തതിനാൽ അവിടത്തെ മഞ്ഞെല്ലാം ഉരുകി തീർന്നിരുന്നു. സഞ്ചാരികളും തീരെ കുറവായിരുന്നു. കുറച്ച് താല്‍ക്കാലിക കടകൾ മാത്രമാണ് ഉണ്ടായിരുന്നത്. അവിയെ ചായ, ചെറിയ പലഹാരങ്ങൾ, ബ്രഡ്, മുട്ട വിഭവങ്ങൾ, മാഗി എന്നിവ ലഭിക്കും.
മലയിടുക്കിൽ മഞ്ഞുറഞ്ഞിരിക്കുന്ന കാഴ്ച. ഇവിടേക്കായിരുന്നു ഞങ്ങളുടെ മലകയറ്റം.
അടിവാരത്തുനിന്നും ഉയരത്തിലേക്കുനോക്കിയാൽ മഞ്ഞിന്റെ തൊപ്പിയണിഞ്ഞ രണ്ടുമൂന്ന് പർവ്വത ശിഖരങ്ങൾ കാണാമായിരുന്നു. രണ്ടുമലകൾ തമ്മിൽ ചേരുന്ന ഇടുക്കുകളിലും ധാരാളം മഞ്ഞുറഞ്ഞ് കിടക്കുന്നുണ്ടായിരുന്നു. താഴെനിന്നും നോക്കുമ്പോൾ ഹൃദയാകൃതിയിൽ കാണപ്പെട്ട, അത്തരം ഒരു മഞ്ഞുപ്രദേശത്ത് എത്തിപ്പെടുക എന്നതായിരുന്നു തുടർന്നുള്ള ഞങ്ങളുടെ ലക്ഷ്യം. മലയിടുക്കിലൂടെയുള്ള യാത്ര അത്രമേൽ ഹരം പകരുന്നതാകയാൽ യാത്രയുടെ കാഠിന്യം അനുഭവപ്പെട്ടതേയില്ല.
ഹിമാനിയിലേക്കുള്ള നടത്തം
മലകയറുന്നതിനിടയിൽ ആടുമേയ്ക്കുന്ന കുട്ടികളെ പരിചയപ്പെട്ടു. സീസൺ സമയത്ത് വിവിധങ്ങളായ തൊഴിലുകളിൽ ഏർപ്പെടുന്നതിനായി ഗ്രാമങ്ങളിൽ നിന്നും എത്തി, താല്‍ക്കാലിക കുടിലുകൾ കെട്ടി താമസിക്കുന്ന കുടുംബങ്ങളിലെ കുട്ടികളായിരുന്നു അവർ. അല്പം കൂടി നടന്നപ്പോൾ രണ്ടു കാശ്മീരികൾ ഞങ്ങളെ പരിചയപ്പെട്ടു. മുകളിൽ മഞ്ഞിൽ തെന്നൽ വണ്ടികൾ (Sledge) വലിക്കുന്നവരാണ് അവർ. ഞങ്ങളിൽ രണ്ടു ഇടപാടുകാരെ അവർ കണ്ടിട്ടുണ്ടാകണം. അവരും ഞങ്ങളോടൊപ്പം മുകളിലേക്കുള്ള യാത്രയിൽ കൂടി. അതെന്തായാലും നന്നായി. കാരണം മുകളിലേക്കുള്ള, പ്രയാസം കുറഞ്ഞതും സുരക്ഷിതവുമായ വഴികൾ അവർക്ക് പരിചിതമായിരുന്നു.
ഇടയബാലകരോടൊപ്പം
ഏതാണ്ട് ഒന്നര മണിക്കൂറത്തെ മലകയറ്റത്തിനുശേഷം ഞങ്ങൾ ഹിമാനിയിൽ എത്തിച്ചേർന്നു. കട്ടപിടിച്ച മഞ്ഞ് ഹരം പകരുന്ന അനുഭവമായിരുന്നു. മഞ്ഞിനു മുകളിലൂടെ നടക്കുന്നതിനായി മുട്ടുവരെ എത്തുന്ന, വെള്ളവും തണുപ്പും കയറാത്ത ഷൂസുകൾ ഞങ്ങൾ താഴ്വാരത്തുനിന്നും വാടകയ്ക്ക് വാങ്ങി ധരിച്ചിരുന്നു. മഞ്ഞിനു മുകളിലൂടെ ശ്രദ്ധയോടെ നടന്നില്ലങ്കിൽ വീണുപോകും. ചിലയിടത്ത് മുകളിൽ മഞ്ഞുകാണുമെങ്കിലും താഴെ പൊള്ളയായിരിക്കും. പൊള്ളയായ തുരങ്കങ്ങളിലൂടെ ജലം കുത്തിയൊഴുകുന്നുണ്ടാകും. ചിലഭാഗങ്ങൾ ഉരുകിയുരുകി ഒരു ഗുഹപോലെ ആയിട്ടുണ്ട്.
മഞ്ഞുഗുഹയ്ക്കുള്ളിൽ …
അപ്ലസമയത്തിനുള്ളിൽ കാശ്മീരി സുഹൃത്തുക്കൾ തെന്നൽ വണ്ടികളുമായി എത്തി. കുറച്ചു സമയം അവരോടൊപ്പം തെന്നിക്കളിച്ചു. സൂര്യൻ അസ്തമിക്കാൻ തുടങ്ങുന്നുണ്ടായിരുന്നു. ചുറ്റും മലകളായതിനാൽ നേരത്തെ തന്നെ അവിടെ ഇരുട്ടുവീഴും. ഞങ്ങൾ തിരികെ ഇറങ്ങാൻ ആരംഭിച്ചു.
മഞ്ഞുരുകി പാറ തെളിഞ്ഞ സ്ഥലങ്ങളിൽ ചെറിയ പൂച്ചെടികൾ വളർന്നു നിന്നു. ചെറിയ ആമ്പലിനെ പോലെയുള്ള ഒരു സസ്യം വെള്ളം ഒഴുകുന്ന ഇടങ്ങളിൽ പാറകളുടെ വശങ്ങളിലൊക്കെ വെള്ള നിറമുള്ള പൂക്കളുമായി വളർന്നു നില്ക്കുന്നുണ്ടായിരുന്നു. മറ്റുള്ള ചെടികളൊക്കെ മഞ്ഞയും ഓറഞ്ചും നിറത്തിലുള്ള പൂക്കളാൽ അലംകൃതമായിരുന്നു.
മഞ്ഞുനീരുറവ പിറവിയെടുക്കുന്ന പർവ്വതശിഖരം
തിരികെ താഴ്വാരത്തിലെത്തി നല്ലൊരു ചായകുടിച്ചു. തേയില കൊണ്ടുള്ള ചായയായിരുന്നില്ല. ഹിമാലയത്തിൽ ലഭ്യമായ ഏതോ ഒരിലകൊണ്ടുണ്ടാക്കിയ, പാലില്ലാത്ത ചായ. നല്ല രുചിയുണ്ടായിരുന്നു. ചായക്കടയിൽ കൂടിയവർ ഞങ്ങളുമായി സൌഹൃദം പങ്കുവച്ചു. കേരളത്തെക്കുറിച്ചും കേരളത്തിൽ നിന്നുള്ള സഞ്ചാരികളെ പറ്റിയും അവർ നല്ലവാക്കുകൾ പറഞ്ഞു. കേരളത്തിൽ നിന്നുള്ളവർ അധികവും ബുള്ളറ്റ് യാത്രനടത്തുന്നവരാണ് എന്ന് അവർ അഭിപ്രായപ്പെട്ടു.
ഇനിയും വരണമീ മഞ്ഞിന്റെ ഭൂമിയിയിൽ
തിരികെ ദേശീയപാതയിൽ എത്തിയപ്പോഴേക്കും അഞ്ചുമണി കഴിഞ്ഞിരുന്നു. ജീവിതത്തിൽ മറക്കാൻ പറ്റാത്ത അനുഭവം സമ്മാനിച്ച സോനാമാർഗ്ഗ് ഓർമ്മകളിൽ നിറച്ച് തിരികെ ശ്രീനഗറിൽ എത്തിയപ്പോൾ രാത്രി പത്തുമണി ആയിരുന്നു. എന്നെങ്കിലും ഒരിക്കൽക്കൂടി ആ പർവ്വതശിഖരത്തിൽ കയറണം എന്ന് അപ്പോൾത്തന്നെ മനസ്സിൽ കുറിച്ചിരുന്നു.
2017 നെ യാത്രയാക്കാന്‍ പൊന്മുടിയിലേക്ക് ഒരു ഫാമിലി ട്രക്കിംഗ് ആകട്ടെയെന്നു് വച്ചു. മുമ്പൊരിക്കല്‍ പൊന്മുടുയില് പോയിട്ടുണ്ടെങ്കിലും ട്രക്കിംഗ് സാധിച്ചിരുന്നില്ല. ആ കുറവ് അങ്ങ് പരിഹരിക്കാമെന്നുവച്ചു. അങ്ങനെ ഞങ്ങള്‍ അഞ്ചുപേര്‍ – ഞാന്‍, വിദ്യ (ഭാര്യ), കാളിന്ദി, കാവരി (മക്കള്‍), അനൂപ് (വിദ്യയുടെ സഹോദരന്) 2017 ഡിസംബര്‍ 31ന് പൊന്മുടിയ്ക്ക് തിരിച്ചു. ചെറിയ വിവരണവും ചിത്രങ്ങളും കാണാം.