വിനോദസഞ്ചാരത്തിന്റെ ഭാഗമായി കറങ്ങിനടക്കുന്നതിനിടയിലാണ് 2018ഏപ്രിൽ മാസത്തിലെ ഒരു രാത്രിയിൽ നേപ്പാളിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ പൊഖറയിൽ എത്തുന്നത്. രാത്രി അവിടെ നിന്നു നോക്കുമ്പോൾ, അല്പം അകലെയായി ഭൂമിയിൽ നിന്നും ആകാശത്തേക്ക് നീളുന്ന വൈദ്യുത വിളക്കുകൾ കണ്ടു. വിളക്കു തെളിക്കുന്ന വഴിയിലൂടെ ഉയരത്തിലേക്കു നോമ്പോൾ, നക്ഷത്രങ്ങളാണോ വിളക്കുകളാണോ എന്ന് തിരിച്ചറിയാൻ കഴിയാത്തവിധമുള്ള ദീപക്കാഴ്ചയാണ് ആകാശത്ത്. അതൊരു വേനൽ രാത്രിയായിരുന്നു, തെളിഞ്ഞ ആകാശവും. ഏതോ മായികലോകത്ത് എത്തിയ പ്രതീതിയാണു തോന്നിയത്. നഗരത്തോടു ചേര്‍ന്നുള്ള സാരങ്കോട്ട് എന്ന പര്‍വ്വതവും അതിനുമുകളിലേക്കുള്ള വഴിയിൽ തെളിച്ചിട്ടുള്ള ദീപങ്ങളുമാണതെന്നു മനസ്സിലായി. നേരം വെളുത്താൽ എന്തായാലും ആ പര്‍വ്വതത്തിനു മുകളെലെത്തണമെന്ന് അപ്പോഴേ വിചാരിച്ചുരുന്നു. ഹിമാലയ പർവ്വതനിരയുടെ ഭാഗമായ ഒരു പർവ്വതമാണ് സാരങ്കോട്ട്.
അടുത്ത ദിവസം അല്പം വൈകിയാണ് ഉണർന്നത്. ഹോട്ടലിന്റെ ബാൽക്കണിയിൽ നിന്നും മലമുകളിലേക്കു നോക്കിയ എന്നെ അത്ഭുതപ്പെടുത്തുന്ന മറ്റൊരു കാഴ്ചയാണ് അപ്പോഴുണ്ടായിരുന്നത്. നൂറുകണക്കിന് വർണ്ണച്ചിറകുകളും അതിൽ തൂങ്ങി മനുഷ്യരും ആകാശത്തുനിന്നും ഭൂമിയിലേക്ക് പറന്നിറങ്ങുന്നു, പര്‍വ്വതമുകളിൽ നിന്നും പാരച്യൂട്ടിൽ പറന്ന് താഴെയുള്ള ഫേവ തടാകത്തിന്റെ കരയിലേക്കിറങ്ങുന്ന പാരാഗ്ലൈഡേഴ്സായിരുന്നു അതെല്ലാം. വിവിധ വർണ്ണങ്ങളിലുള്ള ഡ്രാഗണുകളുടെ പുറത്തു പറന്നുനടക്കുന്ന അവതാര്‍ സിനിമയിലെ ‘നാവി’കളെയാണ് അതുകണ്ടപ്പോൾ ഓർമ്മവന്നത്. എന്തായാലും പാരച്യൂട്ടിൽ ഒരു പറക്കൽ തരപ്പെടുത്തണമെന്ന് അപ്പോൾ തന്നെ തീർച്ചപ്പെടുത്തി.
സാരങ്കോട്ടിനു മുകളിൽ നിന്നുള്ള കാഴ്ച – താഴെ കാണുന്നത് പോഖറ പട്ടണമാണ്.
നേപ്പാളിന്റെ പ്രഥാന വരുമാനമാർഗ്ഗമാണ് വിനോദസഞ്ചാരം. വിനോദസഞ്ചാരികൾക്ക് ആവശ്യമായ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുന്ന ധാരാളം കേന്ദ്രങ്ങൾ പൊഖറ നഗരത്തിലുണ്ട്. ചില തെരുവുകൾ ഇത്തരത്തിൽ വിനോദസഞ്ചാരികൾക്കാവശ്യമായ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുന്ന കടകൾക്കു മാത്രമായുള്ളതാണ്. അത്തരം ചില കടകളിലെത്തി വിവരങ്ങളൊക്കെ മനസ്സിലാക്കി. ഓരോ സ്ഥലത്തും വിവിധ നിരക്കുകളാണ് പാരാഗ്ലൈഡിംഗിന് വാങ്ങുന്നത്. 5000-മുതൽ 8000 വരെയാണ് ചോദിക്കുന്നത്. നഗരത്തിൽ നിന്നും ജീപ്പിൽ കയറ്റി പര്‍വ്വതമുകളിൽ എത്തിക്കും. അരമണിക്കൂറിലധികം എടുക്കും മുകളിലെത്താൻ. നഗരത്തോടു ചേർന്നുള്ള മനോഹരവും വിശാലവുായ ഫേവ തടാകത്തിന്റെ കരയിലുള്ള മൈതാനത്താണ് പാരച്യൂട്ടുകൾ വന്നിറങ്ങുക. അവിടെ നിന്നും ജീപ്പിൽ കയറ്റി നമ്മളെ വീണ്ടും നഗരത്തിലെത്തിക്കും. ഓരോ പാരച്യൂട്ടിനൊപ്പവും, അതു പറത്താനായി ഒരു പൈലറ്റും ഉണ്ടാകും. നമ്മൾ വെറുതെ ഇരുന്നു കൊടുത്താൽ മതി, പറത്തലും നിലത്തിറക്കലുമൊക്കെ പൈലറ്റ് തന്നെ ചെയ്തുകൊള്ളും. എന്തായാലും അന്ന് വിവരങ്ങളൊക്കെ ചോദിച്ചു മനസ്സിലാക്കി ഞാൻ തിരികെ പോന്നു. അടുത്ത ദിവസം പറക്കാമെന്നു കണക്കു കൂട്ടി, മറ്റ് പരിപാടികളിൽ ഏർപ്പെട്ടു.
അസംഖ്യം വർണ്ണപ്പട്ടങ്ങൾ പോലെ സാരങ്കോട്ടിനുമുകളിൽ പറന്നു നടക്കുന്ന പാരച്യൂട്ടുകൾ
അടുത്ത ദിവസം രാവിലെ എട്ടുമണിയോടെ വീണ്ടും പലപല കടകളിൽ കയറിയിറങ്ങി. അല്പം റേറ്റ് കുറവുള്ള ഒരു കട കണ്ടെത്തുകയായിരുന്നു ലക്ഷ്യം. ഒരു കടയിൽ ജീപ്പൊക്കെ തയ്യാറായി നില്ക്കുന്നു. കുറച്ചു പേര് അതിനകത്തുണ്ട്. ഞാൻ കാര്യങ്ങളൊക്കെ അന്വേഷിച്ചു. അഞ്ചുപേരെയാണ് ഒരു തവണ മുകളിൽ എത്തിക്കുന്നത്. ഇതുവരെ നാല് സഞ്ചാരികളെ ആയിട്ടുള്ളു. അഞ്ച് പൈലറ്റുമാരും അഞ്ചാൾക്കുള്ള പാരച്യൂട്ടും തയ്യാറാണ്. ഒരാളെ കൂടി കിട്ടിയാൽ ഉടൻ പുറപ്പെടാം. അല്പം നിരക്കു കുറയ്ക്കുകയാണെങ്കിൽ ഞാൻ തയ്യാറാണ് എന്നു പറഞ്ഞു. ഇത്തരം വിലപേശലുകൾ അവിടെ പതിവാണ്. ഒടുവിൽ 4500 രൂപയ്ക്ക് പാരാഗ്ലൈഡിംഗ് തരപ്പെട്ടു.
അങ്ങനെ ഞങ്ങളുടെ ജീപ്പ് സാരങ്കോട്ടിന്റെ മുകളിലേക്ക് യാത്രയായി. കുത്തനെയുള്ള കയറ്റമാണ്. ചിലയിടത്തൊക്കെ, ജീപ്പിന് കയറാനായി പൈലറ്റുമാർ ഇറങ്ങിക്കൊടുത്ത് ജീപ്പ് നിരങ്ങി നിരങ്ങി കയറേണ്ടി വന്നു. ഉയരത്തിലേക്കു പോകും തോറും താഴെ നഗരവും അതിനടുത്തായുള്ള തടാകവും കാണാറായി. തീപ്പെട്ടിക്കൂടുകൾ അടുക്കിയപോലെ കെട്ടിടനിരകൾ.
ജീപ്പിലുള്ളവരെയൊക്കെ പരിചയപ്പെട്ടു. അക്കൂട്ടത്തിൽ പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷ കഴിഞ്ഞ് വെക്കേഷൻ ആസ്വദിക്കാൻ കാഠ്മണ്ടുവിൽ നിന്നും എത്തിയ ഒരു പെൺകുട്ടിയും ഉണ്ടായിരുന്നു. പഠനം കഴിഞ്ഞാൽ രണ്ടുമാസം ചുറ്റിക്കറങ്ങാൻ അനുവദിക്കണമെന്ന് വീട്ടുകാരിൽ നിന്നും സമ്മതം വാങ്ങി കറങ്ങാനിറങ്ങിയിരിക്കുകയാണ് അവൾ. ആദ്യമായി പറക്കാൻ പോകുന്നതിന്റെ ഭയം അവൾ ഒളിച്ചുവച്ചില്ല. വളരെ കഷ്ടപ്പെട്ടാണ് വീട്ടുകാരിൽ നിന്നും പറക്കാനുള്ള സമ്മതം വാങ്ങിയിരിക്കുന്നത്. കേരളത്തെക്കുറിച്ചൊക്കെ അവൾക്ക് അറിയാം. എരിവുള്ള ഭക്ഷണം കഴിക്കുന്നവർ എന്നാണ് അവൾ മലയാളികളെ വിശേഷിപ്പിച്ചത്.
പറക്കലിനിടയിലുള്ള കാഴ്ച – നേപ്പാൾ ഗ്രാമങ്ങളും ഫേവ തടാകവും
അങ്ങനെ ഞങ്ങൾ മുകളിലെത്തി. മുകളിൽ വിവിധ ഇടങ്ങളിലായി ഗ്ലൈഡേഴ്സിന്റെ പറക്കലുകൾ നടക്കുന്നുണ്ടായിരുന്നു. അല്പം നിരപ്പായതും ഒരു വശം കുത്തനെ താഴ്ചയുള്ളതുമായ ഒരു സ്ഥലത്താണ് ഞങ്ങൾ എത്തിയത്. എന്റെ പൈലറ്റ് താംബ എന്നു പേരായ ഒരു ആസ്ത്രേലിയക്കാരനായിരുന്നു. ഗ്ലൈഡിംഗിൽ ചെയ്യേണ്ട അത്യാവശ്യം കാര്യങ്ങളൊക്കെ അദ്ദേഹം എനിക്ക് പറഞ്ഞുതന്നു. ഹെൽമറ്റും മറ്റ് സുരക്ഷാ ഉപകരണങ്ങളുമൊക്കെ ധരിച്ച് ഞാനും തയ്യാറായി. സഞ്ചാരിയെ മുന്നിലും പൈലറ്റിനെ പിന്നിലുമായി പാരച്യൂട്ടിന്റെ രണ്ടു ഇരിപ്പിടങ്ങളിൽ ബന്ധിപ്പിക്കും. തുടര്‍ന്ന് പൈലറ്റിന്റെ സഹായികൾ പാരച്യൂട്ട് നിലത്ത് വിരിച്ചിടും. കാറ്റടിച്ച് അത് വിടരുന്നതിനനുസരിച്ച് സഞ്ചാരിയും പൈലറ്റും കൂടി മുന്നിലേക്ക് ഓടി താഴേക്ക് ചാടണം. അപ്പോൾ പാരച്യൂട്ട് പൂർണ്ണയായും വിടർന്നുയരുകയും നമ്മൾ പറക്കാനാരംഭിക്കുകയും ചെയ്യും.
ഒന്നുരണ്ടാളുകൾ പറന്നിറങ്ങുന്നത് ഞാൻ ശ്രദ്ധയോടെ നിരീക്ഷിച്ചു. ഊഴം വന്നപ്പോൾ എന്നെയും സീറ്റുമായി ബന്ധിപ്പിച്ചു. പൈലറ്റും കയറി. പാരച്യൂട്ട് വിടര്‍ത്തി, കാറ്റടിച്ച് അത് മുകളിലേക്കുയർന്നു, ഒപ്പം ഞങ്ങൾ മുന്നോട്ടോടി, അഗാധമായ താഴ്ചയിലേക്ക് എടുത്തുചാടി. ചാടുന്ന സമയം ശരീരത്തിന് മൊത്തത്തിൽ ഒരു ഭാരമില്ലായ്മ തോന്നി, പക്ഷെ താഴെ വീഴുന്നതിനു പകരം ഞങ്ങൾ വായുവിൽ തങ്ങിനിന്നു. താഴേക്കു നോക്കിയാൽ കാടും നഗരവും തടാകവുമൊക്കെ പലപലയിടങ്ങളിലായി ചിതറിക്കിടക്കുന്നു. ആകാശം നിറയെ പാരച്യൂട്ടുകൾ പറന്നു നടക്കുകയാണ്. അതിലൊരെണ്ണമായി ഞങ്ങളും ആകാശത്തിന്റെ ഭാഗമായിമാറി.
താംബയും ഞാനും – പറക്കലിനിടയിൽ
അല്പസമയത്തിനകം താംബ ഒരു ക്യാമറ കയ്യിലെടുത്തു. ഒരു പൈപ്പിന്റെ അറ്റത്ത് ഘടിപ്പിച്ചിട്ടുള്ള പ്രത്യേകതരം ക്യാമറയാണത്. ഒരേസമയം ഫോട്ടോയും വീഡിയോയും എടുക്കാം. തുടക്കത്തിൽ അദ്ദേഹം തന്നെ ഫോട്ടോയും വീഡിയോയും എടുത്തു, പിന്നീട് ക്യാമറ എനിക്കു കൈമാറി. അപ്പോഴേക്കും പാരച്യൂട്ട് നേപ്പാളിന്റെ ഗ്രാമങ്ങൾക്കു മുകളിലൂടെ പറക്കാൻ തുടങ്ങിയിരുന്നു. വീടുകളും കെട്ടിടങ്ങളും സ്കൂളും റോഡും കൃഷിയിടങ്ങളുമൊക്കെ ഒരു ചിത്രത്തിലെന്നപോലെ കാണപ്പെട്ടു. ചിത്രങ്ങൾ മാറിമാറി വന്നുകൊണ്ടിരുന്നു. ആകാശത്തു പറക്കുന്ന ചില പക്ഷികളൊക്കെ അസൂയയോടെ ഞങ്ങളെ നോക്കുന്നതായി തോന്നി.
ഒരു സ്വപ്നലോകത്തെന്നപോലെ ഞങ്ങൾ പറന്നുനടന്നു. നയനാനന്ദകരമായ കാഴ്ചകൾ കണ്ടും കാണുന്ന കാഴ്ചകൾ ക്യാമറയിൽ പകര്‍ത്തിയും പാരഗ്ലൈഡിംഗ് പുരോഗമിച്ചു. അരമണിക്കൂറോളം ഞങ്ങൾ പറന്നു നടന്നു. അല്പം സര്‍ക്കസ്സൊക്കെ കാണിക്കാൻ പോവുകയാണെന്ന് താംബ മുന്നറിയിപ്പുനൽകി. തുടർന്ന് അദ്ദേഹം പാരച്യൂട്ടിനെ ചരിച്ചും തിരിച്ചും പലദിശയിൽ കറക്കിയും വിവിധ അഭ്യാസങ്ങൾ കാണിക്കാൻ തുടങ്ങി. വാട്ടര്‍ തീം പാര്‍ക്കിലെ റൈഡിലിരിക്കുന്ന പ്രതീതിയാണ് അപ്പോൾ തോന്നിയത്. അല്പസമയത്തിനകം ഞങ്ങള്‍ തടാകത്തിന്റെ കരയിലുള്ള വലിയ മൈതാനത്തിനടുത്തെത്തി. പാരച്യൂട്ട് മെല്ലെ താഴ്ന്നിറങ്ങാൻ തുടങ്ങി.
പാരച്യൂട്ട് ലാന്റിംഗ്
പാരച്യൂട്ട് തറയിൽ തൊടുമ്പോൾ അല്പം മൂന്നിലേക്ക് ഓടണമെന്ന് താംബ പറഞ്ഞു തന്നിരുന്നു. അല്ലങ്കിൽ നമ്മൾ വീണുപോകാൻ സാധ്യതയുണ്ട്. എന്നാൽ അത്രയൊന്നും പ്രയാസമില്ലാതെ ഞങ്ങൾ നിലത്തിറങ്ങി. ഞങ്ങൾക്കു പിന്നിലായി പാരച്യൂട്ടും നിലത്തു വീണു. അവിടെയുണ്ടായിരുന്ന സഹായികൾ ഞങ്ങളെ സീറ്റിൽ നിന്നും മോചിപ്പിച്ചു. ഞങ്ങളെ തിരികെ നഗരത്തിലേക്കു കൊണ്ടുപോകാനുള്ള ജീപ്പ് തയ്യാറായിരുന്നു. അങ്ങനെ ജീവിതത്തിലെ അവിസ്മരണീയമായ ഒരു ഗഗനയാത്രയ്ക്ക് സമാപ്തിയായി. ഇനിയും ഒരിക്കൽ കൂടി പറക്കണമെന്ന മോഹവുമായാണ് ഞാൻ അവിടെനിന്നും യാത്രയായി.
സിദ്ധാർത്ഥൻ എന്ന ഗൗതമരാജകുമാരനെ പറ്റി ആദ്യമായി കേട്ടത് മൺറോത്തുരുത്ത് ഗവ. എൽ.പി. സ്കൂളിൽ മൂന്നാംക്ലാസ്സിൽ പഠിക്കുമ്പോളാണ്. അമ്പുകൊണ്ട് പരിക്കേറ്റ പക്ഷിയെ പരിചരിക്കുന്ന രാജകുമാരന്റെ കഥ അലക്സാണ്ടര്‍ സാറാണ് പറഞ്ഞാതെന്നാണ് ഓർമ്മ. നേപ്പാളിലെ നാട്ടുരാജ്യങ്ങളായ കപിലവസ്തുവും ലുംബിനിയും ഒക്കെയുണ്ടായിരുന്നു ആ കഥകളിൽ. സിദ്ധാര്‍ത്ഥ രാജകുമാരൻ ഗൗതമബുദ്ധനായ കഥയിലൂടെ ഈ സ്ഥലങ്ങള്‍ കൂടുതൽ പരിചിതമായി. കപിലവസ്തുവിലെ കൊട്ടാരവും അവിടെ ഓടിക്കളിക്കുന്ന സിദ്ധാര്‍ത്ഥനും അതിന്റെ പരിസരവും ഒക്കെ ഞാനെന്റെ മനോരാജ്യത്തിൽ വരച്ചിട്ടിരുന്നു. എന്നെങ്കിലും ഒരിക്കൽ നേപ്പാളിൽ പോകുമെന്നും അന്ന് സിദ്ധാര്‍ത്ഥ രാജകുമാരന്റെ കൊട്ടാരം കാണുമെന്നും മനസ്സിൽ കുറിച്ചിട്ടത് എൽ.പി. സ്കൂളിൽ വച്ചാണ്.
കോളേജിൽ പടിക്കുമ്പോഴാണ് യോദ്ധ സിനിമ റിലാസാകുന്നത്. നേപ്പാൾ എന്ന രാജ്യത്തോടുള്ള താല്പര്യം ഊട്ടിയുറപ്പിക്കുന്നതിൽ ആസിനിമ നല്ല പങ്കു വഹിച്ചു.
തീയതി – ഏപ്രിൽ 10, 2018.
ഒരു ഒമ്പതുവയസ്സുകാരൻ മനസ്സിൽ കുറിച്ചിട്ട മോഹവുമായാണ് ഞാൻ ഉത്തര്‍പ്രദേശിലെ നേപ്പാൾ അതിര്‍ത്തിയിൽ നിൽക്കുന്നത്. ഇന്ത്യൻ ഭാഗത്ത് സൊനൗലി എന്നും നേപ്പാൾ ഭാഗത്ത് ബേലിയ എന്നുമാണ് ഈ അതിര്‍ത്തി പട്ടണം അറിയപ്പെടുന്നത്. അതിര്‍ത്തി കടക്കുന്ന നിങ്ങളെ പരിശോധിക്കാൻ ആരുമുണ്ടാകില്ല. നേപ്പാളി എമിഗ്രേഷൻ ഓഫീസ് തൊട്ടടുത്തു തന്നെയുണ്ട്. ഇന്ത്യൻ പൗരന്മാര്ക്ക് വിസയില്ലാതെ പ്രവേശിക്കാവുന്ന രാജ്യമാണ് നേപ്പാൾ. എമിഗ്രേഷൻ നിര്‍ബന്ധമല്ല, എങ്കിലും ഫ്ലൈറ്റിനാണ് നിങ്ങൾ തിരികെ വരാൻ ഉദ്ദേശിക്കുന്നതെങ്കിൽ, എയര്‍പോര്‍ട്ടിലെ എമിഗ്രേഷൻ വിഭാഗത്തിൽ നിന്നുള്ള ചോദ്യം ചെയ്യൽ ഒഴിവാക്കാൻ, നിങ്ങളുടെ കൈവശം പാസ്പോര്ട്ടുണ്ടെങ്കിള് അതിൽ എന്‍ട്രി സീൽ വയ്ക്കുന്നതാണ് നല്ലത്.
ബേലിയയിലെ ഒരി കറൻസി മാറ്റ കേന്ദ്രം
ഉച്ചയായതിനാൽ നല്ല വിശപ്പുണ്ടായിരുന്നു. തൊട്ടടുത്തുള്ള ഒരു ഹോട്ടലില്‍ നിന്നും ചപ്പാത്തിയും ദാൽ കറിയും കഴിച്ചു. സാധാരണ വടക്കേഇന്ത്യൻ രുചിയിൽ നിന്നും ഒട്ടും വ്യത്യസ്തമായിരുന്നില്ല അവിടത്തെ ഭക്ഷണം. തൊട്ടടുത്തു തന്നെ കറൻസി മാറ്റം നടത്തുന്ന ഒരു ഷോപ്പിൽ കയറി, 5000 ഇന്ത്യൻ രൂപ നേപ്പാളി രൂപയായി മാറ്റി. 100 ഇന്ത്യൻ രൂപ കൊടുത്താൽ 160 നേപ്പാളി രൂപ ലഭിക്കും. (പത്തുരൂപക്ക് ഇന്ത്യയിൽ കിട്ടുന്ന ഒരു ചായക്ക് അവിടെ 20 നേപ്പാളി രൂപ കൊടുക്കേണ്ടി വരും, കൂടുതൽ നേപ്പാളി രൂപ കിട്ടുന്നതിൽ വലിയ കര്യമൊന്നുമില്ല!)
ഇതിനിടയിൽ യാത്രയെ പറ്റിയുള്ള അത്യാവശ്യം വിവരങ്ങളൊക്കെ ചോദിച്ചു മനസ്സിലാക്കി. പുതിയ ഒരു നേപ്പാളി സിം കാര്‍ഡും എടുത്തു. ഒരു സഞ്ചാരി എന്ന നിലയിൽ കാര്യങ്ങള്‍ പറഞ്ഞു തരുന്നതിൽ നേപ്പാളികൾക്ക് നല്ല മനസ്സാണെന്നതാണ് എന്റെ അനുഭവം.
സിദ്ധാര്‍ത്ഥ് നഗറിലുള്ള ലുംബിനി ഗേറ്റ്
അതിര്‍ത്തിയിൽ നിന്നും തൊട്ടടുത്ത പ്രധാന പട്ടണമായ ഭൈരാവ (സിദ്ധാര്‍ത്ഥ നഗർ എന്നു പുതിയ പേര്) ഏകദേശം 5 കിലോമീറ്റർ അകലെയാണ്. നേപ്പാളിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ കാഠ്മണ്ഡു, പൊഖാറ എന്നീ സ്ഥലങ്ങളിലേക്ക് അവിടെ നിന്നും ബസ്സുകൾ ലഭിക്കും. ബുദ്ധന്റെ ജന്മസ്ഥലമായി ലുംബിനി, ബുദ്ധന്റെ കൊട്ടാരം സ്ഥിതിചെയ്ത കപിലവസ്തു എന്നീ സ്ഥലങ്ങൾ കാണുകയായിരുന്നു എന്റെ ആദ്യ ലക്ഷ്യം. സിദ്ധാര്‍ത്ഥ നഗറിൽ നിന്നും ലുംബിനിയിലേക്ക് ഏകദംശം 20 കി.മീ. മാത്രമേയുള്ളു. സുനൗലിയിൽ (ബേലിയ) നിന്നും സിദ്ധാര്‍ത്ഥ നഗറിലേക്കും അവിടെ നിന്നും ലുംബിനിയിലേക്കും എപ്പോഴും മിനി ബസ്സുകളുടെ സര്‍വ്വീസുണ്ട്.
ബേലിയയിലെ മിനി ബസ്സ് സര്‍വ്വീസ്
വൈകിട്ട് മൂന്നു മണിയോടെ ലുംബിനിയിൽ എത്തി. മുറി ഓൺലൈനായി ബുക്കുചെയ്തിരുന്നു. 5 ഡോളർ നിരക്കിൽ വൃത്തിയുള്ള സിംഗിൾ മുറികൾ കിട്ടും. ഹോട്ടലിൽ എത്തിച്ചേര്‍ന്ന് അല്പം വിശ്രമിച്ചു, തുണിയൊക്കെ കഴുകി, കുളിയൊക്കെ കഴിഞ്ഞ് പുറത്തൊക്കെ ഒന്നു കറങ്ങി. ലുംബിനിയിലെ ചരിത്രസ്മാരകങ്ങളിൽ 5 മണിവരെയേ സന്ദർശകർക്ക് പ്രവേശനം ഉള്ളു. അതിനാൽ അടുത്ത ദിവസമാണ് ലുംബിനി സന്ദർശനത്തിന് സാധിച്ചത്.
ലുംബിനി ഒരു ചെറിയ ഒരു പട്ടണ പ്രദേശമാണ്. മുമ്പ് ഈ പ്രദേശം രുപന്ദേഹി എന്നാണ് അറിയപ്പെട്ടിരുന്നത്. യുനെസ്കോയുടെ ലോക പൈതൃകപ്പട്ടികയിലുള്ള പ്രദേശമാണ് ലുംബിനി. ധാരാളം വിദേശ സഞ്ചാരികൾ, പ്രത്യേകിച്ചും ബുദ്ധമതവുമായി ബന്ധപ്പെട്ടവര്‍, ഇവിടെ എത്തുന്നു.
ലുംബിനി സ്മാരക പ്രദേശം മുന്നു കിലോമീറ്റര്‍ ദൂരത്തിൽ പരന്നു കിടക്കകയാണ്. അതിനാൽ എല്ലാ പ്രദേശവും കൂടി നടന്നു കാണാൻ സാധ്യമല്ല. സൈക്കിൽ റിക്ഷയുടെ മാതൃകയിലുള്ള ഇലക്ട്രിക് റിക്ഷകളും ഇലക്ടിക് വണ്ടികളും ധാരാളം ലഭിക്കും. സൈക്കിൾ വാടകയ്ക്കെടുത്തു കറങ്ങുന്നവരും ധാരാളമുണ്ട്.
സൈക്കിൾ സവാരി
ഒരു സൈക്കിളിലാണ് ഞാൻ പര്യടനം നടത്തിയത്. റിക്ഷാ വാടകയൊക്കെ, ഇന്ത്യൻ നിരക്കുവച്ച് ചിന്തിച്ചാൽ അല്പം കൂടുതലാണ്. സൈക്കിളിനുതന്നെ, ഒരു മണിക്കൂറിന് 150 നേപ്പാളി രൂപ വാങ്ങും. ഒരു ദിവസത്തേക്ക് 500 നേപ്പാളി രൂപയാണ് സൈക്കിൾ വാടക. സൈക്കിളിൽ ചുറ്റിക്കറങ്ങുന്ന ധാരാളം വിദേശികളെ നമുക്കു കാണാൻ സാധിക്കും.
മായാദേവി ക്ഷേത്രം
ഹോട്ടലിന് തൊട്ടടുത്തു തന്നെയായിരുന്നു ശ്രീബുദ്ധന്റെ ജന്മസ്ഥലമായ, ബുദ്ധന്റെ മാതാവായ മായാദേവിയുടെ കൊട്ടാരം സ്ഥിതിചെയ്തിരുന്ന പ്രദേശം. ഈ പ്രദേശമാകെ ഇന്ന് ഒരു സംരക്ഷിത കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ്. ലുംബിനിയുടെ പ്രാധാന്യം മനസ്സിലാക്കി 1978ൽ ഐക്യരാഷ്ട്രസഭയാണ് ലോകസമാധാനത്തിനായി അവിടെ ഒരു മാസ്റ്റര്‍ പ്ലാനിന് നേതൃത്യം നൽകിയത്. ഐക്യരാഷ്ട്രസഭാ തലവനായിരുന്ന യു. താണ്ടിന്റെ പ്രത്യേക താല്പര്യപ്രകാരം നേപ്പാൾ സര്‍ക്കാരുമായി ചേര്‍ന്ന് ആസൂത്രണം ചെയ്ത ഈ പദ്ധതി അനുസരിച്ച് സ്മാരകങ്ങള്‍ ഉൾപ്പെടുന്ന പ്രദേശത്തെ തെക്കുവടക്കായി മൂന്നു കിലോമീറ്റർ നീളത്തിലും ഒരു കിലോമീറ്റര്‍ വീതിയിലും മൂന്നു മേഖലകളായി തിരിച്ചിട്ടുണ്ട്. പവിത്രമായ ഉദ്യാനം, മഠങ്ങൾ, പുതിയ ലുംബിനി ഗ്രാമം എന്നിവയാണവ. പവിത്രോദ്യാനത്തിലാണ് ബുദ്ധന്റെ ജന്മസ്ഥലം ഉൾക്കൊള്ളുന്നത്.
ഉൽഖനനം വഴി കണ്ടെത്തിയ കൊട്ടാരഭാഗം മാതാ മായാദേവിയുടെ പേരിലുള്ള ഒരു ക്ഷേത്രമാണ്. ഇതിന്റെ ചെറിയ വാതിലിലൂടെ ഉള്ളിലേക്കിറങ്ങി വേണം പഴയ കൊട്ടാര ഭാഗങ്ങള്‍ കാണാൻ. ഉള്ളിൽ ക്യാമറ അനുവദിക്കില്ല. മായാദേവി ക്ഷേത്രത്തിനു ചുറ്റും പഴയ കൊട്ടാരക്കെട്ടുകളുടെയും മഠങ്ങളുടെയും അടിത്തറയും അവശിഷ്ടങ്ങളും കാണാം. ചുറ്റും മനോഹരമായ ഉദ്യാനം സംരക്ഷിച്ചിരിക്കുന്നു. വലിയ വൃക്ഷങ്ങൾ നിറഞ്ഞ മനോഹരമായ പ്രദേശങ്ങളും നിരവധി റോഡുകളും നിറഞ്ഞതാണ് ഈ പ്രദേശം.
ശ്രീബുദ്ധനുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്ന നാല് പുണ്യസ്ഥലങ്ങളിൽ ഒന്നാണ് ലുംബിനി. സിദ്ധാർത്ഥ ഗൗതമന് ജ്ഞാനോദയമുണ്ടായ ബുദ്ധ ഗയ, ശ്രീബുദ്ധൻ ആദ്യമായി ധർമ്മപ്രഭാഷണം നടത്തിയ സാരാനാഥ്, അദ്ദേഹം നിർവാണം പ്രാപിച്ച കുശിനഗരം എന്നിവയാണ് മറ്റ് മൂന്ന് പുണ്യകേന്ദ്രങ്ങൾ.
ഗൗതമബുദ്ധന്റെ ആദ്യത്തെ പേര് സിദ്ധാർത്ഥൻ എന്നായിരുന്നു. അദ്ദേഹത്തിന്റെ അച്ഛൻ ശുദ്ധോദനനും, അമ്മ സുപ്രബുദ്ധന്റെ പുത്രി മായാദേവിയുമായിരുന്നു. സിദ്ധാർത്ഥൻ ജനിച്ചത് മാതൃഗൃഹമായ ലുംബിനിയിലായിരുന്നതായി രേഖപ്പെടുത്തിയിരുന്നു. എന്നിരുന്നാലും, ഈ പുരാതന രാജവംശങ്ങളുടെ തിരോധാനത്തിനു ശേഷം ഈ പ്രദേശങ്ങളാകെ നശിച്ചും കാടുമൂടിയും പോയിരുന്നതിനാൽ ലുംബിനിയുടെ യഥാര്‍ത്ഥ സ്ഥാനം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
ലുംബിനിയിലെ അശോകസ്തംഭം
സഞ്ചാരികളായ ഷ്വാൻ ഝാങ് (ഹുയാൻ സാങ്), ഫാഹിയാൻ എന്നിവരുടെ വിവരണങ്ങളിൽ, അശോക ചക്രവര്‍ത്തി ലുംബിനി സന്ദര്‍ശിക്കുകയും അവിടെ ഒരു സ്തൂപം സ്ഥാപിക്കുകയും ചെയ്തതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇവരുടെ വിവരണങ്ങളിലെ സൂചനകളെ അടിസ്ഥാനമാക്കി പുരാവസ്തു ഗവേഷകരായ ജനറൽ ഷംസേർ റാണ, അലോയിസ് ആന്റൺ ഫ്യൂറർ എന്നിവര്‍ നേപ്പാളിലെ രുപന്ദേഹി പ്രദേശത്ത് നടത്തിയ ഉൽഖനനത്തിലാണ് മണ്ണില്‍ മൂടിപ്പോയ അശേകസ്തൂപം 1896ൽ കണ്ടെത്തിയത്.
ബ്രാഹമി ലിപിയിലെ കൊത്തിവയ്പ്പ്
ശിലാസ്തംഭത്തിൽ ചുവട്ടിലായി പാലി ഭാഷയിൽ ബ്രാഹമി ലിപിയിൽ ഇപ്രകാരം കൊത്തി വച്ചിരിക്കുന്നു-
ദേവനാംപ്രിയ പ്രിയദർശിനി രാജാവിന്റെ രാജ്യാഭിഷേകത്തിന്റെ ഇരുപതാം വർഷത്തിൽ, അദ്ദേഹം നേരിട്ട് ഈ സ്ഥലത്തുവന്ന് ആരാധിച്ചു, കാരണം ശാക്യമുനി ബുദ്ധൻ ജനിച്ചതിവിടെയാണ്. വാഴ്ത്തപ്പെട്ടവൻ ഇവിടെ ജനിച്ചുവെന്ന് കാണിക്കുന്നതിനായി അവൻ അശ്വരൂപം വഹിക്കുന്ന ഒരു ശിലയും ഒരു ശിലാസ്തംഭവും ഇവിടെ സ്ഥാപിച്ചു. അവൻ ലുംബിനി ഗ്രാമത്തെ നികുതിരഹിതമാക്കുകയും, ഉല്പന്നങ്ങൾക്ക് എട്ടിലൊന്ന് വിഹിതം മാത്രം നിശ്ചയിക്കുകയും ചെയ്തു.
ലുംബിനിയലെ ഇ-റിക്ഷകൾ
ലോകത്തിന്റെ നാനാഭാഗത്തുനിന്നുമുള്ള ബുദ്ധസന്യാസിമാരും തീര്‍ത്ഥാടകരും മായാദേവി ക്ഷേത്രത്തിലെത്തി പ്രാത്ഥനയിൽ മുഴുകുന്നു. ലോകത്ത് ബുദ്ധമതം പ്രചാരമുള്ള രാജ്യങ്ങളിൽ നിന്നെല്ലാം ലുംബിനിയിൽ മഠങ്ങള്‍ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. അവിടെനിന്നെല്ലാം ധാരാളം സന്ദര്‍ശകരാണ് ദിനവും ലുംബിനിയിൽ എത്തുന്നത്. ലുംബിനിയുടെ വികസനത്തിനായി ഈ രാജ്യങ്ങളുടെയെല്ലാം സംഭാവനയും ലഭിക്കുന്നുണ്ട്. ഉദാഹരണത്തിന് അന്തരീക്ഷ മലിനീകരണം ഒഴിവാക്കുന്നതിന്റെ ഭാഗമായി ജപ്പാൻ സര്‍ക്കാരിന്റെ വകയായാണ് ഇലക്ട്രിക് റിക്ഷകൾ അവിടെ വിതരണം ചെയ്തിട്ടുള്ളത് എന്നാണ് അറിയാൻ സാധിച്ചത്.
ഇന്ത്യയിൽ നിന്നും കരമാർഗ്ഗം നേപ്പാളിലേക്ക് പ്രവേശിക്കുന്നതിനുള്ള ഏറ്റവും നല്ല സ്ഥലമാണ് ഉത്തര്‍പ്രദേശിലെ വടക്കുകിഴക്കൻ അതിര്‍ത്തി പട്ടണമായ സൊനൗലി. ഇത് സ്ഥിതിചെയ്യുന്നത് മഹാരാജ്ഗഞ്ച് ജില്ലയാലാണെങ്കിലും ഇതിനോടടുത്തുള്ള പ്രധാന പട്ടണവും റെയിൽവേ സ്റ്റേഷനും ഗോരഖ്പൂരാണ്.
എത്തിച്ചേരാൻ.
സൊനൗലിയിലേക്ക് എത്തിച്ചാരാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം ഗോരഖ്പൂരിൽ നിന്നും ബസ്സോ ടാക്സിയോ പിടിക്കുകയാണ്. റെയിൽവേ സ്റ്റേഷനിൽ നിന്നു തന്നെ ടാക്സി കിട്ടും. ഷെയര്‍ ചെയ്തും ടാക്സി ലഭ്യമാണ്. എന്നാൽ, റെയിൽവേസ്റ്റേഷനു തൊട്ടു മുന്നിൽ തന്നെയുള്ള ഹൈവേയിൽ നിന്നും എപ്പോഴും ബസ്സ് ലഭ്യമാണ്. രാവിലെ തന്നെ പുറപ്പെടുന്നതാണ് നല്ലത്, കാരണം സുനൗലിയിൽ നിന്നും നേപ്പാളിന്റെ പ്രധാന ഭാഗങ്ങളിലേക്കുള്ള ബസ്സുകൾ 11 മണിക്കു മുമ്പായി പുറപ്പെടും. പിന്നീട് രാത്രി ബസ്സുകൾ മാത്രമേ ഉണ്ടാകൂ.
കേരളീയരെ സംബന്ധിച്ച് ഗോരഖ്പൂരിൽ തങ്ങുന്നത് അത്ര നല്ല അനുഭവമായിരിക്കില്ല. പൊടിയും ബഹളവും വൃത്തിഹീനമായ ചുറ്റുപാടുകളുമാണ് അവിടെയുള്ളത്. നേരെ സൊനൗലിക്ക് പുറപ്പെടുന്നതാണ് നല്ലത്.
സുനൗലി പട്ടണം
വാരണാസിയിൽ നിന്നും ബസ്സ് മാര്‍ഗ്ഗവും സൊനൗലിയിൽ എത്താം. മലയാളികളെ സംബന്ധിച്ച് നേരിട്ട് ഗോരഖ്പൂരിൽ (രപ്തിസാഗര്‍ എക്സപ്രസ്സ്) എത്തുകയോ, ഝാൻസി, ഡൽഹി എന്നിവിടങ്ങളിൽ നിന്നും ഗോരഖ്പൂരിൽ എത്തുകയോ ആണ് നല്ലത്. ട്രെയിൻ യാത്രയിൽ റിസർവേഷൻ ഉറപ്പാക്കണം. ലോക്കൽ കോച്ചുകളിൽ കയറാനാകാത്ത തിരക്കായിരിക്കും.
അതിര്‍ത്തി കടക്കൽ
അതിര്‍ത്തി കടക്കുന്നവർ
പൊടിയും വാഹനങ്ങളുടെ തിരക്കും ബഹളവും ശബ്ദകോലാഹലങ്ങളും ഉത്തരേന്ത്യൻ പട്ടണങ്ങളുടെ മുഖമുദ്രയാണ്. സൊനൗലിയും വ്യത്യസ്തമല്ല. അതിര്‍ത്തിയിൽ നിന്നും അര കിലോമീറ്ററോളം മാറിയാണ് ബസ്സ്സ്റ്റാന്റ്. ബസ്സായാലും ടാക്സിയായാലും അവിടെയുള്ള പാര്‍ക്കിംഗ് സ്ഥലത്താണ് നമ്മളെ ഇറക്കുക. അവിടെ നിന്നും നടന്നോ, റിക്ഷയിലോ അതിര്‍ത്തി ഗേറ്റിനടുത്ത് എത്താം. രിക്ഷയ്ക്ക് മിനിമം തുകയേ ആകൂ. മുൻകൂട്ടി പറഞ്ഞുറപ്പിച്ച് റിക്ഷ പിടിക്കണം.
നമ്മൾ വന്നിറങ്ങുമ്പോൾ തന്നെ നിരവധി ഏജന്റുമാര്‍ നേപ്പാൾ സൈഡിലേക്കുള്ള ബസ്സ് ടിക്കറ്റുമായി സമീപിക്കും. അതിന്റെ ആവശ്യമില്ല, നേപ്പാൾ ഭാഗത്തു ചെന്ന് നേരിട്ട് ബസ്സ് ഉറപ്പാക്കുന്നതാണ് നല്ലത്. എത്രയും വേഗം ബോർഡർ കടന്ന് നേപ്പാളിൽ എത്താനാണ് ശ്രമിക്കേണ്ടത്.
എമിഗ്രേഷൻ
ഇന്ത്യക്കാര്‍ക്ക് വിസ ആവശ്യമില്ല. അതിനാൽ നേരെ നടന്ന് ഇന്ത്യൻ ഗേറ്റ്, നേപ്പാൾ ഗേറ്റ് എന്നിവ താണ്ടി നേപ്പാൾ ഭാഗത്തെത്തിയാൽ (ഭേലിയ എന്നാണ് ആ ഭാഗം അറിയപ്പെടുന്നത്) അവിടെ എമിഗ്രേഷൻ ഓഫീസ് കാണാം. പഴയ ഒരു കെട്ടിടമാണ്. റോഡി സൈഡിൽ തന്നെ ബോര്‍ഡ് കാണാവുന്നതാണ്. നിങ്ങളുടെ കൈവശം പാസ്സ്പോര്ട്ടുണ്ടെങ്കിൽ അതിൽ പ്രവേശന മുദ്രപതിപ്പിക്കാം. (വിദേശികൾ ഇന്ത്യൻ ഭാഗത്തെ എമിഗ്രേഷൻ ഓഫീസിൽ പുറപ്പെടൽ മുദ്രയും നേപ്പാൾ ഭാഗത്ത് പ്രവേശന മുദ്രയും പതിപ്പിക്കണം. അവര്‍ നേപ്പാൾ എമിഗ്രേഷൻ ഓഫീസിൽ നിന്നും വിസയു കരസ്ഥമാക്കണം.) ഇന്ത്യൻ പൗരന്മാര്ക്ക് വിസ നിര്‍ബന്ധമല്ല, എന്നാൽ പൗരത്വം തെളിയിക്കുന്ന രേഖ കരുതിയിരിക്കണം.
നേപ്പാളിലേക്കുള്ള യാത്ര.
സ്വന്തം വാഹനത്തിൽ യാത്രചെയ്യുന്നവര്‍ വാഹനവുമായി നേപ്പാൾ കസ്റ്റംസ് ഓഫീസിൽ നിന്നും നിശ്ചിത ഫീസ് അടച്ച് പാസ്സ് വാങ്ങണം. അല്ലാതെയുള്ളവര്‍ക്ക്, എല്ലാ പ്രധാന പട്ടണങ്ങളിലേക്കും മിനിബസ്സ്, വാൻ, ജീപ്പ്, ഷെയർ ടാക്സി എന്നിവ ഭേലിയയിൽ നിന്നും (നേപ്പാൾ ബോർഡർ) കിട്ടും. കാഠ്മണ്ടു, പൊഖാറ തുടങ്ങിയ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് ഏകദേശം 8 മണിക്കൂർ യാത്രയുണ്ട്. തൊട്ടടുത്ത പട്ടണമായ സിദ്ധാര്‍ത്ഥനഗറിലാണ് (പഴയ പേര് ഭൈരാവ) പ്രധാന ബസ്സ് സ്റ്റാന്റ്. അവിടെനിന്നും ബസ്സിൽ യാത്രചെയ്യുന്നതാണ് ഉചിതം. ഭേലിയയിൽ നിന്നും സിദ്ധാര്ത്ഥനഗറിലേക്ക് (5 കി.മീ.) എപ്പോഴും മിനിബസ്സ് ലഭിക്കും. രാവിലെ തന്നെ അതിര്‍ത്തിയിൽ എത്തുന്നതാണ് നല്ലത്. കാരണം പ്രധാന പട്ടണങ്ങളിലേക്കുള്ള ബസ്സുകളെല്ലാം രാവിലെ 11 മണിക്കു മുമ്പായി പുറപ്പെടും. പിന്നീടുള്ളത് രാത്രി ബസ്സുകളാണ്. മനോഹരമായ പ്രകൃതി ദൃശ്യങ്ങള്‍ കണ്ട് യാത്രചെയ്യുന്നതിന് പകൽ യാത്രയാണ് നല്ലത്. സിദ്ധാര്‍ത്ഥനഗർ എയര്‍പോര്‍ട്ടിൽ നിന്നും പ്രധാന പട്ടണങ്ങളിലേക്ക് വിമാനവും ലഭിക്കും.
അതിര്‍ത്തിയിൽ വച്ചുതന്നെ പുതിയ ഒരു സിംകാര്‍ഡ് കരസ്ഥമാക്കുന്നത് നന്നാകും. ഇന്ത്യൻ രൂപ നൽകി കുറച്ച് നേപ്പാൾ കറൻസി കരുതുന്നതും നല്ലതാണ്.
ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍-
ഏജന്റുമാരെ വിശ്വസിക്കാതിരിക്കുക. ഏതെങ്കിലും ട്രാവൽ ഏജൻസിയെ സമീപിക്കുന്നതാണ് യാത്ര ആവശ്യങ്ങള്‍ക്ക് നല്ലത്. രാത്രിയിൽ വൈകി സുനൗലിയിൽ എത്തുന്നത് ശുഭകരമല്ല.
ഇന്ത്യൻ പൗരത്വം തെളിയിക്കുന്ന രേഖകൾ (വോട്ടർ ഐ.ഡി. കാര്‍ഡ്, പാസ്സ്പോര്‍ട്ട്, ഫോട്ടോയുള്ള ഡ്രൈവിംഗ് ലൈസൻസ്, റേഷൻ കാര്‍ഡ്) കയ്യിൽ കരുതുക. ആധാര്‍കാര്‍ഡ് എല്ലായിടത്തും അംഗീകരിക്കില്ല.
എമിഗ്രേഷൻ ഓഫീസിനടുത്തുതന്നെ കറൻസി എക്സേഞ്ച് കേന്ദ്രങ്ങളുണ്ട്. 100 രൂപയോ അതിൽ താഴെയുള്ളതോ ആയ ഇന്ത്യൻ കറൻസികൾ നേപ്പാളിൽ സ്വീകരിക്കപ്പെടും. വലിയ ഇന്ത്യൻ നോട്ടുകൾ നേപ്പാളിൽ കൈകാര്യം ചെയ്യുന്നത് കുറ്റകരമാണ്.
മറ്റൊരു രാജ്യത്തേക്ക് ആദ്യമായി കാലുകുത്തുകയായിരുന്നു. വിമാനത്തിൽ നിന്നും താഴേക്ക് കാലെടുത്തു കുത്തുകയാണെന്ന് കരുതരുത്, ഒരു രാജ്യത്തു നിന്നും മറ്റൊരു രാജ്യത്തേക്ക് അതിര്‍ത്തി മുറിച്ചുകടക്കുകയാണ്.
“ആരാടാ നീ, എന്തു ധൈര്യമുണ്ടായിട്ടാണ് ഈ രാജ്യത്തേക്ക് കടന്നുവരുന്നത്” – എന്നൊന്നും ചോദിക്കാൻ ആരുമുണ്ടായില്ല. ആരും ആരെയും ശ്രദ്ധിക്കുന്നില്ല. അനവധി ആളുകൾ അങ്ങോട്ടും ഇങ്ങോട്ടും നടന്നും വാഹനങ്ങളിലും യാത്രചെയ്യുന്നു.
ഇന്ത്യ-നേപ്പാൾ അതിര്‍ത്തിയായ സുനൗലിയിൽ 2018 ഏപ്രിൽ 10-നാണ് ഞാൻ എത്തുന്നത്. വായിച്ചും കേട്ടറിഞ്ഞും നേപ്പാൾ യാത്രക്ക് തയ്യാറായി എത്തിയതാണ്. ഇന്ത്യൻ പൗരന്, പൗരത്വം തെളിയിക്കുന്ന രേഖ മാത്രം ഹാജരാക്കിയാൽ മറ്റ് അനുമതി പത്രങ്ങളൊന്നും ഇല്ലാതെ തന്നെ നേപ്പാളിൽ യാത്രചെയ്യാൻ സാധിക്കും എന്നു മാത്രമാണ് ഇക്കാര്യത്തിൽ മനസ്സിലാക്കാൻ സാധിച്ചിരുന്നത്. നേപ്പാളിൽ യാത്രചെയ്ത ആരുമായും മുൻ പരിചയം ഇല്ലാതിരുന്നതിനാൽ യാത്ര എങ്ങനെ പ്ലാൻ ചെയ്യണം എന്നൊന്നും മുന്നറിവുണ്ടായിരുന്നില്ല. നേപ്പാളിൽ യാത്രചെയ്തതായി അറിവുള്ള ഏക വ്യക്തി യോദ്ധായിലെ അശോകേട്ടനാണ്.
ആധാര്‍ കാര്‍ഡും പാസ്പോര്‍ട്ടും കയ്യിലുണ്ടായിരുന്നു. ഒരു വലിയ ബാഗിൽ അത്യാവശ്യം വസ്ത്രങ്ങൾ, ക്യാമറ, ട്രിപ്പോഡ് എന്നിവയായിരുന്നു ലഗ്ഗേജ്. ഞാൻ നടന്നു നടന്നു നേപ്പാളിൽ കയറിക്കഴിഞ്ഞു. നുഴഞ്ഞുകയറ്റക്കാരനെന്നു പറഞ്ഞ് വെടിവെപ്പുണ്ടാകുമോ? ഇനിയെന്തു് നടപടിക്രമം പാലിക്കണം എന്ന സംശയത്തിലായിരുന്നു ഞാൻ.
മുന്നു ദിവസം മുമ്പ്, അതായത് ഏപ്രിൽ 7ന് എറണാകുളത്തുനിന്നുമാണ് യാത്ര ആരംഭിച്ചത്. മംഗള എക്സ്പ്രസ്സിൽ സ്ലീപ്പര്‍ കോച്ചിൽ യാത്രചെയ്ത് 9-ാം തീയതി രാവിലെ ഉത്തര്‍ പ്രദേശിലെ ഝാൻസി സ്റ്റേഷനിൽ ഇറങ്ങി. ഉത്തര്‍പ്രദേശിലെ ഒരു തെക്കുപടിഞ്ഞാറൻ പട്ടണമാണ് ഝാൻസി. നമ്മുടെ വീരവനിതയായ ഝാൻസി റാണിയുടെ നാട്. നേപ്പാൾ അതിര്‍ത്തിക്കടുത്തുള്ള പട്ടണമായ ഗോരഖ്പൂരിലേക്ക് ഇവിടെ നിന്നും ട്രെയിൻ ലഭിക്കും. മറ്റൊരു മാര്‍ഗ്ഗം ഡെൽഹിയിലെത്തി, ഗോരഖ്പൂരിന് ട്രെയിൻ പിടിക്കുക എന്നതാണ്. വിമാന മാര്‍ഗ്ഗം ഡൽഹിയിൽ നിന്നും കാഠ്മണ്ടുവിൽ എത്താമെങ്കിലും കരമാര്‍ഗ്ഗം യാത്രചെയ്യുന്നതിനാണ് ഞാൻ തീരുമാനിച്ചിരുന്നത്. (പണലാഭം ചെറിയ കാര്യമല്ലല്ലോ.)
ബുക്ക് ചെയ്ത ട്രെയിൻ വൈകിട്ടാണുള്ളത്. രണ്ടു ദിവസത്തെ ട്രെയിൻ യാത്രയുടെ ക്ഷീണം മാറ്റാൻ, റെയിൽവേയുടെ തന്നെ വിശ്രമമുറിയി ഉപയോഗപ്പെടുത്തി. ബുക്ക് ചെയ്തിരുന്നെങ്കിലും സീറ്റ് കിട്ടിയില്ല, വെയിറ്റിംഗ് ലിസ്റ്റായിരുന്നു. രാത്രി പത്തോടെ എത്തിയ ഒരു ട്രെയിനിൽ അതിനാൽ ലോക്കൽ കോച്ചിലായിരുന്നു ഗോരഖ്പൂരിലേക്കുള്ള യാത്ര. അതൊരു സുഖമില്ലാത്ത യാത്രയായിരുന്നു. മുകളിലെ ലഗ്ഗേജ് ബര്‍ത്തിൽ ഇരിക്കാൻ സീറ്റ് കിട്ടിയെങ്കിലും അസാമാന്യമായ തിരക്കായിരുന്നു. 500-ൽ അധികം കിലോമീറ്റര്‍ ദൂരമുണ്ട് ഝാൻസിയിൽ നിന്നും ഗോരഖ്പൂരിലേക്ക്, 10 മണിക്കൂറിലധികം സമയം എടുക്കും.
പുലര്‍കാലമായപ്പോഴേക്കും തിരക്കൊഴിഞ്ഞു. രണ്ടു മണിക്കൂറോളം കിടന്നുറങ്ങാൻ സാധിച്ചു. ഒമ്പത് മണിയോടെ വണ്ടി ഗോരഖ്പൂര്‍ സ്റ്റേഷനിൽ എത്തി. പുരാതനമായ റെയിൽവേസ്റ്റേഷനാണ്, അതിന്റേതായ വൃത്തിക്കുറവും ഉണ്ട്. പ്രഭാതകൃത്യങ്ങളൊക്കെ റിയിൽവേ സ്റ്റേഷനിൽ തന്നെ കഴിച്ചു. റെയിൽവേ കാന്റീനിൽ നിന്നും പ്രഭാത ഭക്ഷണവും കഴിച്ച് പുറത്തിറങ്ങി. നേപ്പാൾ അതിർത്തിയായ സുനൗലിയിലേക്ക് പോകാൻ അടുത്തുള്ള ബസ്സ്റ്റാന്റിൽ നിന്നും ബസ്സ് കിട്ടും. ബസ്സ് മൂന്നു മണിക്കൂര്‍ വരെ എടുക്കും, ഒരാൾക്ക് 500 രൂപയാകും. ആലോചിച്ചു നിൽക്കെ ഒരു ടാക്സിഡ്രൈവര്‍ എത്തി, ഒരു സീറ്റ് കാലിയുണ്ട്, വരുന്നോ എന്ന് അന്വേഷിച്ചു. (കെട്ടും മട്ടുമൊക്കെ കാണുമ്പോൾ തന്നെ നമ്മളെ അവര്‍ മനസ്സിലാക്കും.) മടിച്ചു നിൽക്കെ, 300 രൂപ തന്നാൽ മതിയെന്ന് അയാൾ പറഞ്ഞു. പിന്നെ ഒന്നും ആലോചിച്ചില്ല, ബാഗ് ടാക്സിക്കു മുകളിൽ കെട്ടിവച്ച് ഞാനും കയറി. മൂന്നു പേരടങ്ങിയ ഒരു കുടുംബമായിരുന്നു കാറിലുണ്ടായിരുന്നത്.
സുനൗലി പട്ടണം
റോഡ് അത്ര സുഖകരമായിരുന്നില്ല. പൊടി പറക്കുന്ന റോലിലൂടെ ധാരാളം ട്രക്കുകൾ ഇരുഭാഗത്തേക്കും പൊയ്ക്കൊണ്ടിരുന്നു. രണ്ടു മണിക്കൂറിനുള്ളിൽ സുനൗലിക്കടുത്ത് എത്തിയെങ്കിലും ചെക്ക് പോസ്റ്റിൽ പരിശോധനക്ക് കാത്തുകിടക്കുന്ന നൂറുകണക്കിന് വാഹനങ്ങളുടെ നീണ്ട നിര കിലോമീറ്റര്‍ മുമ്പേ തന്നെ കാണപ്പെട്ടു. 12 മണിയോടെ ഡ്രൈവര്‍ ഞങ്ങളെ ഒരു ജംഗ്ഷനിൽ ഇറക്കി. അവിടെ നിന്നും കുറച്ചു മുന്നിലായാണ് ചെക്ക് പോസ്റ്റ്. അതു കടന്നാൽ നേപ്പാളായി.
സുനൗലിയിലെ ഇന്ത്യൻ ഗേറ്റ്
ഒരു സൈക്കിൾ റിക്ഷയിൽ കയറി അതിര്‍ത്തിയിലെത്തി. റിക്ഷ അവിടെ വരയേ ഉള്ളൂ. മുന്നോട്ടു നോക്കിയപ്പോൾ ഒരു വലിയ കമാനം കാണപ്പെട്ടു. ഇന്ത്യൻ പതാകയുടെ നിറങ്ങൾ പൂശിയ ആ കമാനം, ഇന്ത്യയുടെ അതിര് സൂചിപ്പിക്കുന്ന വാതിലാണ്. ഇടുങ്ങിയ ആ വഴിയിലൂടെ നുറുകണക്കിന് ചരക്കു വാഹനങ്ങൾ കടന്നുപോയിക്കൊണ്ടിരിക്കുന്നു. ഞാൻ ആ ദിക്കിലേക്ക് നടന്നു. റോഡിൽ നല്ല തിരക്കുണ്ടായിരുന്നു. ഇന്ത്യൻ കമാനം കടന്നു മുന്നോട്ടു പോകുമ്പോൾ, തൊട്ടടുത്ത് മുന്നിലായി നേപ്പാളിലേക്ക് സ്വാഗതം എന്നെഴുതിയ ഗേറ്റും കാണായി. രണ്ടു ഗേറ്റിനും മദ്ധ്യത്തായി “അതിര്‍ത്തി ഇവിടെ അവസാനിക്കുന്നു” എന്ന ഒരു ബോഡും കാണാം.
നേപ്പാളിലേക്ക് സ്വാഗതം ചെയ്തുകൊണ്ടുള്ള ബോർഡ്.
അധികം ഭംഗിയൊന്നുമില്ലാത്ത പഴയ ഒരു സ്വാഗത കവാടമാണ് നേപ്പാളിലേക്ക് സ്വാഗതം ചെയ്തത്. അവിടെ ഏതെങ്കിലും തരത്തിലുള്ള പരിശോധകരെയോ പോലീസിനെയോ ഒന്നും കണ്ടില്ല. രണ്ടു രാജ്യങ്ങള്‍ തമ്മിൽ ആ രണ്ടു ഗേറ്റുകൾ നൽകുന്ന സൂചന ഒഴിച്ചാൽ, വേര്‍തിരിക്കുന്നതായി ഒന്നുമില്ല. ഞാൻ നടന്നു നടന്ന് നേപ്പാൾ ഗേറ്റ് മറികടകടന്ന് നേപ്പാൾ രാജ്യത്ത് കാലുകുത്തി നിന്നു.
ഒരു സാധാരണ 115 സി.സി. ബൈക്കില്‍ ആലപ്പുഴയില്‍ നിന്നും ധനുഷ്കോടി വരെ, എഴുന്നൂറോളം കിലോ മീറ്റര്‍ ദൂരം ഒറ്റയ്ക്ക് 3 ദിവസം കൊണ്ട് പോയി വന്നതിനെ പറ്റി.
അബ്ദുൽ കലാമിന്റെ വീടിനു മുന്നിൽ
പത്തുമണിയോടെ തിരികെ, രാമേശ്വരത്ത് ഹോട്ടലിൽ എത്തി, ഒന്നുകൂടി ഫ്രഷായി, ചെക്ക്-ഔട്ട് ചെയ്തു. ടൗണിൽ തന്നെ ഒരു ഹോട്ടലിൽ നിന്നും നല്ല ഇഡ്ഡലിയും സാമ്പാറും ചമ്മന്തിയും ചായയും കഴിച്ചു. യാത്രയിലൊക്കെ, രാവിലെ ആവിയിൽ പുഴുങ്ങിയ ഭക്ഷണമാണ് നല്ലത്.
ഞാൻ ആലോചിക്കുകയായിരുന്നു. രണ്ടു ദിവസംകൊണ്ട് എന്തെല്ലാമാണ് സംഭവിച്ചിരിക്കുന്നത് …. ധനുഷ്കോടിക്ക് പോകാൻ തീരുമാനിക്കുന്നു, ഒറ്റയ്ക്ക് ബൈക്കുമെടുത്ത് ആരോടും പറയാതെ യാത്ര തിരിക്കുന്നു, തമിഴ്നാട്ടിലെ പ്രതിഷേധങ്ങളും ബന്ദിലും പെട്ട് യാത്ര തുടരുന്നു, തൂത്തുക്കുടിയിൽ അവിചാരിതമായി പെയ്ത മഴയിൽ പെട്ടുപോകുന്നു, നൂറ്റി എൺപത് കിലോമീറ്ററോളും വഴിതെറ്റി യാത്ര ചെയ്യുന്നു, പ്രതിസന്ധികൾക്കിടയിലും അവിചാരിതമായ സഹായങ്ങള്‍ ലഭിക്കുന്നു….
ഇപ്പോൾ യാത്ര പൂര്‍ത്തിയായി, തിരിച്ചു പോകലിന്റെ ഘട്ടത്തിലാണ്. ഇന്നു വൈകിട്ടു തന്നെ തിരിച്ചെത്താമെന്നാണ്, പറയാതെ പോയതിന്റെ പരിഹാരമായി വിദ്യയോടു പറഞ്ഞിട്ടുള്ളത്. എന്നാൽ വഴിതെറ്റലും മഴയുമൊക്കെ സമയക്രമം ആകെ തെറ്റിച്ചു. രാത്രി പത്തുമണിയോടെ എങ്കിലും എത്താൻ കഴിയും, കഴിയണം. വാക്കുകൾ പാലിക്കാനുള്ളതാണല്ലോ.
ഹോട്ടലിൽ അധികവും ഉത്തരേന്ത്യക്കാരായിരുന്നു. അധികം തിരക്കില്ല. ഉത്തരേന്ത്യക്കാര്‍ക്കും നമ്മളുടെ ഇഡ്ഡലി-സാമ്പാര്‍ വലിയ ഇഷ്ടമാണ്. (നമ്മളുടെ വെളിച്ചെണ്ണയും കറിവേപ്പിലയും ഒഴിവാക്കണം, അത് അവര്‍ക്ക് പിടിക്കില്ല.) പണം കൊടുത്തിറങ്ങുമ്പോൾ ഒരു പൂതി, അബ്ദുൽ കലാമിന്റെ വീടും മ്യൂസിയവും കാണ്ടാലോ, എന്തായാലും ഇത്രടം വരെ വന്നതല്ലേ….
പിന്നെ ഒന്നു ആലോചിച്ചില്ല, നേരേ വിട്ടു. ടൗണിൽ തന്നെയാണ് അബ്ദുൽ കാലമിന്റെ വീട്, അതു മുഴുവൻ മ്യൂസിയമാക്കി മാറ്റിയിരിക്കുകയാണ്. പഴയ ഇടുങ്ങിയ തെരുവിലാണ് വീട്. സ്ഥലസൗകര്യക്കുറവുണ്ട്, പാര്‍ക്കിംഗ് ഒക്കെ ബുദ്ധിമുട്ടാണ്. ഞാൻ ചെല്ലുമ്പോൾ റോഡിൽ തന്നെ സന്ദര്‍ശകരുടെ നീണ്ടനിര ഉണ്ടായിരുന്നു. കനത്തവെയിലും പൊടിയും ചൂടും സഹിച്ച് കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും പുറത്തുനിന്നാലെ അകത്തുകയറാൻ പറ്റൂ എന്ന സ്ഥിതി. ഉള്ളിൽ കയറാനുള്ള മോഹം ഉപേക്ഷിച്ചു. പുറത്തു നിന്നുതന്നെ ഒന്നുരണ്ടു ഫോട്ടോയൊക്കെ എടുത്ത് നാട്ടിലേക്ക് തിരിച്ചു.
പാമ്പൻ പാലത്തിൽ നിന്നുള്ള കാഴ്ച
രാമേശ്വരം ദ്വീപിനെ വൻകരയുമായി ബന്ധിപ്പിക്കുന്ന പാമ്പൻ പാലത്തിലെത്തിയപ്പോൾ ഒന്നു നിന്നു. തലേ ദിവസത്ചതെ പോക്കിൽ അവിടുത്തെ ഭംഗി ആസ്വദിക്കാൻ കഴിഞ്ഞിരുന്നില്ല. പാലത്തിൽ നിന്നും ബംഗാൾ ഉൾക്കടലും രാമേശ്വരം ദ്വീപും കാണുക എന്നത് വളരെ മനോഹരമായ കാഴ്ചയാണ്. അവിടെനിന്ന് തിരികെയാത്രയുടെ ഒരു ആസൂത്രണം മനസ്സിൽ നടത്തി. മൂന്നു ഘട്ടമായി യാത്ര തുടരാം. ആദ്യ ഘട്ടം കിഴക്കൻ തീരദേശ ഹൈവേ വഴി തൂത്തുക്കുടി വരെ. കുറഞ്ഞത് 4 മണിക്കൂര്‍ എടുക്കും. അവിടെ അല്പം വിശ്രമം, ശേഷം പുനലൂര്‍ വരെ. അതും കുറഞ്ഞത് 4 മണിക്കൂർ എടുക്കും. സമയം അധികമാകുകയാണെങ്കിലോ യാത്ര തുടരാനാകാത്തവിധം ക്ഷീണം അനുഭവപ്പെടുകയാണെങ്കിലോ അവിടെ വിശ്രമിച്ച് രാവിലെ യാത്ര തുടരുന്നതിനെ പറ്റി ആലോചിക്കണം. മൂന്നാം ഘട്ടം പൂനലൂര്‍-ആലപ്പുഴ. അവിചാരിത തടസ്സങ്ങളൊന്നും ഉണ്ടായില്ലങ്കിൽ, രാത്രി 10-11 മണിയോടെ വീട്ടിൽ എത്താനാകും. തിരികെ യാത്ര ആരംഭിച്ച വിവരം വിദ്യയെ വിളിച്ചുപറഞ്ഞു. രാത്രിയോടെ തിരിച്ചെത്തും എന്നാണ് അറിയിച്ചത്. അല്പസമയം മാത്രം അവിടെ ചിലവഴിച്ച് യാത്ര തുടർന്നു.
രാമനാഥപുരത്തിനടുത്ത് പമ്പിൽ നിന്നും പെട്രോൾ നിറച്ചു. ആറോളം ചെറുപ്പക്കാരുടെ ഒരു സംഘം ബുള്ളറ്റുകളിലായി വന്നുനിന്നു. തിരുവനന്തപുരം രജിസ്ട്രേഷൻ വണ്ടികളാണ്. ബൈക്ക് സഞ്ചാരികൾ തമ്മിൽ ഒരു ആത്മബന്ധമുണ്ട്. പ്രത്യേക പരിചയം ഒന്നുമില്ലങ്കിലും നമ്മളിൽ ഒരാളെന്ന തോന്നൽ ഉണ്ടാകും. അതിനാൽ അവരെല്ലാം എന്നെ കണ്ടുചിരിക്കുകയും ചെറിയ കുശലം പറയുകയും ചെയ്തു. ഞാൻ അവിടെ നിന്നും യാത്ര പുറപ്പെട്ടു. രാമനാഥപുരം ടൗണിൽ പ്രവേശിക്കുന്നതിനു മുമ്പായി തീരദേശ ഹൈവേയിലേക്ക് തിരിയണം. തലേ ദിവസത്തെ അനുഭവം വച്ച്, വഴി നന്നായി മനസ്സിലാക്കിയും സംശയം വരുന്നിടത്ത് ചോദിച്ചു-ചോദിച്ചുമായിരുന്നു യാത്ര.
കിഴക്കൻ തീരദേശ ഹൈവേ വീതികുറഞ്ഞതാണ്, രണ്ടു വരി മാത്രമേയുള്ളു. വളവും തിരിവും ധാരാളമുണ്ട്, എന്നാൽ തിരക്ക് തീരെ കുറവും. ചെറിയ ഒരു കവലയോ ടൗണോ പിന്നിട്ടാൽ കിലോമീറ്ററോളം വിജനമാണ്. മനുഷ്യരെ ഒന്നും കാണാൻ കിട്ടില്ല. ശക്തമായ കാറ്റുണ്ട്. എന്റേത് ഭാരം കുറഞ്ഞ ബൈക്കായതിനാൽ, കാറ്റുള്ള സമയത്ത് വേഗത കുറച്ച് ഓടിക്കേണ്ടിവരും, അല്ലെങ്കിൽ കാറ്റ് നമ്മളെ മറിച്ചിടും. അങ്ങനെ പോകുന്നതിനിടയിൽ നമ്മളുടെ ബുള്ളറ്റ് ഗ്രൂപ്പ് എന്നെ ഓവര്‍ടേക്ക് ചെയ്ത് മുന്നോട്ടു പോയി. ഞങ്ങൾ പരസ്പരം കൈകാണിച്ചു.
ഹൈവേ വീതി കുറവായതിനാൽ ഒരു കുഴപ്പമുണ്ട്, വഴി രണ്ടായി പിരിയുന്ന മിക്കയിടത്തും ഹൈവേ ഏത്, സബ്-റോഡ് ഏത് എന്നു മനസ്സിലാകില്ല. മതിയായ സൈൻ ബോഡുകൾ ഇല്ലാത്തതും, ഉള്ളവ തന്നെ തമിഴിൽ മാത്രമാണെന്നതും പരിമിതികളാണ്. റോഡിന്റെ അവസ്ഥയും മറ്റും വച്ച് ഊഹിച്ച് ഒരു വഴി തിരഞ്ഞെടുത്ത് പോയി കുറച്ചു ചെല്ലുമ്പോഴാകും, തെറ്റായ വഴിയെയാണ് പോകുന്നതെന്നു മനസ്സിലാകുന്നത്. അങ്ങനെ ഒരു സ്ഥലത്ത്, അല്പം മുന്നോട്ടു പോയെങ്കിലും, ഉടൻ തെറ്റു മനസ്സിലാക്കി എനിക്ക് തിരിച്ചുപോകാൻ കഴിഞ്ഞു.
സമയം പന്ത്രണ്ടുമണി കഴിഞ്ഞു. ചൂട് കൂടിക്കൂടി വന്നു, ക്ഷീണവും. എവിടെയെങ്കിലും തണലുള്ള സ്ഥലത്ത് അല്പം വിശ്രമിക്കണം. അരമണിക്കൂറൊക്കെ വണ്ടിയോടിച്ചാലാകും കയറി നില്ക്കാൻ പറ്റുന്ന ഒരു സ്ഥലം കാണുക. അങ്ങനെ ഒരു സ്ക്കൂളിന്റെ മുന്നിൽ ധാരാളം മാവുകൾ വളര്‍ന്നു നില്ക്കുന്ന ഒരിടത്ത് ഞാൻ വണ്ടിയൊതുക്കി. കയ്യിൽ കരുതിയിരുന്ന പഴവും വെള്ളവും കഴിച്ചു വിശ്രമിക്കുന്നതിനിടയിൽ, മുമ്പുകണ്ട ബുള്ളറ്റ് ഗ്രൂപ്പ് വരുന്നത് കണ്ടു. എന്നെ കണ്ടതുകൊണ്ടാകാം, അവരും അവിടെ വണ്ടിയൊതുക്കി. എനിക്കും മുന്നേ ഓടിച്ചു പോയവരാണ്. എങ്ങനെ പിന്നിലായി?
“വഴി തെറ്റിപ്പോയി, 15 കിലോമീറ്ററോളം പോയി. അതാ വൈകിയത്.” – സംഘത്തിലൊരാൾ, ചെറിയ ചമ്മലോടെ പറഞ്ഞു.
“അതൊക്കെ ഇതിലുള്ളതാ… സാരമില്ലന്നേ…”
ഞങ്ങളെല്ലാവരും ചിരിച്ചു. 180 കിലോമീറ്റർ വഴിതെറ്റിപ്പോയവനോടാണ് 15 കിലോമീറ്ററിന്റെ കാര്യം പറയുന്നത്!
ഒന്നരയോടെ സായൽഗുഡി എന്ന സ്ഥലത്തെത്തി. ഊണ് കഴിച്ചു. അധികം വിശ്രമിച്ചില്ല. യാത്ര തുടര്‍ന്നു. ബൈക്കിനിടിയിലൂടെ ഭൂമി ഒഴുകിപ്പോയ്ക്കൊണ്ടിരുന്നു.
തൂത്തുക്കുടി അടുത്തുവന്നു. കടൽ വെള്ളം വറ്റിച്ച് ഉപ്പ് വാറ്റുന്ന കളങ്ങള്‍ ധാരാളമായി കാണാൻ തുടങ്ങി. അവിടെയിറങ്ങി ഫോട്ടോ എടുക്കണം എന്നൊക്കെ ചിന്തിച്ചെങ്കിലും, സമയം നഷ്ടപ്പെടുത്താനില്ലാതിരുന്നതിനാൽ യാത്ര തുടര്‍ന്നു.
പ്രതീക്ഷിച്ചതിലും നേരത്തെ, നാലുമണിക്കുമുമ്പ് തൂത്തുക്കുടിയിൽ എത്തി. അല്പം വേഗത കൂട്ടിയാണോ വണ്ടിയോടിച്ചത് എന്ന് ആശങ്കപ്പെട്ടു. തൂത്തുക്കുടിയിൽ നിന്നും തിരുനൽവേലിക്കു തിരിയുന്ന വലിയ ഫ്ലൈ-ഓവറിനു സമീപം, ഒരു സ്നാക്സ് ബാറിൽ വണ്ടി നിര്‍ത്തി. നല്ല ക്ഷീണമുണ്ടായിരുന്നു. കോഫിയും കേക്കും കഴിച്ചു. ടോയ്ലറ്റിൽ പോയി, ഫ്രഷായി. അടുത്തു കണ്ട സ്ലാബിൽ കിടന്ന് അല്പനേരം മയങ്ങി.
ഇനിയുള്ളത് തൂത്തുക്കുടി-തിരുനൽവേലി ഹൈവേയാണ്. നല്ല റോഡാണ്. വീട്ടിലെത്താനുള്ള ആവേശത്തിൽ ഇടക്കൊക്കെ വേഗത കൂടുന്നുണ്ടായിരുന്നു; അപ്പോൾ സ്വയം നിയന്ത്രിക്കും. ഒരു മണിക്കൂറിൽ കുറവ് സമയമേ എടുത്തുള്ളു തിരുനൽവേലിയിൽ എത്താൻ. എന്നാൽ ടൗണിൽ കയറിയതോടെ ആകെ കുഴഞ്ഞു. വഴി പലതും വൺ-വേയാണ്. കൃത്യമായ ബോഡുകള്‍ ഇല്ല. ഗൂഗിൾ മാപ്പ് കൃത്യമായി പ്രവര്‍ത്തിക്കുന്നില്ല. പലരോടും വഴി ചോദിച്ചുചോദിച്ചു വരുന്നതിനിടയിൽ ഒരു അണ്ണാച്ചി വളരെ വിശദമായി ഒരു ക്ലാസ്സൊക്കെ തന്ന് എന്നെ മറ്റൊരു വഴിക്കു തിരിച്ചുവിട്ടു. പക്ഷേ ഞാൻ ചെന്നു കയറിയത് നഗരത്തിന്റെ ഏതോ പ്രാന്തപ്രദേശത്താണ്. ആ അണ്ണാച്ചിക്ക് നല്ലതു മാത്രം വരട്ടെ!
അങ്ങനെ കുറഞ്ഞത് അര മണിക്കൂറെങ്കിലും തിരുനൽവേലി നഗരത്തിൽ നഷ്ടപ്പെട്ടു. ഒരു വിധത്തിൽ തെങ്കാശി ഹൈവേയിൽ എത്തി. സമയം രാത്രിയായി തുടങ്ങി. തെങ്കാശി വരെയുള്ള റോഡ് അത്ര നല്ലതായിരുന്നില്ല. ഇടക്ക് ഒന്നുരണ്ട് സ്ഥലത്തു നിര്‍ത്തി ചായ കുടിച്ചതൊഴിച്ചാൽ വിശ്രമം ഉണ്ടായില്ല. ചെങ്കോട്ട എത്തിയപ്പോൾ രാത്രി ഏഴുമണി കഴിഞ്ഞു. നിര്‍ത്തിയില്ല, നേരേ കേരളത്തിലേക്ക് തിരിച്ചു. കഷ്ടി ഒന്നര മണിക്കൂറിനുള്ളിൽ പുനലൂരെത്താം. നാട് എത്താൻ പോകുന്നു എന്ന തോന്നൽ തന്നെ ഒരു ഉത്സാഹം നൽകി. ആര്യങ്കാവിനടുത്ത് ഒരു ഹോട്ടലിൽ നിന്നും ചപ്പാത്തിയും ചിക്കൻ കറിയും കഴിച്ചു. കേരള രുചിയുള്ള കറി. അതോടെ കൂടുതൽ ഉത്സാഹം വന്നു. വിദ്യയെ വിളിച്ച് തല്‍സ്ഥിതി വെളിപ്പെടുത്തി.
“ഇത്രയും താമസിച്ച സ്ഥിതിക്ക് നാളെ വന്നാൽ മതി.” അവൾ പറഞ്ഞു.
“ഏയ്, അധികം വൈകും മുമ്പ് വീട്ടിലെത്താമെന്നു തോന്നുന്നുന്നു. എന്തായാലും ഞാൻ യാത്ര തുടരാം. ക്ഷീണം തോന്നിയാൽ എവിടെയെങ്കിലും രാത്രി തങ്ങാം.”
വീണ്ടും യാത്ര. പുനലൂരെത്തി, പത്തനാപുരം, അടൂര്‍, കായംകുളം വഴി ആലപ്പുഴ … അതാണ് പ്ലാൻ. എം.സി. റോഡിൽ ഏനാത്ത് പാലം തകർന്നുകിടക്കുകയായിരുന്നു. അതിനാൽ ചുറ്റിത്തിരിഞ്ഞ് പോകേണ്ടിവന്നു. പത്തര കഴിഞ്ഞപ്പോൾ അടൂരെത്തി. രാമേശ്വരത്തു നിന്നും യാത്ര തുടങ്ങിയിട്ട് അപ്പോൾ ഏതാണ്ട് 12 മണിക്കൂറായിരുന്നു. ചെറിയ നടു വേദനയും ക്ഷീണവും ഉണ്ടായിരുന്നതാനും. നൂറനാട് വഴി യാത്രതുടരുമ്പോൾ, അവിടെ ബന്ധുക്കളുടേയോ സുഹൃത്തുക്കളുടേയോ വീട്ടിൽ തങ്ങിയാലോ എന്ന് ആലോചിച്ചതാണ്. പക്ഷേ, ഉൾപ്രേരണയാൽ വണ്ടി മുന്നോട്ടു തന്നെ പൊയ്ക്കൊണ്ടിരുന്നു.
പതിനൊന്നു മണി, ഹരിപ്പാട്. ഒരു കട്ടൻ ചായ കുടിച്ചു. ഫോണിൽ വിദ്യയുടെ രണ്ട് മിസ്സ് കോൾ ഉണ്ടായിരുന്നു. തിരിച്ചു വിളിച്ചു. ഒരു മണിക്കൂറിനുള്ളിൽ എത്തുമെന്ന് അറിയിച്ചു.
ഹരിപ്പാട് ആലപ്പുഴ റോഡ് അന്ന് ആകെ പൊട്ടിപ്പൊളിഞ്ഞു കിടക്കുകയായിരുന്നു. രാത്രിയിൽ, പ്രകാശക്കുറവുള്ള സ്ഥലങ്ങളിൽ, വലിയ കുഴികളിൽ വണ്ടി വീഴാൻ തുടങ്ങി. പിന്നീട് വളരെ വേഗത കുറച്ച് ശ്രദ്ധിച്ചാണ് നീങ്ങിയത്. കടൽ താണ്ടി വന്നവൻ വീടിനു മുന്നിലെ തോട്ടിൽ മുങ്ങിമരിച്ചു എന്നു കേൾപ്പിക്കരുതല്ലോ!
ഇത്രയും കഷ്ടപ്പെട്ട് യാത്ര ചെയ്തിട്ടും എനിക്ക് അന്നേ ദിവസംതന്നെ വീട്ടിലെത്താനായില്ല. കാരണം ഞാൻ കോളിംഗ് ബെൽ അടിക്കുമ്പോൾ കൃത്യം 12.35ആയിരുന്നു, അതായത് അടുത്ത ദിവസം. എങ്കിലും ആ രാത്രി അവസാനിക്കുന്നതിനു മുമ്പ് വീടെത്തിയ സന്തോഷം പറഞ്ഞറിയിക്കാനാകാത്തതായിരുന്നു.
“നോക്കിനോക്കിയിരുന്നു കുട്ടികൾ ഉറങ്ങിപ്പോയി.” – വാതിൽ തുറക്കുന്നതിനിടയിൽ വിദ്യ പറഞ്ഞു. “ഇത്രയും വൈകിയാൽ ഇന്നു വരേണ്ടാന്നു പറഞ്ഞതല്ലേ…. നാളെ വന്നാൽ മതിയായിരുന്നല്ലോ ….” അവൾ ചോദിച്ചു.
“നീയിങ്ങനെ ഒരുത്തി ഇവിടിങ്ങനെ നോക്കിനോക്കിയിരിക്കുമ്പോൾ ഞാനെങ്ങനെ നാളെ വരും…” അതു ഞാൻ മനസ്സിൽ പറഞ്ഞതേയുള്ളൂ …
ചിരിച്ചുകൊണ്ട് ഒരു ടവ്വലുമെടുത്ത് ഞാൻ കുളിക്കാനായി പോയി.
അവസാനിച്ചു.
മുന്നറിയിപ്പ്
ഇത്രയും ദൂരം തുടര്‍ച്ചയായി ബൈക്ക് ഓടിച്ച് യാത്രചെയ്യുന്നത് സുരക്ഷിതമല്ല. പരിചയവും ശീലവും ഇല്ലാത്തവര്‍ ദീര്‍ഘദൂര ബൈക്ക് യാത്രകള്‍ നന്നായി സമയമെടുത്തും വിശ്രമിച്ചും വേണം ചെയ്യാൻ.
രണ്ടുദിവസമായി വഴിതെറ്റിയും അല്ലാതെയും എണ്ണൂറോളം കിലോമീറ്ററുകള്‍ ഒറ്റക്ക് ബൈക്കോടിച്ച് ധനുഷ്കോടി മുനമ്പ് കാണാന്‍ എത്തിയിരിക്കുകയാണ്. പക്ഷേ പത്ത് കിലോമീറ്റര്‍ അകലെ വച്ച് പോലീസ് തടഞ്ഞ് പറയുന്നു, ഇനിയുള്ള ദൂരം നടന്നുപോകാന്‍.
അങ്ങോട്ടും ഇങ്ങോട്ടും ഇരുപത് കിലോമീറ്റര്‍ നടക്കണം. കുറഞ്ഞത് ആറ് മണിക്കൂര്‍ കാല്‍നടയാത്ര. അപ്പോ ഇന്ന് തിരികെ നാട്ടില്‍ പോകാന്‍ കഴിയണമെന്നില്ല.
പിന്നെയും പ്രതിസന്ധികളുണ്ടാകാം. മഴ പെയ്യാനുള്ള സാധ്യതയുണ്ട്. പ്രഭാത ഭക്ഷണം കഴിച്ചിട്ടില്ല. ഇവിടെ എവിടെയും കിട്ടുമെന്ന് തോന്നുന്നില്ല. ലക്ഷണം വച്ച് മുന്നോട്ടും കിട്ടാന്‍ സാധ്യത കുറവാണ്. ഒരു പക്ഷേ മുനമ്പില്‍ വല്ല പെട്ടിക്കടയും കണ്ടേക്കാം. മഴയാണെങ്കിലും വെയിലാണെങ്കിലും കയറിനില്ക്കാന് കാക്കക്കമ്പിന്റെ തണല്‍ പോലുമില്ല. നോക്കെത്താ ദൂരത്തോളം മണലും നടുവിലൂടെയുള്ള റോഡും മാത്രം.
തിരികെ പോകുന്ന കാര്യം ആലോചനയിലില്ല. അതുകൊണ്ട് നടക്കാന്‍ തന്നെ തീരുമാനിച്ചു. ബൈക്ക് അടുത്തു കണ്ട തകര്‍ന്ന വാട്ടര്‍ടാങ്കിന്റെ അരികില്‍ പാര്‍ക്ക് ചെയ്തു. ബാഗ് തോളില്‍ തൂക്കി. നടന്നു. അത്രതന്നെ.
അങ്ങനെ നടക്കുകയാണ്. വളരെ മുന്നില്‍ കൂറച്ചാളുകള് നടക്കുന്നത് കാണാം. ചില വണ്ടികള്‍, വാന്‍ പോലെയുള്ളത്, സ്ത്രീകളെയും കുത്തിനിറച്ച് മുന്നോട്ട് പോകുന്നുണ്ട്. മൂന്ന് കിലോമീറ്ററിന് അപ്പുറം പുരാതനമായ, തകര്‍ന്ന ഒരു ക്ഷേത്രമുണ്ട്. അവിടെ പോകുന്ന സ്ത്രീകളാണ്. എല്ലാവരും മഞ്ഞ-ചുവപ്പ് നിറം കലര്‍ന്ന സാരിയാണ് ധരിച്ചിരിക്കുന്നത്. അവര്‍ക്ക് പ്രവേശനമുണ്ട്. കൂടാതെ ധനുഷ്കോടിയില്‍ കുടില്‍ കെട്ടി താമസിക്കുന്ന പത്തിനടുത്ത് മത്സ്യബന്ധന തൊഴിലാളി കുടുംബങ്ങളുണ്ട്. അവര്‍ക്കും വാഹന യാത്ര അനുവദിക്കും.
മറ്റുള്ളവര്‍ക്ക് ധനുഷ്കോടി വരെ പോകാന്‍ റോഡിന് ഇടതുവശത്ത് 100 മീറ്റര്‍ മാറി മറ്റൊരു മണല്‍ ചിറയില്‍ കൂടി വാന്‍ സൗകര്യമുണ്ട്. മണ്ണിലും വെള്ളത്തിലും കൂടിയാണ് യാത്ര. അനധികൃതമാണെന്ന് തോന്നുന്നു. അത് രാമേശ്വരത്തുനിന്നോ മറ്റോ ആണെന്നുതോന്നുന്നു ആരംഭിക്കുന്നത്. അതും പഴയ ധനുഷ്കോടി വരയേ പോകൂ. മുനമ്പ് വരെ പോകണമെങ്കില്‍ പിന്നെയും 5 കിലോമീറ്ററുണ്ട്. രാമേശ്വരത്തുനിന്നും ധനുഷ്കോടി മുനമ്പിലേക്കുള്ള ഈ ചിറ (ബണ്ട്) ഇന്ത്യന്‍ മഹാ സമുദ്രത്തെ ബംഗാള്‍ ഉള്ക്കടലെന്നും അറബിക്കടലെന്നും രണ്ടായി തിരിക്കുന്നു.
അങ്ങനെ കാഴ്ചയൊക്കെ കണ്ട് രണ്ട് കിലോമീറ്ററോളം നടന്നു. നാട്ടില്‍ കണ്ടിട്ടില്ലാത്തതരം ഒരു ചെടി തീരത്ത് വളര്‍ന്ന് നില്പുണ്ട്. അതിന്റെ ഫോട്ടോയൊക്കെ എടുത്തു. ഇടക്ക് മഴ ചാറുന്നുണ്ടെങ്കിലും ശക്തമല്ല. കാഴ്ചയെന്ന് പറഞ്ഞാല്‍ ഇരുവശവും കടലാണ്. കടലിന് നടുവിലൂടെ വരമ്പിട്ടതുപോലെ മണല്‍ തിട്ട. അതിലൂടെ പുതിയ റോഡ് പണിതിട്ട് അധികനാളുകളായിട്ടുണ്ടാകില്ല. പുതിയ ടാറിംഗ് ആണ്. പഴയ തീവണ്ടിപ്പാത പൊളിച്ചാണ് പുതിയ റോഡ് നിര്‍മ്മിച്ചിരിക്കുന്നത്. പൊളിച്ചു മാറ്റിയ പാളം വശത്ത് ഇട്ടിട്ടുണ്ട്.
വലതുഭാഗത്ത് കര കുറവാണ്. ഒരു 30-40 മീറ്റര്‍ കാണും. വലതുഭാഗത്ത് പച്ച നിറമുള്ള കടല്‍. ഇടതുഭാഗത്ത് 100-150 മീറ്റര്‍ കരയുണ്ട്. കരയെന്നു പറഞ്ഞാല്‍ ചതുപ്പ് പോലെയാണ്. കടലുമായി ചേരുന്ന ഭാഗത്ത് മണല്‍ തിട്ട അല്പം ഉയര്‍ന്ന് നില്പുണ്ട്. നടുവില്‍ പല ഭാഗങ്ങളും വെള്ളക്കെട്ടാണ്. സമാന്തരമായി രണ്ട് മണല്‍ ചിറ ഉള്ളപോലെയാണ്. ആ മണലിലൂടെ ചില വാഹനങ്ങള്‍ ഇടക്കിടെ പോോകുന്നുണ്ട്. പ്രത്യേക രീതിയിയില്‍ പണിതെടുത്ത വാന്‍/ടെമ്പോ പോലെയുള്ള വാഹനങ്ങളാണ്. തറയില്‍ നിന്നും ഉയര്‍ന്ന ബോഡിയാണ്. അടി നിറയെ തുരുമ്പെടുത്തിരിക്കുന്നു.
വഴിയില്‍ കടവല്ലതും ഉണ്ടാകുമെന്ന് കരുതി കൂടുതല്‍ കുടിവെള്ളം കരുതിയിരുന്നില്ല. സ്ത്രീകളെയും കൊണ്ട് വരുന്ന വണ്ടികള്‍ക്ക് കൈകാണിക്കാന്‍ തീരുമാനിച്ചു. അഥവാ ലിഫ്റ്റ് കിട്ടിയാല്‍ അത്രയും ദൂരമെങ്കിലും പോകാമല്ലോ. മാത്രമല്ല, ഡ്രൈവറെ സോപ്പിട്ട് ഒരു തുക പറഞ്ഞൊപ്പിച്ചാല്‍ അറ്റം വരെ കൊണ്ടുപോയാലോ.
അങ്ങനെ വണ്ടിക്ക് ലിഫ്റ്റ് ചോദിക്കലും നടത്തവും തുടര്‍ന്നു. കഷ്ടിച്ച് ആറ്-ഏഴ് പേര്‍ക്ക് ഇരിക്കാവുന്ന വണ്ടിയില്‍ ഇരുപതോളം സ്ത്രീകളെയും കൊണ്ടാണ് ഓരോ വാഹനവും പോകുന്നത്. ലിഫ്റ്റ് കിട്ടിയാല്‍ തന്നെ എവിടെ ഇരിക്കാന്‍? എങ്കിലും ആവശ്യക്കാരന് ഔചിത്യമില്ലല്ലോ. പക്ഷേ ഒരു വണ്ടിക്കാരനും മൈന്റ് ചെയ്തില്ല. ആറേഴ് വണ്ടികള്‍ കടന്നുപോയി.
അങ്ങനെ പോകുമ്പോഴാണ് ട്രക്ക് പോലെ ഒരു വാഹനം ദൂരെ നിന്നും വരുന്നത് കണ്ടത്. അല്പം നടുവിലേക്ക് മാറിനിന്ന് കൈകൈണിച്ചു. അതീവ ദയനീയമായി, ഏതൊരുവന്റെയും മനസ്സലിയിപ്പിക്കുന്ന തരത്തില്‍ ലിഫ്റ്റ് കിട്ടാനുള്ള മുദ്രകാണിച്ചു. അടുത്ത് വന്നപ്പോഴാണ് പട്ടാള വണ്ടിയാണെന്ന് മനസ്സിലായത്. ഒരു ലിഫ്റ്റ് കിട്ടാനുള്ള ആഗ്രഹം അത്രയും ശക്തമായിരുന്നതിനാല്‍ പിന്മാറിയില്ല. എന്തായാലും ഭാഗ്യം എന്റെ കൂടെയായിരുന്നു. ട്രക്ക് നിര്‍ത്തി. പിന്നില്‍ വലിഞ്ഞ് കയറി. ആറ് പട്ടാളക്കാരുണ്ട്. ഞാനും അവരുടെ കൂടെക്കൂടി. ചെറിയ പരിചയപ്പെടല്‍.
ട്രക്കില്‍ യാത്രയൊക്കെ കണ്ട് അങ്ങനെ പോകെ, സുനാമിയില്‍ തകര്‍ന്നുപോയ ധനുഷ്കോടി പട്ടണത്തിന്റെ അവശിഷ്ടങ്ങള്‍ കാണായി. തിരികെ വരുമ്പോള്‍ ഫോട്ടോ എടുക്കാമെന്ന് കരുതി. ഫോട്ടോ എടുക്കാനായി ഇറങ്ങിയാല്‍ ബാക്കി ദൂരം നടക്കേണ്ടി വരും.
പട്ടാള ക്യാമ്പും സിഗ്നൽ ടവറും
അവിടെ നിന്നും ഏതാണ്ട് 3 കിലോമീറ്റര്‍ കൂടി കഴിഞ്ഞപ്പോള്‍ പട്ടാളക്കാരുടെ ക്യാമ്പായി. നാലഞ്ച് ടെന്റുകള്‍. ഒരു വയര്‍ലെസ്സ് ടവര്‍. അത്രമാത്രം. പട്ടാളക്കാരോട് നന്ദി പറഞ്ഞ് മുന്നോട്ട് വീണ്ടും നടന്നുതുടങ്ങി. ഇരുവശവും രണ്ട് നിറത്തിലുള്ള കടല്‍ അദ്ഭുതകരമായ കാഴ്ചയായിരുന്നു. ഇടതുവശത്ത് നീല നിറമുള്ള കടലും വലതുവശത്ത് പച്ച നിറമുള്ള കടലും. പച്ചക്കടല്‍, ചുമന്ന ഭൂമി, നീലാകാശം എന്ന ദുല്‍ക്കര്‍ സിനിമയുടെ കാര്യം ഓര്‍മ്മ വന്നു.
മൈല്‍ കുറ്റിയില്‍ ദൂരം എഴുതിയിരിക്കുന്നു – അരിച്ചാല്‍ മൂനൈ – 3 കി.മീ. പിന്നില്‍ നിന്നും ഒരു ബൈക്ക് വരുന്നുണ്ട്. കൈ കാണിക്കാം. കാണിച്ചു, നിന്നു. ഹോ … എന്തൊരാശ്വാസം. ഒരാള്‍ തീരുമാനിച്ചിറങ്ങിയാല്‍ ലോകം അയാളുടെ കൂടെ നില്ക്കും എന്നോ മറ്റോ ആണല്ലോ. ഏതായാലും അടുത്ത ലിഫ്റ്റും കിട്ടി. പോകെ പോകെ റോഡില്‍ കൂടുതല്‍ അളുകളെ കാണായി. സ്ത്രീകളും കുട്ടികളും ഒക്കെയുണ്ട്. പുലര്‍ച്ചെ നടന്നു തുടങ്ങിയവര്‍ ആകും.
അകലെ റോഡ് അവസാനിക്കുന്നത് കാണാം. എന്തോ ഒരു നിര്‍മ്മിതി അവിടെയുണ്ട്. ബൈക്ക് നിന്നു. റോഡ് പണിയുടെ ഭാഗമായി വശങ്ങളില് കരിങ്കല്ലടുക്കി ബലപ്പെടുത്തുന്ന പണിനടക്കുന്നുണ്ട്. അവിടേക്ക് വന്നയാളാണ് എനിക്ക് ലിഫ്റ്റ് തന്നത്. അദ്ദേഹത്തോടും നന്ദിപറഞ്ഞ് മുന്നോട്ട് നടന്നു.
ഏതാണ്ട് അര കിലോമീറ്റര്‍ നടന്നപ്പോള്‍ മുനമ്പിലെത്തി. റോഡ് അവിടെ അവസാനിക്കുന്നു, മണ്‍ചിറയും. അവിടെ നിന്നാല്‍ മൂന്ന് വശവും കടലാണ്. അവിടെ വൃത്താകൃതിയില്‍ വലിയ ഒരു പ്ലാറ്റ്ഫോം ഉയര്‍ത്തി പണിതിരിക്കുന്നു. നടുവില്‍ ഒരു സ്തൂപം. പത്തടി ഉയരം കാണും. അതിന് മുകളില്‍ അശോക സ്തംഭത്തിലെ സിംഹമുദ്ര പണിതിരിക്കുന്നു. മനോഹരമായ നിര്‍മ്മാണം. നിര്‍മ്മാണങ്ങള്‍ പൂര്‍ത്തിയായിട്ടില്ല. ഒരു വശത്ത് എന്തോ സംഗതി വലിയ ടാര്‍പ്പാളിന്‍ കൊണ്ട് മൂടിയിട്ടിട്ടുണ്ട്. സോളാര്‍ പാനല്‍ കണ്ട്രോള് യൂണിറ്റ് ആകാം.
ആകെ ഒന്ന് കണ്ണോടിച്ചു. പത്ത്- പന്ത്രണ്ട് സഞ്ചാരികള്‍ അവിടെ എത്തിയിട്ടുണ്ട്. മിക്കവരും തിരിച്ചുപോകാനുള്ള തിരക്കിലാണ്. സമയം 9 മണിയായി. ഇവര്‍ അതിരാവിലെ തിരിച്ചരായിരിക്കണം. ഒരു വശത്ത് ഒരു കാര്‍ ഒതുക്കിയിട്ടിരിക്കുന്നു. ഇവിടെ കാര്‍ എങ്ങനെ എത്തി എന്ന് ഞാന്‍ ആശ്ചര്യപ്പെട്ടു. പണിക്കാരില്‍ ആരുടെയെങ്കിലും ആകും.
സ്തംഭത്തിന്റെയും മറ്റും ചില ചിത്രങ്ങളെടുത്തശേഷം ഞാന്‍ താഴെ മണ്പരപ്പിലേക്കിറങ്ങി. ചുറ്റും ഒരു 50 മീറ്റര്‍ വീതിയില്‍ ബീച്ചുണ്ട്. കുറച്ചാളുകള്‍ ബീച്ചില്‍ കളിക്കുന്നുണ്ട്.
നേരെ എതിര് ദിശയില്‍ മൂന്ന് ചെറിയ ദ്വീപുകള്‍ ഒന്നിന് പിറകില്‍ ഒന്നായി കാണാം. അതിനും അകലെ, വളരെ അകലത്തില്‍, നേര്‍ത്ത നീല നിറത്തില്‍ കരകാണാം. ചക്രവാളത്തില്‍ നേര്‍ത്ത ഒരു നാട പോലെ. സൂക്ഷിച്ചു നോക്കിയാല്‍ മൊബൈല്‍ ടവര്‍ പോലെയുള്ള ഭാഗങ്ങളും കാണാം. ശ്രീലങ്കയാണത്. അങ്ങനെ ഒരു സ്വപ്നം പോലെ മനസ്സില്‍ താലോതിച്ച് കൊണ്ടുനടന്ന ആഗ്രഹം സഫലമായി. ധനുഷ്കോടി മുനമ്പില്‍ എത്തിയിരിക്കുന്നു.
ശ്രീലങ്കയിലെ തലൈമന്നാറിലേക്ക് ഇവിടെ നിനന്നും ഏകദേശം 20 കിലോ മീറ്റര്‍ ദൂരമേ ഉള്ളൂ. ആ കരയിലേക്ക് നോക്കി കുറെ നേരം ആ തീരത്ത് ഇരുന്നു. എത്രയോ തലമുറകള്‍ ലങ്കയിലേക്കും തിരികെയും അതിര്‍ത്തികളുടെ തടസ്സമില്ലാതെ പോയ വഴികളാണ്. എന്റെ ഏതെങ്കിലും പൂര്‍വ്വ പിതാമഹന് ഇതുവഴി സഞ്ചരിച്ചിരിക്കാം.
കടല്‍ ശാന്തമാണ്. ഒരു വള്ളമുണ്ടെങ്കില്‍ തുഴഞ്ഞ് ശ്രീലങ്കയില്‍ എത്താം. ഇന്ത്യയെയും ശ്രീലങ്കയും ബന്ധിപ്പിക്കുന്ന ഒരു മല കടലിന് അടിയിലൂടെ ഉണ്ട്. ആദംസ് ബ്രിഡ്ജ് എന്നാണ് അതിന് പറയുന്നത്. അതിന്റെ ഭാഗമാണ് രാമേശ്വരത്തുനിന്നും അരിച്ചാല്‍ മൂനൈ വരെയുള്ള ഈ ചിറ. കടലിനടിയിലുള്ള അതിന്റെ ഉയര്‍ന്ന ചില ഭാഗങ്ങളാണ് ചെറിയ ചെറിയ ദ്വീപുകളായി കടലില്‍ ഉയര്ന്നു് നില്‍ക്കുന്നത്.
വെയില് പൊള്ളിക്കാന്‍ തുടങ്ങി. കുട കരുതാതിരുന്നത് കഷ്ടമായിപ്പോയി. കാഴ്ചകള്‍ക്ക് അവധിനല്കി ബീച്ചില്‍ നിന്നും റൗണ്ടില്‍ എത്തി. അപ്പോഴാണ് അവിടെ നിര്‍ത്തിയിട്ടിരുന്ന കാര്‍ ശ്രദ്ധിച്ചത്. കേരള രജിസ്ട്രേഷന് വണ്ടായാണ്. നാല് ചെറുപ്പക്കാര്‍ അതിനടുത്ത് നില്പുണ്ട്. അവര്‍ അല്പം മുമ്പ് ബീച്ചില്‍ കളിക്കുന്നുണ്ടായിരുന്നു. ഒരാളുടെ കയ്യില്‍ ഒരു എസ്.എല്‍. ആര് ക്യാമറയൊക്കെയുണ്ട്. എന്റെ കയ്യിലെ ക്യാമറ കണ്ട് ആ പയ്യന് ചിരിച്ച് സൗഹൃദം കാണിച്ചു. അത് ക്യാമറയുള്ളവര്‍ തമ്മിലുള്ള ഒരു അന്തര്‍ധാരയാണ്.
“എവിടെനിന്നാണ്?” ഞാന്‍ ചോദിച്ചു.
“കൊല്ലം.” പക്ഷം വണ്ടി മലപ്പുറം രജിസ്ട്രേഷനാണ്. പതിയെ അവരെ പരിചയപ്പെട്ടു. കൊല്ലം ടി.കെ.എം. എഞ്ചിനീയറിംഗ് കോളേജില്‍ പഠിക്കുന്നവരാണ്. എല്ലാവരും മലപ്പുറം സ്വദേശികളും. കാറില്‍ ചുറ്റാനിറങ്ങിയതാണ്. ഇന്നലെ വൈകിട്ട് കാറുമായി വന്നെങ്കിലും കടത്തി വിട്ടില്ല. ഇന്ന് പുലര്‍ച്ചെ വന്നാല്‍ പോലീസ് തടയില്ലന്ന് ആരോ പറഞ്ഞു. അങ്ങനെ അതിരാവിലെ എത്തിയതാണ്. എന്നിട്ടും പോസീസ് തടഞ്ഞു. പിന്നെ ഒരുപാട് അപേക്ഷിച്ചപ്പോള്‍, ഏഴ് മണിക്ക് മുമ്പ് തിരികെ വരണം എന്ന വ്യവസ്ഥയില്‍ കടത്തി വിട്ടതാണ്. അപ്പോള്‍ സമയം ഒന്‍പതര കഴിഞ്ഞിരുന്നു. അതുകൊണ്ട് അവര്‍ തിരികെ പോകാനുള്ള ഒരുക്കത്തിലാണ്. ഇടക്ക് അവരുടെ ഗ്രൂപ്പ് ഫോട്ടോ എടുക്കാന്‍ ഞാന്‍ സഹായിച്ചു.
വെയില് വീണ്ടും കടുക്കാന്‍ തുടങ്ങി. എന്റെ പ്രതീക്ഷ തെറ്റിച്ച മറ്റൊരു സംഗതി, അവിടെയെങ്ങും ചെറിയ ഒരു കടപോലും ഇല്ല എന്നതാണ്. വെള്ളം കുടിക്കാന്‍ ദാഹിച്ചെങ്കിലും രക്ഷയില്ല. പറ്റിയ അബദ്ധം അവരോട് പറഞ്ഞു. അവര്‍ വെള്ളം തന്ന് സഹായിച്ചു.
എന്റെ യാത്രയുടെ വിവരമൊക്കെ ചെറുതായി അവര്‍ ചോദിച്ച് മനസ്സിലാക്കി. ഒറ്റയ്ക്ക് യാത്രചെയ്ത് വന്നതൊക്കെ അവരില്‍ ഒരു മതിപ്പുണ്ടാക്കിയെന്ന് തോന്നുന്നു. എന്തായാലും ഞാന്‍ പ്രതീക്ഷിച്ച സഹായം, അഭ്യര്‍ത്ഥിക്കാതെ തന്നെ അവര്‍ വാഗ്ദാനം ചെയ്തു.
“ചേട്ടന് ഞങ്ങളുടെ കൂടെ വരാം. ബൈക്ക് വച്ച സ്ഥലത്ത് ഇറക്കാം.”
പാവ്ലോ കൊയ്ലോയുടെ തിയറി വീണ്ടും ഫലിച്ചു. സന്തോഷത്തോടെ ഞാന്‍ ആ ഓഫര്‍ സ്വീകരിച്ചു.
അങ്ങനെ ഞങ്ങള്‍ മടക്കയാത്ര തുടങ്ങി. വന്ന വഴികള്‍ കണ്ട് കണ്ട് യാത്ര … പത്ത് മിനിറ്റിനുള്ളില്‍ ചെക്ക് പോസ്റ്റിലെത്തി. ചെക്ക് പോസ്റ്റ് കൂടുതല്‍ സജീവമായിരിക്കുന്നുന്നു. കൂടുതല്‍ പോലീസുകാര്‍ ഉണ്ട്. കുറച്ച് ചെറിയ പെട്ടിക്കടകള്‍ ഒക്കെ തുറന്നിരിക്കുന്നു. കൂടുതല്‍ വാഹനങ്ങള്‍ എത്തിയിട്ടുണ്ട്. കാര്‍ കണ്ടതും രണ്ട് പോലീസുകാര്‍ വന്ന് ചെറുപ്പക്കാരെ തെറിവിളി തുടങ്ങി. ഏഴുമണിക്ക് തിരികെ വരണമെന്ന് പറഞ്ഞിട്ട് ഇപ്പോഴാണോ വരുന്നത്? ഇതാണ് ഒരുത്തനെയും സഹായിക്കാന്‍ പറ്റാത്തത്, എല്ലാത്തിനെയും അകത്തിട്ടുകളയും … ഇതൊക്കെയാണ് ചുരുക്കം. അവരാകട്ടെ കാലില്‍ വീണ് ക്ഷമചോദിച്ചു. വണ്ടി കേടായതാണെന്നൊക്കെ നമ്പരിട്ടു.
കുറെ ചീത്തവിളിച്ച ശേഷം ടോള്‍ഗേറ്റ് തുറന്നുകൊടുത്തു. എന്നെ അവിടെ ഇറക്കി. യാത്ര പറഞ്ഞ് അവര്‍ പോയി. അപ്പോഴാണ് അവരുടെ ഫോണ്‍ നമ്പര്‍ വാങ്ങിയില്ല എന്ന് ഓര്‍ത്തത്. മറ്റൊരു നഷ്ടം കൂടി സംഭവിച്ചു. മടങ്ങുമ്പോള്‍ എടുക്കാമെന്നു് കരുതിയ, പഴയ ധനുഷ്കോടിയുടെ ഫോട്ടോ. അതും പറ്റിയില്ല. എങ്കിലും ആറ് മണിക്കൂര്‍ പ്രതീക്ഷിച്ച യാത്ര, രണ്ട് മണിക്കൂറില്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. അധികം നടന്ന് ബുദ്ധിമുട്ടേണ്ടിയും വന്നില്ല.
സമയം പത്ത് കഴിയുന്നതേ ഉള്ളൂ. അങ്ങനെ അന്ന് തന്നെ തിരികെ നാട്ടിലെത്താം എന്ന മോഹം വീണ്ടും സജീവമായി. ബൈക്കെടുത്ത് രാമേശ്വരത്തേക്ക് യാത്രയായി.
പുലര്‍ച്ചെ 4ന് മൊബൈല്‍ അലാറം ശബ്ദിച്ചു. നല്ല തണുപ്പുണ്ട്. ഇത്ര തണുപ്പില്‍ രാവിലെ യാത്ര തിരിച്ചാല്‍ അലര്‍ജിയും തുമ്മലും ഉണ്ടാകാന്‍ സാധ്യതയുണ്ട്. ആറുമണിക്ക് ഉണര്‍ന്ന് വേഗത്തില്‍ തയ്യാറായി 7ന് മുമ്പായി യാത്രതിരിക്കാം എന്നു തീരുമാനിച്ച് വീണ്ടും കിടന്നു.
ആറു് മണിക്ക് മുമ്പായി തന്നെ വീണ്ടും ഉണര്‍ന്നു. പുറത്തേക്കുള്ള ജനാല തുറന്ന് നോക്കിയ ഞാന്‍ ഞെട്ടിപ്പോയി. മഴ, അതി ശക്തമായ മഴ. കഴിഞ്ഞ കുറെ ദിവസങ്ങളായി കേരളത്തിലോ തമിഴ്നാട്ടിലോ മഴ പെയ്തിട്ടില്ല. മഴക്കോട്ട് എടുക്കേണ്ട എന്നുകരുതിയ നിമിഷത്തെ പഴിച്ചു. എന്തായാലും മഴ തോരാതെ യാത്ര തുടരാന്‍ കഴിയില്ല. മഴക്കോട്ടുണ്ടെങ്കില് പോലും തൂത്തുക്കുടിയില്‍ നിന്നും ധനുഷ്കോടി വരെ നാലഞ്ച് മണിക്കൂര്‍ മഴയത്തുള്ള യാത്ര ബുദ്ധിമുട്ടാണ്.
പ്രഭാത കൃത്യങ്ങള്‍ക്ക് ശേഷം ആറരയോടെ യാത്രക്ക് തയ്യാറായി. മഴകുറയുന്നില്ല. കുറച്ചു നേരം ടി.വി. കണ്ടിരുന്നു. ഏഴായി, ഏഴരയായി. മഴ പെയ്യുകയാണ്. അടുത്തുള്ള റെസ്റ്റോറന്റില്‍ നിന്നും പ്രാതല്‍ കഴിച്ചു. എട്ട്, എട്ടര … സമയം പോവുകയാണ്. മഴ അങ്ങനെ തന്നെ തുടരുന്നു. കടകള്‍ ഒന്നും തുറന്നിട്ടില്ല. മഴക്കോട്ട് കിട്ടാന്‍ സാധ്യതയുള്ള കടകള്‍ തുറക്കണമെങ്കില്‍ പത്തുമണിയെങ്കിലും കഴിയും.
ഒരു ദീര്‍ഘദൂര ബൈക്ക് സവാരിക്കാരന്റെ ഏറ്റവും വലിയ വെല്ലുവിളിയാണ് മഴ. ഏത് യാത്രയിലും ഒരു മഴക്കോട്ട് കരുതുന്നത് നല്ലതാണെന്ന പാഠം പഠിച്ചു.
ഏതുയാത്രയിലും ഒരു മഴക്കോട്ട് കരുതുന്നത് നല്ലതാണ്.
9 മണിയായി. പുലര്‍ച്ചെ അഞ്ചിനെങ്കിലും പുറപ്പെടണം എന്നു് കരുതിയതാണ്. നാലു് മണിക്കൂര്‍ വൈകിയിരിക്കുന്നു. ഇനിയും വൈകിയാല്‍ പദ്ധതികളാകെ പാളും. എന്താണു വഴി… മഴ നനഞ്ഞ് പോവുകതന്നെ. തണുപ്പിനുള്ള ഒരു കോട്ട് കരുതിയിരുന്നു. പക്ഷേ വെള്ളം നനയും. എങ്കിലും സാരമില്ല. അത് ധരിച്ചു യാത്രയ്ക്ക് തയ്യാരായി.
തൂത്തുക്കുടിയിൽ അന്നുപെയ്ത മഴ
മഴയുടെ ശക്തി കുറഞ്ഞ നേരം നോക്കി പുറപ്പെട്ടു. ഹെല്‍മറ്റ് ഉള്ളതുകൊണ്ട് തല നനയില്ല. പട്ടണത്തില്‍ നിന്നും പ്രധാന ഹൈവേയില്‍ പ്രവേശിച്ചു. ശരീരം മുഴുവന്‍ നനഞ്ഞ് കുതിര്‍ന്നിട്ടുണ്ട്. രാമേശ്വരം-ചെന്നൈ കിഴക്കന്‍ തീരദേശ പാത വഴിയാണ് പോകേണ്ടത്. ഞാന്‍ മനസ്സിലാക്കിയതു വച്ച് തൂത്തുക്കുടിയില്‍ നിന്നും ഏകദേശം 140 കിലോ മീറ്റര്‍ യാത്രചെയ്ത്, രാമനാഥപുരത്തുനിന്നും വലത്തോട്ട് തിരിഞ്ഞ് 60 കി.മീ. ചെന്നാല്‍ രാമേശ്വരത്തെത്തും. അവിടെനിന്നും 35 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ ധനുഷ്കോടി മുനമ്പിലെത്താം. ഇടക്കുള്ള വിശ്രമം അടക്കം നോക്കിയാലും നാലര-അഞ്ച് മണിക്കൂര്‍ മതി. മഴയാണ് തടസ്സം. എന്തായാലും രണ്ടു് മണിയോടെയെങ്കിലും ലക്ഷ്യസ്ഥാനത്ത് എത്താമെന്നതാണ് എന്റെ കണക്കുകൂട്ടല്‍.
നിറഞ്ഞുപെയ്ത മഴ പതിയെ ചാറ്റല്‍ മഴയായി മാറി. വിശാലമായ ആറുവരി പാതയാണ്. കണ്ണെത്താത്ത ദൂരത്തോളം വളവും തിരിവും ഇല്ലാതെ നീണ്ടുനിവര്‍ന്നങ്ങനെ കിടക്കുകയാണ് റോഡ്. ഉദ്ദേശം 15-20 കീ.മീ. അകലെ മഴ മേഘങ്ങള്‍ ഇല്ല. അവിടെയെത്തുമ്പോള്‍ മഴ തീരുമെന്ന് എന്നിലെ കാലാവസ്ഥാ നിരീക്ഷകന് കണക്കുകൂട്ടി. പ്രതീക്ഷിച്ചപോലെ തന്നെ അരമണിക്കൂര്‍ കൂടി കഷ്ടി കഴിഞ്ഞപ്പോള്‍ മഴ നിന്നു. പക്ഷേ അടുത്ത 15-20 കീലോ മീറ്ററിനപ്പുറം മഴ മേഘങ്ങള്‍ എന്നെ കാത്തു നില്പുണ്ടായിരുന്നു.
കുറച്ച് ദുരം കഴിഞ്ഞപ്പോഴേക്കും വെയിലും കാറ്റുമേറ്റ് തുണി മുഴുവന്‍ ഉണങ്ങി. ആശ്വാസം തോന്നി. അടുത്തു കണ്ട പമ്പില്‍ നിന്നും 300 രൂപക്ക് പെട്രോള്‍ നിറച്ചു. ടയറില്‍ കാറ്റും നിറച്ചു. അപ്പോഴാണ് പിന്‍സീറ്റില്‍ നിന്നും താഴേക്ക് കെട്ടി വച്ചിരുന്ന ബാഗ് മുഴുവന്‍ ചെളിപിടിച്ച് നനഞ്ഞിരിക്കുന്നത് കണ്ടത്. അതിലാണ് അടുത്ത ദിവസത്തേക്കുള്ള തുണികള്‍ വച്ചിരിക്കുന്നത്. തുണി നനഞ്ഞാല്‍ ആകെ കുഴപ്പമാകും. പമ്പില്‍ നിന്നും കുറച്ച് പോളിത്തീന്‍ ഷീറ്റ് സംഘടിപ്പിച്ച്, മഴപെയ്താലും നനയാത്ത രീതിയില്‍ രണ്ട് ബാഗും കെട്ടി വച്ചു.
അപ്പോള്‍ യാത്ര പുറപ്പെട്ടിട്ട് ഒരു മണിക്കൂറായിട്ടുണ്ടാകും. ഒരുറപ്പിന് രാമേശ്വരത്തിനുള്ള വഴി ഇതുതന്നെയല്ലേ എന്ന് പമ്പില്‍ കണ്ടയാളോട് ചോദിച്ചു. അയാള്‍ പക്ഷേ നീട്ടി പരത്തി കുറേ കാര്യങ്ങള്‍ പറഞ്ഞു. രാമനാഥപുരത്ത് തിരിയണം എന്നൊക്കെ പറയുന്നുണ്ട്. അതോക്കെ എനിക്കും അറിയാം. അതുകൊണ്ട് ശരി എന്ന് പറഞ്ഞ് യാത്ര തുടര്‍ന്നു.
സത്യത്തില്‍ അണ്ണാച്ചി പറഞ്ഞത് ശരിക്കും മനസ്സിലാക്കാതിരുന്നതിന്റെ ദുരിതം പിന്നെയും മൂന്ന് മണിക്കൂര്‍ കഴിഞ്ഞാണ് എനിക്ക് മനസ്സിലായത്.
പിന്നീട് ഒരു മണിക്കൂറോളം ചാറ്റല്‍ മഴയും വെയിലും മാറിമാറി വന്നുപോയി. ഇടക്ക് ശക്തിയായ മഴയും പെയ്തു. ഒരു കാര്യം പറയാന്‍ മറന്നു. റോഡില്‍ വാഹനങ്ങള്‍ തീരെ കുറവാണ്. കേരളത്തിലെ പാതകളെ അപേക്ഷിച്ചു് നോക്കിയാല്‍ വിജനം എന്നുതന്നെ പറയാം. മറ്റൊരു കാര്യം പാതയുടെ ഇരു വശവും ജനവാസം ഇല്ല എന്നതാണ്. ഗ്രാമങ്ങളും പട്ടണങ്ങളുമെല്ലാം പാതയില്‍ നിന്നും വളരെ ഉള്ളിലാണ്. പ്രധാന പട്ടണങ്ങളിലേക്ക് പോകേണ്ടിടത്തെല്ലാം ബൈപ്പാസുകള്‍ ഉണ്ട്. അവ തിരികെ ഹൈവേയില്‍ തന്നെ എത്തിച്ചേരും.
മഴ കുറച്ചുകൂടി ശക്തമായി. തണുപ്പ് മെല്ലെ നെഞ്ചിലേക്ക് പടര്‍ന്നുതുടങ്ങി. അധികം തണുപ്പേല്‍ക്കുന്നത് അപകടമാണ്. മാത്രമല്ല, ഇനിയും കുറഞ്ഞത് മൂന്ന് മണിക്കൂറെങ്കിലും പോകേണ്ടതുണ്ട്. തണുപ്പേല്ക്കാതിരിക്കാനുള്ള ഒരു നൈസ് പണിയുണ്ട്. പത്രക്കടലാസ് ബനിയനുള്ളില്‍ തിരുകി വയ്ക്കുക. പണ്ടൊക്കെ തണുപ്പ് കാലത്ത് റെയില്‍വേ സ്റ്റേഷനില്‍ കിടന്നുറങ്ങുമ്പോള്‍ ചെയ്യാറുള്ള പണിയാണ്. നിലത്തു് പത്രക്കടലാസ് വിരിക്കും. തുണിക്കുള്ളിലും പത്രം മടക്കി വയ്ക്കും. ഒന്നാന്തരം ചൂടന്‍ സ്വെറ്റര്‍ തയ്യാര്‍.
പക്ഷേ വഴിയിലെവിടെ പത്രക്കടലാസ് കിട്ടാന്‍? നോക്കിനോക്കി പോയപ്പോള്‍ ആപ്പിള്‍ പൊതിഞ്ഞുവരുന്ന കടലാസ് പെട്ടികള്‍ വഴിയില്‍ കിടക്കുന്നത് കണ്ടു. വണ്ടി നിര്‍ത്തി അതില്‍ കൊള്ളാവുന്ന രണ്ടുമൂന്നെണ്ണം എടുത്ത് നിവര്‍ത്തി തുണിക്കിടയില്‍ നെഞ്ചിന്റെ ഭാഗത്തായി വച്ചു. ഈ പെട്ടിക്ക് മറ്റൊരു ഗുണവുമുണ്ട്, പുറത്ത് പ്ലാസ്റ്റിക് കോട്ടിംഗ് ഉള്ളതിനാല്‍ നനയുകയുമില്ല. അതോടുകൂടി തണുപ്പ് മാറി. മഴ മാത്രം മാറിയില്ല.
പന്ത്രണ്ട് മണി ആയപ്പോഴേക്കും ഹൈവേയില്‍ നിന്നും കുറച്ച് ഉള്ളിലായുള്ള ചെറിയ ഒരു പട്ടണത്തിലേക്ക് കയറി ഒരു കാപ്പിയും വടയും കഴിച്ചു. അഞ്ച് മിനിറ്റ് വിശ്രമിച്ചു. മഴ നനയാതെ ഫോണ്‍ ബാഗില്‍ വച്ചിരിക്കുകയായിരുന്നു. വിളി വല്ലതും ഉണ്ടായിരുന്നോ എന്ന് നോക്കി. കുറച്ചധികം മിസ്സ്ഡ് കാളുകള്‍ ഉണ്ടായിരുന്നു. അത്യവശ്യം ഒന്നുരണ്ടെണ്ണത്തിന് തിരികെ വിളിച്ചു. വീണ്ടും ഹൈവേയിലെത്തി യാത്ര തുടര്‍ന്നു.
സമയം പന്ത്രണ്ടര ആകാറായി. എന്റെ ഊഹം വച്ച് അര മണിക്കൂറിനകം രാമനാഥപുരം എത്തേണ്ടതാണ്. പക്ഷേ സൈന്‍ബോര്‍ഡുകളിൽ രാമേശ്വരം എന്നുമാത്രം കാണുന്നില്ല, മഥുര, ചെന്നൈ എന്നിവ മാത്രമാണ് കാണിക്കുന്നത്. മധുരയിലേക്ക് കുറച്ച് മാത്രം ദൂരം കാണിക്കുന്നു.
കുറച്ചുകൂടി പോയപ്പോള്‍ ഒരു വിമാനത്താവളം കണ്ടു. മധുര വിമാനത്താവളം. മധുര രാമേശ്വരത്തു നിന്നും ഏതാണ്ട് 200 കിലോമീറ്റര്‍ അകലെയാണ്. പിന്നെ മധുര വിമാനത്താവളം ഇവിടെ എങ്ങനെ വന്നു? എന്തായാലും വണ്ടി മുന്നോട്ട് നീങ്ങി. മഴ കുറഞ്ഞു. വഴിയരികില്‍ ധാരാളം ചരക്കുവണ്ടികള്‍ നിര്‍ത്തിയിട്ടിരിക്കുന്നു. വണ്ടിത്തൊഴിലാളികള്‍ ഏതാണ്ട് വിശ്രമിക്കുന്ന മട്ടിലാണ്. ഒരു പക്ഷേ വണ്ടികളുടെ വിശ്രമ സ്ഥലമായിരിക്കാം. പക്ഷേ മുന്നോട്ട് പോകും തോറും വണ്ടികളുടെ എണ്ണം കൂടിക്കുടി വന്നു. നിരനിരയായി വാഹനങ്ങള്‍ കിടക്കുന്നു. ഒരു വശത്തുകൂടെ എന്റെ ബൈക്ക് മുന്നോട്ട് പോയ്ക്കൊണ്ടിരുന്നു. ഒരു കാര്യം അപ്പോഴാണ് ശ്രദ്ധയില്‍ പെട്ടത്. എതിരെ വാഹനങ്ങളൊന്നും വരുന്നില്ല.
മുന്നോട്ട് പോകുംതോറും ധാരാളം പോലീസുകാരെയും പോലീസ് വാഹനങ്ങളും കണ്ടുതുടങ്ങി. ഒരു വണ്ടിക്കാരനോട് കാര്യം തിരക്കി. ജല്ലിക്കെട്ട് സമരക്കാര്‍ മുന്നില്‍ വഴി തടഞ്ഞിരിക്കുകയാണ്. എന്തായാലും റോഡിന്റെ വശത്തുകൂടെ ഞാന്‍ മുന്നോട്ട് പോയ്ക്കൊണ്ടിരുന്നു. ഏകദേശം മൂന്ന് കിലോമീറ്റര്‍ പോയപ്പോള്‍ വലിയ ഒരു ട്രാഫിക് വലയം കണ്ടു. വലിയ ജനക്കൂട്ടം ഗതാഗതം സ്തംഭിപ്പിച്ചിരിക്കുകയാണ്. ട്രാഫിക് ബോഡ് പ്രകാരം ഇടത്തോട്ട് പോയാല്‍ മധുര, വലത്തോട്ട് പോയാല്‍ രാമേശ്വരം, നേരേ പോയാല്‍ ചെന്നൈ.
എനിക്ക് ഇവിടെനിന്നും വലത്തോട്ട് തിരിഞ്ഞാണ് പോകേണ്ടത്. മുന്നറിവ് വച്ച് ഇനി കേവലം ഒരു മണിക്കൂറിനുള്ളില്‍ എന്റെ ലക്ഷ്യസ്ഥാനത്തെത്താം. പക്ഷേ വഴി തടസ്സപ്പെട്ടിരിക്കുന്നു. രീതി കണ്ടിട്ട് ഇന്ന് രാത്രിയെങ്കിലും ആകാതെ സമരവും വഴിതടയലും അവസാനിക്കാന്‍ പോകുന്നില്ല. കൂടുതല്‍ സമരക്കാര്‍ ബൈക്കുകളിലും ലോറികളിലുമെല്ലാം വന്നുകൊണ്ടിരിക്കുകയാണ്. പോലീസൊക്കെ വിശ്രമിക്കുകയാണ്. സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കാനുള്ള യാതൊരു ഭാവവുമില്ല.
ജല്ലിക്കെട്ട് നിരോധനത്തിനെതിരെ മധുരയിൽ നടന്ന പ്രതിഷേധം
സമരക്കാര്‍ മൂദ്രാവാക്യങ്ങളും പാട്ടുകളുമൊക്കെയായി തകര്‍ക്കുന്നുണ്ടെങ്കിലും അക്രമാസക്തരല്ല. സമരക്കാരുടെ ഇരുചക്രവാഹനങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും പോകുന്നുണ്ട്. ഞാന്‍ മെല്ലെ വണ്ടി വലതുഭാഗത്തേക്ക് ഒതുക്കി. അവിടെ ഒരു കൂട്ടം ചെറുപ്പക്കാര്‍ പാട്ടും പാടി നില്പുണ്ട്. എന്തായാലും അതിന്റെ നേതാവ് എന്ന് തോന്നിയ ചെറുപ്പക്കാരനോട് ഒരു അപേക്ഷയങ്ങ് നടത്തി. ഞാന്‍ കേരളത്തില്‍ നിന്നും വരികയാണെന്നും രണ്ടു ദിവസമായി ബൈക്കോടിക്കുകയാണെന്നും, അബ്ദുല്‍ കലാമിന്റെ വീട് കാണാന്‍ രാമേശ്വരത്തിന് പോകുകയാണെന്നും പറഞ്ഞു. തമിഴ് മക്കളുടെ സമരത്തിന് പിന്തുണയും അറിയിച്ചു. എന്നെ പോകാന്‍ സഹായിക്കണം. കിട്ടിയാല്‍ ഊട്ടി .. എന്ന മട്ടില്‍ ചോദിച്ചതാണ്.
“അണ്ണാവുക്ക് വഴി കൊടുക്ക് … അണ്ണ കേരളാവിലു നിന്നും വര്ത് .. കലാം സാറുടെ വീട് പാക്കറുത്ക്ക് പോകത് … വഴി കൊട് …”
എന്തായാലും കാര്യം നടന്നു. ആ തമിഴ് ചെറുപ്പക്കാരോട് ബഹുമാനം തോന്നി.
“ജല്ലിക്കെട്ട് സിന്ദാബാദ്”
അവര്‍ക്ക് ഒരു സന്തോഷം തോന്നട്ടെ, ഞാന്‍ ഉറക്കെ പറഞ്ഞു. രാമേശ്വരത്തേക്കുള്ളതും വലിയ ഹൈവേയാണ്. ഒരു ഇരുന്നൂറ് മീറ്റര്‍ ചെന്നപ്പോള്‍ സൈന്‍ ബോര്‍ഡ് കണ്ടു. രാമേശ്വരത്തേക്കുള്ള ദൂരം കണ്ട് ഞെട്ടിപ്പോയി – 160 കിലോ മീറ്റര്‍. എതിര് വശത്തെ സൈന്‍ ബോര്‍ഡില്‍ നോക്കി – മധുരൈ 6 കീലോ മീറ്റര്‍.
തൂത്തുക്കുടിയില്‍ നിന്നും രാമനാഥപുരം വഴി രാമേശ്വരത്തിന് പുറപ്പെട്ട ഞാന്‍ വഴി തെറ്റി മധുരയിലാണ് നില്ക്കുന്നതെന്ന യാഥാര്‍ത്ഥ്യം കാലില്‍ നിന്നും ഒരു തരിപ്പായി മുകളിലേക്ക് പടര്‍ന്നു.
വഴി തെറ്റിയിരിക്കുകയാണ്. കുറച്ചൊന്നുമല്ല, ഏതാണ്ട് 160 കിലോമീറ്റര്‍.
അടുത്തു് കണ്ട് ഒരു ബസ് കാത്തുനില്പ് ഷെഡ്ഡില്‍ വണ്ടിയൊതുക്കി ഞാനിരുന്നു. മഴ പെയ്തതിനാല്‍ മൊബൈലില്‍ മാപ്പ് നോക്കിയിരുന്നില്ല. മാത്രമല്ല, ഹൈവേ നേരെ രാമനാഥപുരത്തിനുള്ളതാണെന്ന് ധരിച്ചു. ഫോണില്‍ മാപ്പ് നോക്കി. ശരിയാണ്, കിഴക്കന്‍ തീരദേശ ഹൈവേക്ക് പകരം തൂത്തുക്കുടി-ചെന്നൈ ദേശീയ പാത നമ്പര്‍ 38 വഴിയാണ് ഞാന്‍ യാത്ര ചെയ്തിരിക്കുന്നത്. തൂത്തുക്കുടിയില്‍ നിന്നും ഇതുവരെ യാത്രചെയ്ത അത്രയും ദൂരം തന്നെ ഏകദേശം ഇനി രാമേശ്വരത്തേക്കുണ്ട്. ശരിയായ പാതയില്‍ പോയിരുന്നെങ്കില്‍ ഇപ്പോള്‍ രാമേശ്വരത്ത് എത്തുമായിരുന്നു.
തൂത്തുക്കുടിയില്‍ നിന്നും പുറപ്പെട്ട ഞാന്‍ വഴി തെറ്റി മറ്റൊരു സ്ഥലത്താണ് നില്ക്കുന്നതെന്ന വസ്തുത മനസ്സിനെയും ശരീരത്തെയും തളര്‍ത്തി. ഒരു ചെറിയ കുട്ടിക്കുപോലും സംഭവിക്കാന്‍ പാടില്ലാത്ത ഹിമാലയന്‍ മണ്ടത്തരമാണ് കാട്ടിയിരിക്കുന്നത്. ഉച്ചക്ക് ധനുഷ്കോടിയിലെത്തി, വൈകിട്ടോടെ നാട്ടിലേക്ക് തിരിക്കണമെന്ന് കരുതിയിരുന്നതാണ്.
യാത്രമതിയാക്കി നാട്ടിലേക്ക് തിരിച്ചാലോ? മധുര-കൊച്ചി ദേശീയ പാത വഴി പോയാല്‍ രാത്രി പത്തുമണിക്ക് മുമ്പായി വീട്ടിലെത്താം. ജല്ലിക്കെട്ട് പ്രതിഷേധം തീവ്രമാകുന്നുമുണ്ട്. മുന്നോട്ടുള്ള യാത്ര ഇനിയും ദുഷ്കരമായേക്കാം.
പത്തു മിനിറ്റ് വെറുതെ എന്തൊക്കെയോ ആലോചിച്ചിരുന്നു. ആത്മമിന്ദയാണ് മനസ്സു് നിറയെ. സംഭവിച്ചതെന്താണെന്ന് അപ്പോഴും വ്യക്തമല്ലായിരുന്നു. യാത്രയുടെ തുടക്കത്തില്‍ രാമേശ്വരം എന്ന സൈന്‍ ബോഡ് ശരിക്കും കണ്ടതാണ്. പിന്നീടെവിടെയോ അത് കാണാതായി. വഴി തിരിച്ചുവിടുന്ന ബോഡ് കണ്ടില്ല. ഒരു പക്ഷേ മഴയ്ക്കിടെ ശ്രദ്ധിക്കാതെ പോയതാകാം. ഇക്കാര്യമാകാം പമ്പില്‍ വച്ച് വഴി പറഞ്ഞു തന്ന അണ്ണാച്ചി മനസ്സിലാക്കാന്‍ ശ്രമിച്ചതും. അമിത ആത്മവിശ്വാസം വരുത്തിവച്ച വിനയാണ്. മനസ്സ് പ്രക്ഷുബ്ദമായി തുടരുകയാണ്.
അല്പനേരം കഴിഞ്ഞ് മനസ്സ് ശാന്തമായി. ഇവിടെ ഇപ്പോ എന്താണ് സംഭവിച്ചത്. വഴിതെറ്റി. വഴിതെറ്റാതെ നേരയങ്ങ് എത്തിയേക്കാമെന്ന് ആര്‍ക്കെങ്കിലും വാക്ക് കൊടുത്തിരുന്നോ? ഇവിടെവച്ച് ഇത് അവസാനിപ്പിച്ചാല്‍ അതൊരു തോല്‍വിയാണ്. പക്ഷേ, എത്രതവണ വഴിതെറ്റിയാലും അന്തിമമായി ലക്ഷ്യം കണ്ടാല്‍ അത് വിജയം മാത്രം. ഇടക്കുള്ള തിരിച്ചടികള്‍ ആരും കാര്യമാക്കില്ല. പരാജയപ്പെട്ട എത്രയോ ശ്രമങ്ങള്‍ക്കൊടുവിലാണ് എഡിസന് ബള്‍ബ് കണ്ടെത്തിയത്.
ആയിരം മണിക്കൂര്‍ വണ്ടി ഓടിക്കേണ്ടി വന്നാലും ആയിരം കിലോമീറ്റര്‍ വഴിതെറ്റിയാലും ലക്ഷ്യത്തിലെത്താതെ പിന്മാറില്ല എന്നുതീരുമാനിച്ചു. ഒരു സമാധാനമൊക്കെ തോന്നി. വണ്ടി വീണ്ടും രാമേശ്വരം വഴി ധനുഷ്കോടിയിലേക്ക്. പുതിയ ഒരു യാത്ര എന്ന ലാഘവത്തില്‍ മനസ്സിനെ പാകപ്പെടുത്താന്‍ ശ്രമിച്ചു.
നിങ്ങള്‍ കരുതും പറ്റിയ അബദ്ധം വിസ്മരിച്ച് പാട്ടും പാടി യാത്ര തുടരുകയായിരുന്നെന്ന്. അല്ല, മനസ്സിനെ എങ്ങനെയൊക്കെ പാകപ്പെടുത്തിലാലും ആത്മനിന്ദ ഇടക്കൊക്കെ തികട്ടി വരും. എങ്കിലും അടങ്ങാത്ത വിജയദാഹത്തില് അതൊക്കെ മറക്കാന്‍ കഴിഞ്ഞു.
മധുര-രാമേശ്വംരം ഹൈവേ നാലുവരിയാക്കുന്നതിന്റെ പണികള്‍ നടന്നു വരികയണ്. അതിനാല്‍ ഇടവിട്ട് നല്ല റോഡും ഇടവിട്ട് പഴയറോഡും മാറിമാറി വണ്ടി ഓടിക്കണം. മുമ്പ് വന്ന ദേശീയപാത പോലെയല്ല, ജനവാസ കേന്ദ്രങ്ങളും ചെറിയ ചെറിയ പട്ടണങ്ങളും പിന്നിട്ടാണ് യാത്ര.
രണ്ടു മണി കഴിഞ്ഞപ്പോള്‍ ഒരു റെയില്‍വേ ക്രോസ്സ് പിന്നിട്ടു. മധുരയില്‍ നിന്നും രാമേശ്വരത്തോട്ടുള്ള റെയില്‍വേ പാതയാണ്. മുമ്പ് ധനുഷ്കോടി വരെ റയില്‍ പാതയുണ്ടായിരുന്നു. 1964 ഡിസംബർ 18ന് അപ്രതീക്ഷിതമായി വിശിയടിച്ച ചുഴലിക്കാറ്റും സുനാമിയും രാമേശ്വരം ധനുഷ്കോടി റെയില്‍ പാതയെ നശിപ്പിച്ചു. പിന്നീട് ആ പാത പുതുക്കി പണിതിട്ടില്ല. നിലവില്‍ രാമേശ്വരം വരെ മാത്രമേ റെയില്‍ പാതയുള്ളു.
റെയില്‍വേ ക്രോസ്സിനോട് ചേര്‍ന്ന് കരിക്ക് വില്‍ക്കുന്നുണ്ടായിരുന്നു. കരിക്ക് 40 രൂപ. ഇന്നലെ തിരുനല്‍വേലിയ്ക്കടുത്ത് 20 രൂപയേ ഉണ്ടായിരുന്നുള്ളു. ചെങ്കരിക്കിന് 60 രൂപയാണ്. 40 രൂപയുടെ ഒരു കരിക്ക് കുടിച്ചു. തിന്നാനും ഉണ്ടായിരുന്നു. ഉത്തരേന്ത്യയില്‍ നിന്നുള്ള തീര്‍ത്ഥാടകരെയും വഹിച്ചുകൊണ്ടുള്ള ധാരാളം വാഹനങ്ങള്‍ രാമേശ്വരത്തിന് പോവുകയും വരികയും ചെയ്യുന്നുണ്ടായിരുന്നു. അടുത്തു തന്നെ ഒരു വഴിയോര ഭക്ഷണശാലയുണ്ടായിരുന്നു. പേര് അമേരിക്കന്‍ റെസ്റ്റൊറന്റ്. വണ്ടി പാര്‍ക്ക് ചെയ്യുന്നതിനും പ്രാഥമിക കൃത്യങ്ങള്ക്കുമൊക്കെയുള്ള സൗകര്യം ഉണ്ടായിരുന്നു. ഭക്ഷണത്തിനു മുമ്പ് ടോക്കണ്‍ എടുക്കണം. ഞാനും ഒരു കാപ്പി വാങ്ങി. അല്പം വിശ്രമം അതായിരുന്നു ലക്ഷ്യം. ഇടക്ക് വീണ്ടും മഴചാറി.
അല്പനേരത്തെ വിശ്രമത്തിന് ശേഷം വീണ്ടും യാത്ര. മൂന്നര കഴിഞ്ഞപ്പോള്‍ രാമനാഥപുരത്തെത്തി. നല്ല ഒരു ഹോട്ടലില്‍ കയറി. പായസം കൂട്ടിയുള്ള രസ്യന്‍ വെജിറ്റേറിയന്‍ ശാപ്പാട്. ക്ഷീണം മാറി. വിശ്രമിക്കാന്‍ തോന്നിയില്ല. യാത്ര തുടര്‍ന്നു. രാമനാഥപുരത്തിന് ശേഷം തികച്ചും ഗ്രാമ പ്രദേശങ്ങളാണ്. കൃഷിയിടങ്ങളും ആടുമേയ്ക്കുന്ന സ്ഥലങ്ങളും. അപ്രതീക്ഷിതമായി ആടുകള്‍ റോഡിലേക്ക് കയറിവരാം. ഇടക്ക് അത്തരം ഒരു അപകടത്തില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടു.
ആടുകളെ റോഡരകില്‍ കാണുമ്പോള്‍ തന്നെ ഞാന്‍ വേഗത കുറക്കുമായിരുന്നു. ഒരിടത്തുവച്ച് രോഡരികില് കൂടി പോകുകയായിരുന്ന ആട്ടിന്‍ പറ്റത്തെ കണ്ട് ഞാന്‍ വേഗത കുറച്ചു. എന്നാല്‍ ഇടയന് പിന്നോട്ട് നോക്കാതെ തന്നെ എന്തോ ശബ്ദവും ആംഗ്യങ്ങളും കാട്ടി. ആട്ടിന്‍ പറ്റം ഒന്നോടെ റോഡിന്റെ മറുവശത്തേക്ക് ചാടി. എനിക്ക് നിയന്ത്രിക്കാന്‍ കഴിയും മുമ്പ് വണ്ടി ആടുകള്‍ക്കിടയിലേക്ക് എത്തി. പരമാവധി നിയന്ത്രിച്ച് വണ്ടി ഞാന്‍ റോഡരികിലേക്ക് ഒതുക്കി. വണ്ടി മറിയാതിരുന്നതും ആടുകളെ ഇടിക്കാതിരുന്നതും ഭാഗ്യം കൊണ്ട് മാത്രമാണ്.
ചിതറിയോടിയ ആട്ടിന്‍ പറ്റത്തെ തടുത്തുകൂട്ടി, ഒന്നും സംഭവിക്കാത്തതുപോലെ ഇടയന് പോയി. അല്പനേരം ഞാന്‍ സ്തംബ്ദനായി അവിടെത്തന്നെ നിന്നു. എന്റെ ഭാഗത്ത് തെറ്റുണ്ടായിരുന്നോ? അമിതവേഗത്തിലാണോ വന്നത്? എന്തായാലും ഇനിയും വളരെ സൂക്ഷിക്കണം.
രാമേശ്വരത്തിനുള്ള ദൂരം കുറഞ്ഞു കുറഞ്ഞു വന്നു. മനസ്സിന് ആശ്വാസം കൂടിക്കൂടിയും. അപ്പോഴാണ് അത് സംഭവിച്ചത്. പിന്നിലെ ടയര്‍ പഞ്ചറായിരിക്കുന്നു. അല്ലങ്കില്‍ തന്നെ ടയര്‍ മാത്രമായി എന്തിന് വെറുതെ ഇരിക്കണം?
ട്യൂബില്ലാത്ത ടയറാണ്. അതിനാല്‍ വണ്ടി മെല്ലെ ഓടിച്ചുതന്നെ വര്‍ക്ക് ഷോപ്പ് വരെ പോകാം. ഭാഗ്യത്തിന് രണ്ട് കിലോമീറ്ററിനുള്ളില്‍ ടയര്‍ വര്‍ക്ക്ഷോപ്പ് കണ്ടു.
പിന്നെ അയാള്‍ ഒന്നും ചോദിച്ചില്ല. ആണി കയറിയതാണ്. പഞ്ചര്‍ ശരിയാക്കി. 100 രൂപ. അല്പം കൂടുതലല്ലേ?
“ഉങ്കളമാതിരി പെരിയ ആളുകള്‍ക്ക് ഇത് ജാസ്തിയാ സാര്‍ …”
നല്ല കാര്യം. ചിട്ടിയടക്കാന്‍ വച്ചിരിക്കുന്ന പൈസയുമായാണ് ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നതെന്ന് ഇയ്യാളോട് പറഞ്ഞിട്ട് കാര്യമില്ലല്ലോ.
വീണ്ടും യാത്ര. ഇടക്ക് മഴച്ചാറ്റല്‍. നാലുമണി കഴിഞ്ഞിരിക്കുന്നു. ലക്ഷ്യത്തിലെത്താനുള്ള വെമ്പലില്‍ ഇടക്ക് വണ്ടിയുടെ വേഗത കൂടുന്നുണ്ട്. പെട്ടന്ന് മഴ ശക്തി പ്രാപിച്ചു. നില്കാന് സ്ഥലമില്ല. നനയുക തന്നെ എന്ന് തീരുമാനിച്ചു മുന്നോട്ട് പോയപ്പോള്‍ വശത്തായി ഒരു ബസ് കാത്തുനില്പ് പുര കണ്ടു. കയറണോ വേണ്ടയോ എന്ന് ശങ്കിച്ച് വണ്ടി നിര്‍ത്തി. എതിരെ വരികയായിരുന്ന പ്രായമായ ഒരു സ്ത്രീ മഴ നനയാതെ ആ ഷെഡ്ഡില്‍ കയറി നിന്നു. എന്റെ പ്രവൃത്തി കണ്ട്, മഴമനയാതെ കയറി നില്കാന് അവര്‍ പറയുന്നുണ്ടായിരുന്നു. അല്പം മുന്നോട്ടെടുത്തെങ്കിലും വണ്ടി ഒടിച്ച് ഞാന്‍ ഷെഡ്ഡിലേക്കു തന്നെ കയറ്റി. തറ ഉയര്‍ത്തി പണിയാത്ത ഷെഡ്ഡായിരുന്നു അത്. ഏകദേശം 70ന് മുകളില്‍ പ്രായമുള്ള, ചുക്കിച്ചുളിഞ്ഞ ശരീരമുള്ള ഒരു മുത്തശ്ശി. നന്നായി കറുത്ത നിറം. തമിഴില്‍ പാട്ടി എന്നുവിളിക്കാവുന്ന പ്രായം.
എന്റെ വേഷവും വണ്ടിയിലെ കെട്ടും ഭാണ്ഡവും ഒക്കെ കണ്ട്, എവിടെനിന്നും വരുന്നെന്ന് ചോദിച്ചു. കേരളത്തില്‍ നിന്നെന്ന് മറുപടി പറഞ്ഞു.
“എന്റെ മകന് കേരളത്തില്‍ വേലക്ക് പോയിട്ടുണ്ട്.” അവര്‍ പറഞ്ഞു.
ചിരിച്ചതല്ലാതെ ഞാന്‍ ഒന്നും പറഞ്ഞില്ല.
“എപ്പോൾ തിരിച്ചു?”
“ഇന്നലെ.”
“ഇത്രദൂരം തനിച്ച്?”
“അതെ.”
“സൂക്ഷിക്കണം. മഴ നനയണ്ട. ഇതിപ്പോ മാറും. എന്നിട്ട് പോയാ മതി.”
അവര്‍ പറയുന്ന തമിഴൊക്കെ എനിക്ക് നന്നായി മനസ്സിലാകുന്നുണ്ടായിരുന്നു. എനിക്ക് എന്റെ അമ്മൂമ്മയെ ഓര്‍മ്മ വന്നു. അവരില്‍ നിന്നും ഒരു വാത്സല്യം എന്നിലേക്ക് പ്രസരിച്ച് എത്തുന്നതായി തോന്നി.
ആ പാട്ടിയുടെ കയ്യില്‍ പേരക്കയുടെ ഒരു പൊതിയുണ്ടായിരുന്നു. അതില്‍ നിന്നും ഒരെണ്ണം എനിക്ക് തന്നു. “ശാപ്പിടയ്യാ…”
ശബരിമലയ്ക്ക് പോകുന്ന കാര്യമാകും പാട്ടി ഉദ്ദേശിച്ചത്.
പെട്ടന്നു തന്നെ മഴ കുറഞ്ഞു. യാത്ര പറഞ്ഞ് പാട്ടി എതിര് ദിശയില്‍ പോയി. പേരക്കയും തിന്ന് അല്പനേരം കൂടി അവിടെതന്നെ ഞാനിരുന്നു.
എന്തൊരാശ്വാസമാണ്. മനസ്സും ശരീരവും ശാന്തമായി. ധൃതി വേണ്ടെന്ന് ഞാന്‍ തന്നെ എന്നോട് പറഞ്ഞു. പിന്നീട് വണ്ടി വളരെ സൂക്ഷിച്ചും 60 കിലോമീറ്റിറില് കവിയാതെയുമാണ് ഓടിച്ചത്.
നാലരയായപ്പോള്‍ മണ്ഡപം എത്തി. രാമേശ്വരത്തോട്ടുള്ള വഴിയിലെ അവസാനത്തെ വലിയ റെയില്‍വേ സ്റ്റേഷന് ഇവിടെയാണ്. ഇതു കഴിഞ്ഞാല്‍ പാമ്പന്‍ പാലം. ഇന്ത്യന്‍ വന്‍കരയില്‍ നിന്നും പാമ്പന്‍ ദ്വീപിലേക്കുള്ള പാലമാണ്. റെയിൽ പാലവും റോഡുപാലവും സമാന്തരമായി ഉണ്ട്. എങ്കിലും റെയിൽ പാലമാണ് പാമ്പൻ പാലം എന്നു പ്രസിദ്ധമായത്. പാമ്പന്‍ ദ്വീപിലാണ് രാമേശ്വരം പട്ടണം. 1914ല്‍ പണിത ഈ റെയില്‍ പാലം ഇന്ത്യയിലെ തന്നെ ആദ്യ കടല്‍പാലമാണ്. 1964ലെ ചുഴലിക്കാറ്റ് ഈ പാലത്തിനും നാശനഷ്ടം വരുത്തിയിരുന്നു. പിന്നീട് ബലപ്പെടുത്തിയതാണ്.
പാമ്പന്‍ പാലത്തിലേക്ക് വണ്ടി കയറിടപ്പോള് മനസ്സൊന്ന് ത്രസ്സിച്ചു. ഒരു കാലത്ത് ഇന്ത്യയിലെ ഏറ്റവും വലിയ കടല്‍ പാലമായിരുന്നു. നിര്‍മ്മാണത്തിലെ കരുത്തിന്റെ പ്രതീകമായാണ് ഈ പാലത്തെ ഉയര്‍ത്തിക്കാട്ടുന്നത്. പാലത്തിന്റെ മധ്യത്തില്‍ ധാരാളം സഞ്ചാരികള്‍ വാഹനങ്ങള്‍ നിര്‍ത്തി കാഴ്ചകള്‍ കാണുന്നുണ്ട്. പാലത്തില്‍ നിന്നുള്ള പാമ്പന്‍ ദ്വീപിന്റെ കാഴ്ച അതി മനോഹരമാണ്.
ഞാന്‍ പക്ഷേ വണ്ടി നിര്‍ത്തിയില്ല. ഇന്നുതന്നെ ധനുഷ്കോടി കാണണം എന്ന വാശിയായിരുന്നു. മണി അഞ്ചായിരുന്നു. പാമ്പന്‍ ദ്വീപില്‍ നിന്നും പിന്നെയും പന്ത്രണ്ട് കിലോമീറ്റര്‍ കഴിഞ്ഞേ രാമേശ്വരം പട്ടണത്തില്‍ എത്തൂ. ചെറിയ പട്ടണമാണ്. അവിടെ നിന്നാണ് ധനുഷ്കോടിയിലേക്ക് തിരിയേണ്ടത്. അവിടെ നിന്നും ധനുഷ്കോടി മുനമ്പിലേക്ക് ഏകദേശം 25 കിലോമീറ്ററുണ്ട്.
രാമേശ്വരം പട്ടണത്തില്‍ എത്തിയപ്പോഴേക്കും അഞ്ചര കഴിഞ്ഞിരുന്നു. ശക്തമായ മഴയും മഴക്കാറും. പെട്ടന്നുതന്നെ അന്തരീക്ഷം ഇരുള് നിറച്ചു. ഇന്നിനി ധനുഷ്കോടിക്കുള്ള യാത്ര ദുഷ്കരമാണെന്ന് തോന്നി. ഇന്ന് രാമേശ്വരത്ത് തങ്ങി നാളെ രാവിലെ ധനുഷ്കോടിക്ക് പോകാമെന്നുറച്ചു.
വസ്ത്രത്തിനുള്ളില്‍ വച്ചരുന്ന കടലാസ് പെട്ടി എടുത്ത് കളഞ്ഞപ്പോഴാണ് പുറത്ത് തണുപ്പ് എത്ര ശക്തമായിരുന്നെന്ന് തിരിച്ചറിഞ്ഞത്. നീണ്ടയാത്രയില്‍ തണുപ്പില്‍ നിന്നും രക്ഷിച്ച ബയന്റ് ബോർഡിനോട് നന്ദി പറഞ്ഞു.
ഓണ്‍ലൈനായി അടുത്തുള്ള ഓരു ഹോട്ടല്‍ ബുക്ക് ചെയ്തു. രാമേശ്വരം ക്ഷേത്രത്തിനടുത്തായാണ് ഹോട്ടല്‍. കുളിച്ച് ഡ്രസ്സ് മാറി കുറച്ച് നേരം ക്ഷേത്രവും അതിനടുത്തുള്ള പ്രധാന തീര്‍ത്ഥാടന കേന്ദ്രമായ അഗ്നി തീര്ത്ഥവുമൊക്കെ കണ്ടു. കുറച്ച് ഫോട്ടോയും എടുത്ത്, ലഘുവായി ഭക്ഷണവും കഴിച്ച് ഹോട്ടലിലേക്ക് മടങ്ങി.
രാത്രിതന്നെ മാപ്പ് നോക്കി രാമേശ്വരത്തുനിന്നും ധനുഷ്കോടിക്കുള്ള വഴി മനസ്സിലാക്കി. പ്രധാന ദ്വീപില്‍ നിന്നും കടലിലേക്ക് നീണ്ടുകിടക്കുന്ന വലിയൊരു മണല്‍തിട്ടയാണ് ധനുഷ്കോടി. വര്‍ഷങ്ങള്‍ക്ക് മുമ്പ് അതൊരു പ്രധാന പട്ടണമായിരുന്നു. സ്കൂളും അമ്പലവും പള്ളിയും വ്യാപാരകേന്ദ്രങ്ങളും റെയില്‍വേ സ്റ്റേഷനും ഒക്കെയുണ്ടായിരുന്ന പ്രതാപമുള്ള ഒരു പട്ടണം. പഴയ ധനുഷ്കോടി പട്ടണത്തിന്റെ അവശേഷിപ്പുകള്‍ മാത്രമേ നിലവിലുള്ളു. അവിടം നിലവില്‍ ആവാസ യോഗ്യമല്ലാത്ത പ്രദേശമായി പ്രഖ്യാപിച്ചിട്ടുണ്ട്. ധനുഷ്കോടി പട്ടണത്തില്‍ നിന്നും പിന്നെയും മൂന്ന് കിലോമീറ്റര്‍ മണ് തിട്ട കടലിലേക്കുണ്ട്. ധനുഷ്കോടി മനമ്പ് അഥവാ അരിച്ചല് മുനൈ (Arichal Munai). ഈ മുനമ്പ് വരെ റോഡ് പുതുക്കി പണിതിട്ടുണ്ടെന്ന് ഹോട്ടലില്‍ നിന്നും മനസ്സിലാക്കിയിരുന്നു.
അല്പനേരം ടി.വി. കണ്ട്, പുലര്‍ച്ചെ ഉണരാനായി കിടന്നു. രാവിലെ 5ന് എഴുന്നേറ്റ് റെഡിയായി. അഗ്നിതീര്‍ത്ഥത്തില്‍ സൂര്യോദയത്തിന്റെ ഫോട്ടോ എടുക്കണമെന്ന് നിശ്ചയിച്ചിരുന്നു. അതിനായി അവിടേക്ക് പോയി. രാമേശ്വരം ക്ഷേത്രത്തിനു് മുന്നിലുള്ള കടല്‍ തീരമാണ് അഗ്നിതീര്‍ത്ഥം. ആയിരക്കണക്കിന് തീര്ത്ഥാടകരരാണ് ബലിയര്‍പ്പിക്കാനായി അവിടെ എത്തുന്നത്. കൂടുതലും ഹിന്ദി മേഖലയില്‍ നിന്നുള്ളവരാണ്. ശങ്കരാചാര്യര്‍ സ്ഥാപിച്ച മഠങ്ങളില്‍ ഒന്നും ഇതിനടുത്താണ്.
അഗ്നിതീര്‍ത്ഥം
മഴക്കാറുമൂലം കടലിലെ സൂര്യോദയത്തിന്റെ പടമെടുക്കല്‍ നടന്നില്ല. അഗ്നിതീര്ത്ഥത്തിന്റെയും ക്ഷേത്രത്തിന്റെയും കുറെ പടങ്ങളെടുത്തു. നല്ലൊരു ചുക്ക് കാപ്പി കുടിച്ച് ഹോട്ടലിലെത്തി. അത്യാവശ്യം സാധനങ്ങള്‍ മാത്രം ചെറിയൊരു സഞ്ചിയിലാക്കി ധനുഷ്കോടിക്ക് പുറപ്പെട്ടു.
രാമേശ്വരത്തുനിന്നും ധനുഷ്കോടിക്ക് പുതിയ വിശാലമായ റോഡ് പണിതിരിക്കുന്നു. അധികം ദിവസങ്ങളായിട്ടില്ല. റോഡ് വിജനമാണ്. കിലോമീറ്ററുകളോളം വിജനം. ഇടക്ക് ഒന്നുരണ്ട് ക്ഷേത്രങ്ങളുണ്ട്. രണ്ട് വശത്തും കടലാണ്. നടുവിലൂടെ കഷ്ടിച്ച് നൂറ് മീറ്റര്‍ വീതിയുള്ള മണല്‍ തിട്ട. മണല്‍ തിട്ടക്ക് നടുവിലൂടെ ഏകദേശം പതിനഞ്ചു് മീറ്റര്‍ വീതിയില്‍ ടാര്‍ റോഡും.
ഒന്നു രണ്ട് വാനുകള്‍, ചുവടു് മുഴുവന്‍ തുരുമ്പിച്ചതാണ്, തീര്‍ത്ഥാടകരായ സ്ത്രീകളെയും വഹിച്ചുകൊണ്ട് പോകുന്നുണ്ട്. അതൊഴിച്ചാല്‍ മറ്റ് വാഹനങ്ങളൊന്നും ഇല്ല.
വഴിയില്‍ മൈല്‍ കുറ്റികള്‍ സ്ഥാപിച്ചിട്ടുണ്ട്. ധനുഷ്കോടി 10 കീലോ മീറ്റര്‍. അകലെ ചില കുടിലുകളും മറ്റും കാണാം. രണ്ട് വശവും കടലാണ്. ഇടതുകര കുറച്ച് വീതിയുള്ളതും വലത് കര സമുദ്രത്തോട് ചേര്‍ന്നുമാണ്. അല്പസമയത്തിനുള്ളില് എന്റെ ലക്ഷ്യ സ്ഥാനമായ ധനുഷ്കോടി മുനമ്പെത്തും. അവിടെനിന്നും നോക്കിയാല്‍ ശ്രീലങ്ക കാണാം. പൂര്‍വ്വ പിതാമഹന്മാര് സഞ്ചരിച്ചിരുന്ന പാതയാണ്. കൊല്ലത്തുനിന്നും ഒരൊറ്റ ട്രെയിന്‍ ടിക്കറ്റിന് കൊളമ്പോ വരെ യാത്രചെയ്യാമായിരുന്നു, ഒരു കാലത്ത്.
രാമേശ്വരം ധനുഷ്കോടി പാത
ആഹ്ളാദം അലതല്ലുകയാണ്. നീണ്ട യാത്രക്കൊടുവില്‍ ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ വിജയത്തിന്റെ കാല്പാടുകള് ഞാനാ മണലില്‍ പതിപ്പിക്കും.
ചെറിയ ആള്‍പാര്‍പ്പുള്ള ഒരു സ്ഥലമെത്തി. പൊളിഞ്ഞ കുറെ കെട്ടിടങ്ങളും കൂറ്റന്‍ ജലസംഭരണിയുടെ അവശേഷിപ്പും കുറെ ഓലക്കുടിലുകളും. ഒരു ചെറിയ പോലീസ് ചെക്പോസ്റ്റ്. ദൂരം എഴുതി വച്ചിരിക്കുന്നു, ധനുഷ്കോടി 7 കിലോ മീറ്റര്‍, അരിച്ചാല്‍ മുനൈ 10 കിലോ മീറ്റര്‍. അതായത് എന്റെ ലക്ഷ്യത്തിലേക്ക് വെറും 10 കിലോ മീറ്റര്‍. ഏറിയാല്‍ 15 മിനിറ്റ്. സമയം 8 മണി ആകുന്നതേ ഉണ്ടായിരുന്നുള്ളു.
ധനുഷ്കോടി മുനമ്പില്‍ ഒരു മണിക്കൂര്‍ ചെലവഴിച്ചാലും 10 മണിയോടെ തിരിച്ചെത്തി രാമേശ്വരത്തുനിന്നും നാട്ടിലേക്ക് യാത്രതിരിക്കാം. വഴിതെറ്റാതെ പോയാല്‍ ഇന്ന് രാത്രി തന്നെ വീട്ടിലെത്താം.
ഇന്നു തന്നെ വീട്ടില്‍ എത്തിക്കോളാമെന്നത് ഒരു വാക്കാണ്. വാക്കുകൾ പാലിക്കാനുള്ളതും.
ചെക്ക് പോസ്റ്റില്‍ തമിഴ് പോലീസുകാരന് തടഞ്ഞു. പാസ്സുണ്ടാകുമെന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ അയാള്‍ പറഞ്ഞത് മറ്റൊന്നാണ്.
“ഇനിയങ്ങോട്ട് വണ്ടി കടത്തി വിടില്ല.”
കൈമടക്കിനായിരിക്കുമോ? പലതും പറഞ്ഞുനോക്കി. കേരളത്തിന് നിന്നും ഒറ്റക്ക് വണ്ടിയോടിച്ച് വന്നതാണെന്നൊക്കെ പറഞ്ഞു. ഒരു രക്ഷയും ഇല്ല. അയാള്‍ വ്യക്തമായി പറഞ്ഞു-
“സര്‍ക്കാര്‍ വാഹനങ്ങളും സര്‍ക്കാര്‍ അനുമതിയുള്ള വാഹനങ്ങളും അല്ലാതെ മറ്റൊരു വാഹനവും കടത്തിവിടില്ല.”
“പിന്നെങ്ങനെ പോകും?”
“വണ്ടി പാര്‍ക്ക് ചെയ്ത് നടന്നു പോകണം. അവരൊക്കെ അങ്ങനെ നടന്നുപോകുന്നവരാണ്.”
അങ്ങകലെ ചിലയാളുകള്‍ നടന്നു പോകുന്നത് കാണാമായിരുന്നു. അവരെ ചൂണ്ടി പോലീസുകാരന് പറഞ്ഞു.
10 കിലോമീറ്റര്‍ നടന്നുപോകണം.
കാലില്‍ നിന്നും ഒരു തരിപ്പുയര്‍ന്നു. 10 കിലോ മീറ്റര്‍ നടക്കണമെങ്കില്‍ മൂന്ന് മണിക്കൂറെങ്കിലും വേണം. തിരിച്ച് മൂന്ന് മണിക്കൂര്‍. ആകെ 6 മണിക്കൂര്‍ നടക്കണം. അതിന് കഴിയുമോ? ഭക്ഷണം കഴിച്ചിട്ടില്ല. ഭക്ഷണം ലഭിക്കുന്ന കടകളും ഇല്ല. മഴയുടെയും വെയിലിന്റെയും ഭീഷണിയുണ്ട്. കയറിനില്ക്കാന് മരക്കാലുപോലും ഇല്ല. അത്രയും ദൂരം നടന്നെത്താന്‍ തന്നെ, തിരിച്ച് അറുന്നൂറോളം കിലോ മീറ്റര്‍ വണ്ടിയോടിച്ച് വീട്ടിലെത്താന്‍ കഴിയുമോ?
എന്റെ ലക്ഷ്യം എനിക്ക് അന്യമാകുകയാണോ? ഇവിടെനിന്നു തന്നെ മടങ്ങേണ്ടിവരുമോ?
അങ്ങനെ ഞാന്‍ ആര്യങ്കാവ് ചുരത്തില്‍ നില്‍ക്കുകയാണ്. കേരളത്തിനും തമിഴ്നാടിനുമിടയില്, ഒരു ബൈക്കില്‍. തിരികെ വീട്ടിലേക്ക് പോകണോ, അതോ ലക്ഷ്യമായ ധനുഷ്കോടിക്ക് പോകണോ? തീര്‍ച്ചപ്പെടുത്താന്‍ കഴിയുന്നില്ല.
ഞാനിപ്പോള്‍ എവിടൊണെന്ന്, ഞാനല്ലാതെ എന്നെ അറിയുന്ന മറ്റാര്‍ക്കും അറിയില്ല എന്ന കാര്യം അല്പം ഭീതിയോടെയാണ് ഓര്‍ത്തത്.
നമ്മള് ജീവിതത്തിന്റെ ഒരു പ്രതിസന്ധി ഘട്ടത്തില്‍ നില്‍ക്കുകയാണ്. ഇവിടെ ഫോണ്‍ എ ഫ്രണ്ടോ ഓഡിയന്‍സോ ഒന്നും സഹായത്തിനില്ല. തീരുമാനം നമ്മള്‍തന്നെ എടുക്കണം.
ഒരു ആവേശത്തിന് ഇറങ്ങി പുറപ്പെട്ടു. യാത്രമതിയാക്കി തിരിച്ചു പോയാലും ആരും അറിയില്ല. പിന്നീട് ഒരു തമാശയായി ആരോടെങ്കിലും പറയാം.
പക്ഷേ, ഒരു തീരുമാനം വിജയിപ്പിക്കാനാകാതെ മടങ്ങുന്നത് നമ്മളുടെ ആത്മവിശ്വാസത്തെ തകര്‍ക്കും. നമ്മള് ജീവിതത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്ന ഒരു കാര്യത്തിന് ഇറങ്ങി പുറപ്പെട്ടു. അതില്‍ വിജയിക്കണമോ വേണ്ടയോ എന്നത് നമ്മളെ മാത്രം ആശ്രയിച്ചിരിക്കുകയാണ്. ഒരു പക്ഷേ ജീവിതത്തില്‍ ഇനിയൊരിക്കലും നടക്കാന്‍ സാധ്യതയില്ലാത്ത ഒന്ന്. നമ്മളുടെ വളരെ നാളത്തെ ആഗ്രഹം – ചെറിയ ഒരു തീരുമാനത്തിലൂടെ നേടിയെടുക്കാന്‍ സാധിക്കും. അത് നമുക്ക് എന്നും അഭിമാനിക്കാന്‍ വകനല്കും. ഇപ്പോഴല്ലങ്കില്‍ പിന്നൊരിക്കലും കഴിഞ്ഞെന്നു വരികില്ല.
നല്ല തണുത്ത കാറ്റ് വിശുന്നുണ്ടായിരുന്നു.
സംസ്ഥാനാന്തര് പാതയായിരുന്നിട്ടും വാഹനങ്ങള്‍ തീരെ കുറവ്. ഓഫീസില്‍
നിന്നും സഹപ്രവര്ത്തകന് മനോജിന്റെ ഫോണ്‍ വന്നു. ഓഫീസ് സംബന്ധമായി ചില
കാര്യങ്ങള്‍ അന്വേഷിക്കാനാണ്. വിദ്യയെ വിളിക്കാന്‍ തോന്നി.
“എന്തേ?”
“ഞാന്‍ ബൈക്കില്‍ ഒന്ന് കറങ്ങാന്‍ പോയിരിക്കുകയാണ്.”
“എപ്പോ വരും?”
“വൈകിട്ട് വിളിക്കാം.”
“ശരി.”
ഒരു സമാധാനം കിട്ടി. തണുത്ത കാറ്റ് ശരീരത്തില്‍ മാത്രമല്ല, മനസ്സിനെയും തഴുകി വീശി. എല്ലാ വലിയ യാത്രയുടെയും തുടക്കം ഒരു ചെറിയ കാല്‍വയ്പാണ്. പോവുക തന്നെ.
പക്ഷേ അതിന് മുമ്പ് യാത്ര ഒന്നുകൂടെ ആസൂത്രണം ചെയ്യണം. ഗൂഗിള്‍ മാപ്പ് തുറന്നു. ഇപ്പോള്‍ നില്‍ക്കുന്നിടത്തുനിന്നും തൂത്തുക്കുടിയിലേക്ക് 131 കിലോ മീറ്റര്‍ ദൂരമേയുള്ളു. മണിക്കൂറില്‍ 45 കി.മീ. വേഗതയില്‍ പോയാല്‍ പോലും 4 മണിക്കൂര്‍ കൊണ്ട് എത്താം. തൂത്തുക്കുടിയില്‍ വിശ്രമിച്ച് പുലര്‍ച്ചെ ധനുഷ്കോടിക്ക് പുറപ്പെടാം. തൂത്തുക്കുടി-ധനുഷ്കോടി 210 കിലോമീറ്റര്‍ 4-5 മണിക്കൂര്‍ കൊണ്ട് എത്താം. തൂത്തുക്കുടിയില്‍ നിന്നും നാളെ രാവിലെ 5ന് പുറപ്പെട്ടാല്‍ 10 മണിക്ക് മുമ്പായി ധനുഷ്കോടിയില്‍ എത്താം. ധനുഷ്കോടി രാമേശ്വരം ദ്വീപിന്റെ ഭാഗമാണ്. രാമേശ്വരവും കണ്ട് വൈകിട്ട് 4 മണിയോടെ തിരിച്ച് യാത്ര. രാത്രി 9 മണിയോടെ വീണ്ടും തൂത്തുക്കുടിയിലെത്തി വിശ്രമം. മറ്റന്നാൾ (അന്ന് ഞായറാഴ്ചയാകും) പുലര്‍ച്ചെ തൂത്തുക്കുയിയിൽ നിന്നും തിരിച്ചാല്‍ വൈകിട്ട് 5നു മുമ്പ് വിട്ടിലെത്താം.
നോക്കൂ, കാര്യങ്ങള്‍ എത്ര ലളിതമാണ്. സമാധാനമായി ആലോചിച്ചാല്‍ എല്ലാത്തിനും പരിഹാരമുണ്ട്. ബാഗില്‍ നിന്നും സെല്‍ഫി സ്റ്റിക് എടുത്തു. ബൈക്കും, പശ്ചാത്തലത്തില്‍ ദൂരെ തമിഴ്നാടും കാണത്തക്കരീതിയില്‍ ഒരു സെല്‍ഫി എടുത്തു. വണ്ടി സ്റ്റാര്‍ട്ട് ചെയ്തു. നേരെ ചെങ്കോട്ട, അവിടെ നിന്നും ഭക്ഷണം. ചെറിയ വിശ്രമം .. അതാണ് അടുത്ത ലക്ഷ്യം.
അങ്ങനെ നാലഞ്ച് ഹെയര്‍ പിന് വളവുകള്‍ ഇറങ്ങിക്കഴിഞ്ഞപ്പോള്‍ തമിഴ്നാടെത്തി. ആര്യങ്കാവ് വഴി തമിഴ്നാട്ടിലേക്കു കടക്കുമ്പോള്‍ വനപ്രദേശം വളരെ കുറവാണ്. ഹെയര്‍ പിന് വളവുകളും കുറച്ച് മാത്രമേ ഉള്ളു.
കാഴ്ചയൊക്കെ കണ്ട് വണ്ടി അങ്ങനെ നീങ്ങുകയാണ്.
മോപ്പഡ് നിറയെ സാധനങ്ങളുമായി ഒരു അണ്ണാച്ചി എന്നെ ഓവര്‍ടേക്ക് ചെയ്തു പോയി.
ഞാനും വണ്ടി വേഗത കൂട്ടി. തമിഴ്നാടിന്റെ ചെക്പോസ്റ്റെത്തി. വാഹനങ്ങള്‍
വളരെ കുറവ്. ബൈക്കിന് ചെക്കിംഗില്ല. മുന്നോട്ട്.
ജനുവരി ആയതിനാലാകണം കഠിനമായ വെയിലില്ല. ഇടക്ക് മേഘങ്ങള്‍ സൂര്യനെ മറയ്ക്കുന്നുമുണ്ട്. തമിഴ്നാട് എത്തിയപ്പോള്‍ തന്നെ ആളുകളുടെ വേഷം, വീടുകള്‍, കൃഷി, തെരുവുകള്‍ എല്ലാം വ്യത്യാസപ്പെട്ടതായി കണ്ടു. എത്രപെട്ടന്നാണ് സംസ്കാരം മാറി വരുന്നത്.
ഒരു മണിയോടെ ചെങ്കോട്ട എത്തി. ടൗണ്‍ എത്തുന്നതിന് മുമ്പ് തന്നെ പ്രധാന റോഡ് രണ്ടായി പിരിയുന്നു. സൈന്‍ ബോര്‍ഡ് തമിഴിലാണ്. വഴി സംശയമായി. ഗൂഗിള്‍ മാപ്പ് നോക്കിയിട്ടും ഒരു സംശയം. അടുത്ത് കണ്ട ഒരാളോട് തൂത്തുക്കുടിയിലേക്കുള്ള വഴി ചോദിച്ചു.
“തെങ്കാശി വഴി പോകണം.”
ഇടത്തോട്ടു് ചൂണ്ടി അദ്ദേഹം വഴി കാട്ടിത്തന്നു. വണ്ടി ഇടത്തോട്ട് തിരിഞ്ഞു. കുറച്ച് ദൂരം കഴിഞ്ഞപ്പോള്‍ തന്നെ പട്ടണം കഴിഞ്ഞ് ഗ്രാമപ്രദേശത്തേക്ക് പ്രവേശിച്ചു. പ്രധാന കടകളോ ഹോട്ടലുകളോ കാണുന്നില്ല. വലിയ വിശപ്പു് തോന്നിയില്ല. ശരി, തെങ്കാശിയിൽ ചെന്ന് ഭക്ഷണം കഴിച്ച് വിശ്രമിക്കാം.
ഏതാണ്ട് 10 കിലോമീറ്റര്‍ ചെന്നുകാണും. കുറെ ചെറുപ്പക്കാര്‍, ചെണ്ടയൊക്കെ കൊട്ടി പാട്ടും മുദ്രാവാക്യം വിളികളുമൊക്കെയായി പോകുന്നു. ഏതെങ്കിലും സിനിമാ നടന്മാരുടെ ഫാന്‍സ് ക്ലബ്ബുകാരാകണം. അലങ്കരിച്ച ഒരു കാളവണ്ടിയില്‍ കുറെ പേര് ഒച്ചയും ബഹളവുമൊക്കെയായി പോകുന്നതും കണ്ടു. കുറേകൂടി ചെന്നപ്പോള്‍ ഒരു ചെറിയ മൈതാനത്ത് ഷാമിയാന പന്തലൊക്കെയിട്ട് ചെറുപ്പക്കാരും ചെറുപ്പക്കാരികളുമായി നൂറോളം പേര് ഇരിക്കുന്നു. പോലീസൊക്കെയുണ്ട്. ഒരു സ്ത്രീ പ്രസംഗിക്കുന്നുണ്ട്.
തെങ്കാശി പട്ടണത്തിലേക്ക് ഞാന്‍ പ്രവേശിച്ചു. അപ്പോഴാണ് ഒരു കാര്യം ശ്രദ്ധയില്‍ പെട്ടത്. പ്രധാന വ്യാപാരശാലകളും ഹോട്ടലുകളും ഒക്കെ അടഞ്ഞുകിടക്കുകയാണ്.
ടൗണില്‍ എത്തിയപ്പോള്‍, ഒരു മൈതാനത്ത് വലിയ ജനക്കൂട്ടം കണ്ടു. പ്രസംഗവും മുദ്രാവാക്യവും ഒക്കെയുണ്ട്. നല്ല പങ്കു് പെണ്‍കുട്ടികളും സ്ത്രീകളുമാണ്.
ഞാന്‍ വണ്ടിയൊതുക്കി പ്രസംഗം ശ്രദ്ധിച്ചു.
“ജല്ലിക്കെട്ട് തമിഴ് മക്കളുടെ സംസ്കാരമാണ്.”
അതാണ് പ്രസംഗത്തിന്റെ കാതല്‍. പെട്ടന്നാണ് ചില വാര്‍ത്തകള്‍ ഫ്ലാഷ് ബാക്കായി മനസ്സിലേക്ക് വന്നത്. ജെല്ലിക്കെട്ട് നിരോധനത്തിനെതിരെ തമിഴ്നാട്ടില്‍ പ്രതിഷേധം നടന്നുവരുന്ന വിവരം വായിച്ചിരുന്നു. അത് ഇത്രവലിയ രൂപത്തിലാണെന്ന് കരുതിയിരുന്നില്ല. അതിന്റെ ഭാഗമായാണ് കടകള്‍ അടഞ്ഞ് കിടക്കുന്നത്.
അപ്പോള്‍ ഉച്ചഭക്ഷണം? …കിട്ടില്ലേ?
ജല്ലിക്കെട്ട് നിരോധനത്തിനെതിരെ നടന്ന പ്രതിഷേധങ്ങളിലൊന്ന്.
ചെങ്കോട്ടയിൽ വലിയ പ്രതിഷേധം ഉണ്ടായിരുന്നില്ലെങ്കിലും തെങ്കാശിയില്‍ പ്രതിഷേധം ഏതാണ്ട് ബന്ദിന്റെ പ്രതീതിയിലായിരുന്നു. എവിടെയും ഹോട്ടലുകള്‍ കണ്ടില്ല. വഴിയില്‍ കൂറ്റന്‍ ഗോപുരത്തോടുകൂടിയ ക്ഷേത്രം കണ്ടു. തെങ്കാശി ക്ഷേത്രമാണ്. പോകാനോ, ചിത്രമെടുക്കാനോ മെനക്കെട്ടില്ല. എത്രയും പെട്ടന്ന് എവിടെയെങ്കിലും ഭക്ഷണം കിട്ടുന്ന സ്ഥലം കണ്ടെത്തണം. ബന്ദായതിനാലാണ് റോഡില്‍ വാഹനങ്ങള്‍ കുറവായതെന്ന് അപ്പോഴാണ് ബോധ്യമായത്.
ബന്ദ് ദിവസമാണ് ഞാന്‍ യാത്രക്ക് തെരഞ്ഞെടുത്തത്. എന്നെ സമ്മതിക്കണം. ഇതിപ്പോ നിക്കണോ, പോണോ എന്ന അവസ്ഥയിലായി ഞാന്‍.
തെങ്കാശി പട്ടണം ഇടുങ്ങിയ റോഡുകളോടുകൂടിയതാണ്. വഴിതെറ്റാതിരിക്കാന്‍ ചോദിച്ച് ചോദിച്ച് മുന്നോട്ട് പോയി. പട്ടണം അവസാനിക്കുന്നിടത്ത് ചില ചെറിയ കടകളും ഹോട്ടലുകളും തുറന്നിട്ടുണ്ട്. പക്ഷേ വൃത്തിയില്ലാത്തതിനാല്‍ അവിടെ നിന്നും ഭക്ഷണം കഴിക്കാന്‍ തോന്നിയില്ല.
മണി 2 കഴിഞ്ഞു.
വിശ്രമിക്കാന്‍ പറ്റിയ സ്ഥലങ്ങളും കാണുന്നില്ല. കൂറച്ചുകൂടെ പോയപ്പോള്‍ ഒരു
മരത്തണലില്‍ കരിക്ക് വില്കുന്നത് കണ്ട് വണ്ടി നിര്‍ത്തി. ഒഴിഞ്ഞ സ്ഥലത്ത്
മൂത്രമൊഴിച്ചു. നടുനിവര്‍ത്തി, ചരിഞ്ഞും തിരിഞ്ഞും ചില അഭ്യാസങ്ങളൊക്കെ
കാട്ടി ശരീരത്തിന്റെ മുഷിച്ചിലകറ്റി.
“കരിക്ക് എന്ത് വില?”
“ഇരുപത് രൂപ സര്”
കൊള്ളാം, നാട്ടില്‍ മുപ്പത് രൂപയാണ്.
“ഒരെണ്ണമെടുക്ക്.”
വഴിയരികിൽ
വെള്ളമുള്ളത് വേണോ, കഴിക്കാനുള്ളത് വേണോ എന്നയാള്‍ ചോദിച്ചു. വെള്ളം മതിയെന്ന് പറഞ്ഞു. കരിക്ക് കുടിച്ച് കഴിഞ്ഞപ്പോഴാണ്, അതിനുള്ളില്‍ കാമ്പൊന്നുമില്ലന്നും, എന്തെങ്കിലും തിന്നാന്‍ കിട്ടിയിരുന്നെങ്കില്‍ നല്ലതായിരുന്നല്ലോ എന്നും തോന്നിയത്. ഒന്നുംകൂടെ പറഞ്ഞാലോ? വേണ്ട. അടുത്ത് തന്നെ ഹോട്ടല്‍ ഏതെങ്കിലും കാണാതിരിക്കില്ല.
“ഇവിടെ എതാവത് ഹോട്ടല്‍ ഇരിക്കാ?”
“തിരുനല്‍ വേലി പോകണം സര്.”
നന്നായി. തിരുനല്‍ വേലിയെത്താന് മൂന്നരയെങ്കിലും ആകും. അതുവരെ പട്ടിണി. സഹിക്കുക തന്നെ.
വീണ്ടും മുന്നോട്ട്. പലയിടത്തും ജല്ലിക്കെട്ട് പ്രതിഷേധങ്ങള്‍ കണ്ടു. ഒരു ആശ്വാസമുള്ളത് എല്ലാം സമാധാനപരമാണ് എന്നതാണ്. അര മണിക്കൂര്‍ കൂടി പോയപ്പോള്‍ അടുത്ത കരിക്കുകാരന്റെ അടുത്ത് നിര്‍ത്തി. ഇപ്രാവശ്യം അബദ്ധം പറ്റാന്‍ പാടില്ല. പക്ഷേ തിന്നാനുള്ളത് വേണം എന്ന് എങ്ങനെ പറഞ്ഞ് മനസ്സിലാക്കും? അറിയാവുന്ന തമിഴില്‍ ഒരു കാച്ച് കാച്ചി.
അയാള്‍ എന്നെ തുറിച്ച് നോക്കി. വിശന്നുവലഞ്ഞവന്റെ ദയനീയത ഭാഷക്കതീതമാണല്ലോ. ആള്‍ക്ക് കാര്യം മനസ്സിലായെന്നു തോന്നുന്നു. കാമ്പുള്ള കരിക്കാണ് വെട്ടിത്തന്നത്. വെള്ളവും കുടിച്ച് കരിക്കും തിന്നുകഴിഞ്ഞപ്പോള്‍ ഉഷാറായി.
തെങ്കാശിവരെ നല്ല റോഡായിരുന്നു. എന്നാല്‍ തെങ്കാശി കഴിഞ്ഞപ്പോള്‍ മുതല്‍ റോഡ് വളരെ മോശമായി. ഇങ്ങനെയാണ് മുന്നോട്ടുള്ള യാത്രയെങ്കില്‍ നട്ടെല്ല് തകര്‍ന്നുപോകുമെന്ന് തോന്നി. അതുകൊണ്ട് യാത്ര മെല്ലെയായിരുന്നു. റോഡില്‍ തിരക്കില്ലാത്തതാണ് ആശ്വാസം.
മൂന്നരയോടെ
തിരുനല്‍വേലി എത്തി. പെട്രാള്‍ പമ്പുകള്‍ തുറന്നിരിക്കുന്നുണ്ട്. അടുത്ത്
കണ്ട പമ്പില്‍ കയറി. നോട്ട് നിരോധന കാലമാണ്. എന്റെ കയ്യിലാണെങ്കില്‍
2000രൂപയുടെ നോട്ടാണ്. ഒരു ചേച്ചിയാണ് പമ്പില്‍. 2000 രൂപാ കാണിച്ച്
ചോദിച്ചു-
“ചില്ലറ ഇരിക്കാ?”
അങ്ങനെതന്നെയാണോ ചോദിക്കുന്നത് എന്നറിയില്ല. എന്തായാലും ചേച്ചിക്ക് കാര്യം മനസ്സിലായി.
“എത്ര ?”
“300 രൂപയ്ക്ക്”
അങ്ങനെ അക്കാര്യത്തിലും തീരുമാനമായി. പോട്രോളടിച്ച്, ബാക്കി 17 നൂറ് രൂപാ നോട്ടുകള്‍ എണ്ണിത്തന്നു. നാട്ടിലൊക്കെ വലിയ ചില്ലറക്ഷാമമാണ്. ചില്ലറയുടെ കാര്യത്തില്‍ ഞാനൊരു പണക്കാരനായി.
തിരുനെല്‍വേലി വലിയ നഗരമാണ്. പ്രധാന കടകളൊക്കെ അടഞ്ഞുതന്നെയാണ്. ഇടക്കിടക്ക് ചെറിയ ചില പെട്ടിക്കടകള്‍ തുറന്നിരുപ്പുണ്ട്. അധികം കുഴപ്പമില്ലന്നു തോന്നിയ ഒരു ഹോട്ടല്‍ തുറന്നിരിക്കുന്നത് കണ്ടു. പിന്നെ ഒന്നും ആലോചിച്ചില്ല. വണ്ടിയൊതുക്കി കയറിയിരുന്നു.
ഊണല്ല, വിവിധതരം സാദങ്ങളാണ്. എനിക്ക് പരിചയമില്ലാത്തതിനാല്‍ പരീക്ഷിക്കാന്‍ നിന്നില്ല. ചിക്കന്‍ ബിരിയാണിയുണ്ടെന്ന് പറഞ്ഞു. അതുതന്നെ ഓഡര്‍ ചെയ്തു. നമ്മുടെ ബിരായാണി പോലെയല്ല. ചോറില്‍ മുളകും മഞ്ഞ നിറവും ധാരാളം ചേര്‍ത്തിരിക്കുന്നു. നല്ല എരിവുണ്ട്. ഒരു ചിക്കന്റെ കഷ്ണവും ഉണ്ട്. എന്നാലും തരക്കേടില്ല. 80 രൂപ. ഹോട്ടല്‍ അധികം വൃത്തിയുള്ളതല്ല. നാട്ടിലെ പൊറോട്ടയും അവിടെയുണ്ട്. പണം കൊടുത്ത് ഇറങ്ങി. എവിടെ വിശ്രമിക്കും. പട്ടണം കഴിഞ്ഞാല്‍ ഗ്രാമപ്രദേശങ്ങളെത്തും. ഏതെങ്കിലും മരത്തണലില്‍ വിശ്രമിക്കാം.
കുറച്ചുകൂടി മുന്നോട്ട് പോയപ്പോഴാണ് നഗരത്തിന്റെ പ്രധാന ഭാഗങ്ങളെത്തിയത്. വലിയ റോഡുകള്‍. ഇടക്ക് നല്ല ഒരു വെജിറ്റേറിയന്‍ ഹോട്ടല്‍ തുറന്നിരിക്കുന്നത് കണ്ടു. എന്തായാലും കഴിച്ചുപോയല്ലോ.
പട്ടണത്തില്‍ നിന്നും തൂത്തുക്കുടിയിലേക്കുള്ള ദേശീയ പാതയില്‍ പ്രവേശിച്ചു. വലിയ 6 വരി ഹൈവേയാണ്. നല്ല റോഡ്. വാഹനങ്ങള്‍ തീരെ കുറവ്. ഒരു 80 കീലോമീറ്റര്‍ വേഗതയില്‍ പോയാലും അപകടമില്ല. എങ്കിലും 60-65 കി. മീ. വേഗതയില്‍ വണ്ടിയോടി.
അടുത്ത പ്രശ്നം എന്താന്നുവച്ചാല് വഴിയിലെങ്ങും വിശ്രമിക്കാന്‍ സൗകര്യമില്ല. അറ്റം കാണാന്‍ കഴിയാത്തപോലെ, വളവും തിരുവുമില്ലാതെ നീണ്ടുകിടക്കുകയാണ് ഹൈവേ. ഉറങ്ങിപ്പോകരുതെന്ന് മാത്രം. ഉറങ്ങാതിരിക്കാന്‍ ഞാന്‍ എന്നോട് തന്നെ വര്‍ത്തമാനം പറഞ്ഞു. സത്യത്തില്‍ ഇത്രയും ഏകാന്തത ലഭിച്ചിട്ട് എത്രയോ വര്‍ഷങ്ങളായിരിക്കണം. നമ്മള് നമ്മളോട് തന്നെ വര്‍ത്തമാനം പറയുക എന്നത് രസകരമായ ഏര്‍പ്പാടാണ്. നാം തന്നെ മനസ്സില്‍ മൂടിവച്ച നൂറ് നൂറ് കാര്യങ്ങള്‍ നമ്മളോട് തന്നെ പറയുക….
വിശ്രമിക്കാനുള്ള പദ്ധതി ഉപേക്ഷിച്ചു. എന്തായാലും തൂത്തുക്കുടി എത്തി റൂമെടുത്ത് വിശ്രമിക്കാം. അങ്ങകലെ കൂറ്റന്‍ മലനിരകള്‍ കാണപ്പെട്ടു. പൂര്‍വ്വഘട്ടത്തിന്റെ ഭാഗമാകാം. റോഡ് മലയരുകിലേക്ക് എത്തിക്കൊണ്ടിരുന്നു. മലയുടെ അടുത്തെത്തിയപ്പോള്‍ അത് വളഞ്ഞ് മലയെ ചുറ്റി മുന്നോട്ട് പോയി. ചായ കുടിക്കാന്‍ ആഗ്രഹമുണ്ടായി. എന്നാല്‍ എവിടെയും നിര്‍ത്താന്‍ തോന്നിയില്ല. പോകുന്നത്രയും പോകട്ടെ. സീറ്റില്‍ വളരെ നേരം അമര്‍ന്നിരുന്ന് ചന്തി വേദനിക്കാന്‍ തുടങ്ങി. അല്പം തിരിഞ്ഞും പിരിഞ്ഞുമൊക്കെ ഇരുന്ന് ഒരു വിധം അഡ്ജസ്റ്റ് ചെയ്തു.
തൂത്തുക്കുടിയിലേക്കുള്ള വഴിമദ്ധ്യേ കാണുന്ന മല.
വണ്ടി നിര്‍ത്താതെ മുന്നോട്ട് പോയി. നാലരയായപ്പോള്‍ തൂത്തുക്കുടി എത്താറായെന്ന് മനസ്സിലായി. കുറച്ചുകൂടെ പോയപ്പോള്‍ റോഡിന് കുറുകെ വലിയൊരു ഫ്ലൈ-ഓവര്‍. മറ്റൊരു ദേശീയപാതയാണ്. സൈന്‍ ബോര്‍ഡ് വായിച്ചു. ഇടത്തോട്ട് പോയാല്‍ ചെന്നൈ, രാമേശ്വരം വലത്തോട്ടുപോയാല്‍ തൂത്തുക്കുടി പോര്‍ട്ട്, നേരേ പോയാല്‍ തൂത്തുക്കുടി പട്ടണം. അങ്ങനെ തൂത്തുക്കുടി എത്തി. ഇവിടെ നിന്നാണ് രാമേശ്വരത്തിന് തിരിഞ്ഞ് പോകേണ്ടത്.
നേരെ ആറ് കിലോമീറ്റര്‍ കൂടി മുന്നോട്ട്
പോയപ്പോള്‍ നഗര മധ്യത്തില്‍ എത്തി. ഒരു വലിയ സ്കൂള്‍ മൈതാനത്ത്
ജല്ലിക്കെട്ട് പ്രതിഷേധം നടക്കുന്നു. വലിയ ആള്‍ക്കൂട്ടം. ധാരാളം
പോലീസുകാര്‍. പക്ഷേ കടകളൊക്കെ തുറന്നുതന്നെയാണ്.
ഇനി വേണ്ടത്
തങ്ങാനൊരിടമാണ്. ഓണ്‍ലൈനില്‍ തപ്പിനോക്കി. നില്ക്കുന്നതിനടുത്ത് മിതമായ
നിരക്കില്‍, എന്നാല്‍ സൗകര്യങ്ങളുള്ള ഹോട്ടലുണ്ട്. ഹോട്ടല്‍ വിശാഖ.
ഓണ്‍ലൈന്‍ പണമടച്ചു് ബുക്ക്ചെയ്തു. ചെറിയ ഒരു കടയില്‍ നിന്നും ചായകുടിച്ചു.
ഹോട്ടല്‍ കണ്ടെത്തി ചെക്കിന് ചെയ്തു. വൃത്തിയുള്ള ഹോട്ടല്‍. ഒന്നാം നിലയിലാണ് മുറി. ഊമയായ ഒരു പരിചാരകനാണ് മുറി കാണിച്ചുതന്നത്. 30വയസ്സുണ്ടാകും. ആംഗ്യഭാഷയില്‍ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. കുടിവെള്ളം വേണമെന്ന് ആംഗ്യം കാണിച്ചു. ഉടന്‍ തന്നെ മിനറല്‍ വെള്ളത്തിന്റെ ഒരു കുപ്പിയുമായി ആള് ഹാജരായി. ആള് തന്നെ ടി.വി. ഓണ്‍ ചെയ്തു. റിമോട്ടെടുത്ത് ചാനല്‍ മാറ്റുന്നതൊക്കെ പഠിപ്പിക്കാന്‍ തുടങ്ങി. പോകുന്ന ലക്ഷണമില്ല. വെള്ളത്തിന്റെ പണത്തിനാണോ നില്‍ക്കുന്നത്, ടിപ്പിനാണോ? 50 രൂപ കൊടുത്തു. വാങ്ങി സലാം പറഞ്ഞ് ആള് പോയി.
അല്പനേരം ടിവി ചാനല്‍ മാറ്റി മാറ്റി നോക്കി. മലയാളം കിട്ടുന്നില്ല. തമിഴ്, ഹിന്ദിയൊക്കെയുണ്ട്. തമിഴ് ചാനലുകള്‍ നിറയെ ജെല്ലിക്കെട്ട് സമര വാര്‍ത്തകള്‍ മാത്രം. കുളിച്ച് ഡ്രസ്സ് മാറി. ഉഷാറായി. ഒന്ന് പുറത്തൊക്കെ കറങ്ങി വരാം. അങ്ങനെ നടക്കാനിറങ്ങി. അടുത്ത് തന്നെ ഒരു മാളുണ്ടായിരുന്നു. അതൊക്കെ കണ്ട്, തെരുവിലൂടെ ഒരു മണിക്കൂറോളം നടന്നു. കപ്പടാ മീശയും തടിച്ച ശരീരവും വെളുത്ത മുണ്ടും ഷര്‍ട്ടും ധരിച്ച ധാരാളം ആളുകള്‍. ജോലി കഴിഞ്ഞ് മടങ്ങുന്ന ധാരാളം സ്ത്രീകള്‍. പൂക്കളുടേയും പഴങ്ങളുടേയും തെരുവ് കച്ചവടം. ചെറിയ മദ്യക്കടകള്‍. പലയിടത്തും ആളുകള്‍ കൂട്ടംകൂടി വര്‍ത്തമാനം പറഞ്ഞ് നില്ക്കുന്നു. വണ്ടിയോടിച്ചതിന്റെ ചടപ്പൊക്കെ മാറി. കുറച്ച് പഴങ്ങള്‍ വാങ്ങി ഹോട്ടലിനടുത്തെത്തി. സന്ധ്യ കഴിഞ്ഞിരിക്കുന്നു.
ഹോട്ടലിനടുത്ത് തന്നെ നല്ലൊരു വെജിറ്റേറിയന്‍ റെസ്റ്റൊറന്റുണ്ട്. അവിടെനിന്നും രാത്രിഭക്ഷണം കഴിച്ച് റൂമിലേക്ക് പോകാം. വിചാരിച്ചതിലും വലിയ റെസ്റ്റോറന്റാണ്. പലതരം വെജിറ്റേരിയന്‍ വിഭവങ്ങളുണ്ട്. പലതിന്റെയും പേരറിയില്ല. എന്തായാലും യാത്രയുടെ ക്ഷീണം ഭക്ഷണത്തില്‍ തീര്‍ക്കണം. തലപ്പാവൊക്കെ വച്ച് കോട്ടും സൂട്ടുമൊക്കെയിട്ട പരിചാരകരാണ്. തടിച്ച ഓരാള് വന്നു.
“കഴിക്കാനെന്തുണ്ട്?”
നാളികേരം കയറ്റിവന്ന വണ്ടിയുടെ കെട്ടഴിഞ്ഞതുമാതിരി ചറപറ ചറപറാന്ന് ഏതാണ്ട് നൂറോളം വിഭവങ്ങളുടെ പേര് അയാള്‍ ഒരു മിനിറ്റിനുള്ളില്‍ പറഞ്ഞുകഴിഞ്ഞു. ഒരു സമാധാനമുള്ളത് എല്ലാം തമിഴ് പേരായതിനാല്‍ ഒന്നും മനസ്സിലായില്ല എന്നതാണ്.
“മെനുകാര്‍ഡ് ഇറ്ക്കാ?” എന്റെ വായില്‍ എന്താ തമിഴ് വരില്ലേ? ഹല്ല പിന്നെ.
ടിയാന് അപ്പുറത്തെ ടേബിളില്‍ നിന്നും മെനുകാര്‍ഡെടുത്ത് നീട്ടി. കാര്‍ഡ് എന്നെ നോക്കി കൊഞ്ഞണം കാണിക്കുന്നതുപോലെ തോന്നി. തമിഴ് മാത്രം. വില മാത്രം മനസ്സിലാകുന്നുണ്ട്. എന്ത് വാങ്ങും. ചുറ്റും തടിമാടന്മാരും തടിച്ചികളും മെലിഞ്ഞവരുമായി സകലമാന ആളുകളും ആശങ്കയൊന്നുമില്ലാതെ വെട്ടിവിഴുങ്ങുകയാണ്. വെജിറ്റബിള്‍ ബിരിയാണി പോലെ ഒരു വിഭവം അടുത്ത മേശയിലിരിക്കുന്നവന് കഴിക്കുന്നുണ്ട്. അത് പറഞ്ഞാലോ?
അന്ത പ്ലേറ്റിലേ ഇരിക്കിറ സാധനം എനക്കും വേണം – എന്ന് പറഞ്ഞാലോ? മനസ്സുവന്നില്ല. പിന്നെ ഒന്നും വിചാരിച്ചില്ല, രണ്ടുംകല്പിച്ച് ചോദിച്ചു:
“ഇഡ്ഢലി ഇറ്ക്കാ?”
“ആമ സാര്‍”
“കൊണ്ട് വാ.”
കുറ്റം പറയരുതല്ലോ. നല്ല പൂ പോലുള്ള ഇഡ്ഢലി. സാമ്പാറും ചമ്മന്തിയും.
ആഹാരം കഴിച്ച് റൂമിലെത്തി. നേരത്തെ കിടക്കണം. പുലര്‍ച്ചെ യാത്ര തുടങ്ങണം. ഇനി കേവലം 4 മണിക്കൂര്‍ യാത്ര ചെയ്താല്‍ എന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കാം എന്ന ചിന്ത മനസ്സില്‍ കുളിര് കോരിയിട്ടു.
കിടക്കുന്നതിന് മുമ്പ് വീട്ടില്‍ വിളിക്കാം.
നോക്കുമ്പോള്‍ വിദ്യയുടെ 4 മിസ്സ് കോള്‍. എപ്പോഴോ ഫോണ്‍ സൈലന്റിലായിപ്പോയി.
വിദ്യയെ വിളിച്ചു.
“എവിടെയാ? എപ്പോ എത്തും?”
“എടീ, ഞാന്‍ ഇപ്പോ തൂത്തുക്കുടിയിലാ.”
“തൂത്തുക്കുടിയോ അതെവിടെയാ? അവിടെ എന്തിന് പോയി?”
ഞാന്‍ ധനുഷ്കോടിക്കുള്ള യാത്രയിലാണെന്നും, ഇന്ത്യുടെ കിഴക്കേ തീരത്തു് തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ വിശ്രമിക്കുകയാണെന്നും പറഞ്ഞ് മനസ്സിലാക്കി. എന്തായാലും വിചാരിച്ച പൊട്ടിത്തെറിയൊന്നും ഉണ്ടായില്ല.
“സാരമില്ലടിയേ. ഞാന്‍ മറ്റന്നാള്‍ സന്ധ്യക്ക് മുമ്പ് തിരിച്ചെത്തും.”
അങ്ങേ തലയ്ക്കല്‍ നിന്നും മറുപടി ഉണ്ടായില്ല.
“ശരി.” എന്ന് പറഞ്ഞ് ഞാന്‍ ഫോണ്‍ കട്ട് ചെയ്തു.
ആശ്വാസം തോന്നി. ടി.വി. ഓണ്‍ ചെയ്തു. ഒരു ഹിന്ദി സിനിമ, കേരളമാണ് കാണിക്കുന്നത്. കൗതുകം തോന്നി. നായകനെ കണ്ടിട്ടുണ്ടെങ്കിലും പേരറിയില്ല. നായകന് കളരി പഠിക്കാന്‍ കേരളത്തില്‍ എത്തുന്നതും, പ്രേമിക്കുന്നതും അതെ തുടര്‍ന്നുണ്ടാകുന്ന പ്രശ്നങ്ങളുമൊക്കെയാണ് കഥ. എന്തായാലും കണ്ടിരുന്ന് ഉറക്കം വന്നു. ടി.വി. ഓഫ് ചെയ്ത്, രാവിലെ 4 മണിക്ക് അലാറം വച്ച് ഉറങ്ങാന്‍ കിടന്നു.
അടുത്ത പ്രഭാതത്തില്‍ എന്നെ കാത്തിരുന്നത് എത്രമാത്രം ഹൃദയ ഭേദകമായ കാഴ്ചയായിരുന്നു എന്നറിയാതെ, യാത്രാ ക്ഷീണത്തില്‍ ഗാഢമായ നിദ്രയിലേക്ക് ഞാന്‍ വഴുതിവീണു.
ഒരു സാധാരണ 115 സി.സി. ബൈക്കില്‍ ആലപ്പുഴയില്‍ നിന്നും ധനുഷ്കോടി വരെ, എഴുന്നൂറോളം കിലോ മീറ്റര്‍ ദൂരം ഒറ്റയ്ക്ക് 3 ദിവസം കൊണ്ട് പോയി വന്ന കാര്യമാണ് പറയാന്‍ പോകുന്നത്- ഈ മുന്നറിയിപ്പോടെ: ഈ യാത്ര ഒരു നട്ടപ്രാന്തും ഇതേരീതിയില്‍ ആരും അനുകരിക്കാന്‍ പാടില്ലാത്തതുമാണ്. എന്നിരിക്കിലും ഇതില്‍ നിന്നും കിട്ടുന്ന വിവരങ്ങള്‍ വച്ച് നിങ്ങള്‍ക്ക് നല്ലൊരു ബൈക്ക് സവാരി ധനുഷ്കോടിയിലേക്ക് പ്ലാന്‍ ചെയ്യാവുന്നതേ ഉള്ളു.
ദൂരങ്ങളിലേക്ക് യാത്രചെയ്യാനുള്ള ആഗ്രഹം ഒരു സുപ്രഭാതത്തില്‍ പൊട്ടിമുളച്ചതല്ല. മൂന്നാം ക്ലാസ്സില്‍ വച്ച് അലക്സാണ്ടര്‍ സാര്‍ മെഗല്ലന്റെ കപ്പല്‍യാത്രയുടെ കഥ പറഞ്ഞപ്പോള്‍ തുടങ്ങിയതായിരിക്കാം, അല്ലങ്കില്‍ ഈ നീണ്ടുപരന്നുകിടക്കുന്ന ഭൂമി മോഹിപ്പിക്കുന്നതാകാം. ഒരു ഇരുചക്രവാഹനത്തില്‍ ഭൂമി മുഴുവന്‍ യാത്രചെയ്ത് തിരിച്ചെത്തുക എന്ന നൈസായ ഒരു ആഗ്രഹം ആരോടും പറയാതെ കൊണ്ടുനടക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി.
ഇത് നടന്നത് 2017-ൽ ആണ്. മൂന്നു-നാലു വര്‍ഷങ്ങളായി തുടർന്ന കഠിനമായ പുറംവേദനയും, ആസ്ത്മ, ശ്വാസംമുട്ട് തുടങ്ങിയ അസുഖങ്ങളും യാത്രകളെ പിന്നോട്ടടിച്ചിരുന്നു. ആ വര്‍ഷം ശാരീരിക ബുദ്ധിമുട്ടുകള്‍ക്ക് കുറച്ച് ശമനമുണ്ടായി. ജനുവരിയുടെ തുടക്കത്തിലാണ് യാത്ര പുനരാരംഭിക്കുന്നതിനെ പറ്റിയുള്ള കലശ്ശലായ ചിന്ത വന്നുകൂടിയത്. അപ്പോ, ഇവ വീണ്ടും വരുന്നതിനു മുമ്പായി യാത്രപോകുന്നതല്ലേ നല്ലത്. ശുഭസ്യ ശീഘ്രം — ന്നാണല്ലോ. അങ്ങനെ തന്നെ. അക്കാര്യം തീരുമാനമായി.
വിദ്യയോട് (ഭാര്യ) സൂചിപ്പിച്ചു. “ഞാന്‍ ഉടന്‍ തന്നെ ഒരു ബൈക്ക് യാത്ര പോകുന്നുണ്ട്.”
“നിങ്ങള്‍ക്കൊക്കെ എന്തു വേണേ ആകാല്ലോ. നടുവേദന, ശ്വാസംമുട്ട് എന്നൊക്കെ പറഞ്ഞ് ഇവിടെ കണ്ടുപോകരുത്.”
“സന്തോഷം.”
മൂന്നാര്‍, ഗവി തുടങ്ങിയ പരമ്പരാഗത സ്ഥലങ്ങളാണ് മനസ്സില്‍ വന്നത്. ഗൂഗിള്‍ മാപ്പ് നോക്കിയിരുന്നപ്പോഴാണ് ശ്രീലങ്കയിലേക്ക് നീണ്ടു നില്ക്കുന്ന ആ മുനമ്പ് ശ്രദ്ധയില്‍ പെട്ടത് – ധനുഷ്കോടി. 504 കി.മീ., 11 മണിക്കൂര്‍ എന്നൊക്കെ മാപ്പ് പറഞ്ഞുതന്നു. അങ്ങോട്ട് പോയാലോ. ആരെ കൂട്ടണം? വണ്ടി ഏത് സംഘടിപ്പിക്കും. അത്രയും ദൂരം യാത്രചെയ്യാന്‍ പറ്റുമോ? ചിന്തിച്ചാല്‍ ഒരു അന്തവുമില്ല. അതുകൊണ്ട് ഉടന്‍ പോകണം. ആളുകളോടൊക്കെ ആലോചിച്ചു വരുമ്പോഴേക്കും മനസ്സുമാറും.
അതങ്ങ് തീരുമാനമായി. ജനുവരി 20 വെള്ളി യാത്രതിരിക്കുക, 22 ഞായര്‍ തിരിച്ചെത്തുക. വണ്ടി? വലിയ യാത്രയ്ക്കൊക്കെ ബുള്ളറ്റാണ് ഒരു ആചാരം. സ്വന്തമായി ബുള്ളറ്റില്ല. ആരോടെങ്കിലും കടം വാങ്ങാം. പക്ഷേ സംഭവം നടക്കണമെന്നില്ല. അതോടെ യാത്രയും മുടങ്ങും. ഒടുവില്‍ കയ്യിലുള്ള ഹോണ്ട ട്വിസ്റ്റര്‍ ബൈക്കില്‍ പോകാന്‍ തീരുമാനിച്ചു. വണ്ടി സര്‍വ്വീസ് ചെയ്യിച്ചു. പഴയ ബാറ്ററി മാറ്റിവച്ചു.
കുമിളി-തേനി-മഥുര വഴിയും പോകാം, ആര്യങ്കാവ്-തിരുനല്‍വേലി-തൂത്തുക്കുടി വഴിയും പോകാം. വെള്ളിയാഴ്ച കൊല്ലത്ത് ഒരു ബന്ധുവിന്റെ കല്യാണമുണ്ട്. (സ്വന്തം വീട് കൊല്ലം മണ്റോത്തുരുത്താണ്. അമ്മയും സഹോദരിയും അവിടെയുണ്ട്.) വ്യാഴ്യാഴ്ച രാത്രിയിലെ കല്യാണ സല്‍ക്കാരം കൂടിയിട്ട് വെള്ളിയാഴ്ച രാവിലെ അവിടെനിന്നും ആര്യങ്കാവ് വഴി യാത്ര തുടരാം.
ജനുവരി 19 വ്യാഴം. മൂന്നു ദിവസം ലീവ് പറഞ്ഞ് വൈകിട്ട് ഓഫീസില്‍ നിന്നും വീട്ടിലെത്തി. സന്ധ്യയോടെ ആവശ്യസാധനങ്ങള്‍ ബാഗില്‍ നിറച്ചു. ക്യാമറ എടുത്തു. വിദ്യ വീട്ടിലില്ലായിരുന്നു. പറയാന്‍ നിന്നില്ല. പറഞ്ഞാല്‍, പിന്തിരിപ്പിച്ചാല്, യാത്രമുടങ്ങിയാലോ? കൊല്ലത്ത് ചെന്നിട്ട് പറയാം.
അങ്ങനെ ആലപ്പുഴയില്‍ നിന്നും കരുനാഗപ്പള്ളി, ഭരണിക്കാവ് വഴി മണ്‍റോതുരുത്തിന് വണ്ടിവിട്ടു. ഏകദേശം 90 കി.മീ. വേണം മൺറോത്തുരുത്ത് എത്താൻ. കായംകുളം കഴിഞ്ഞപ്പോള്‍ 300രൂപയ്ക്ക് പെട്രോളടിച്ചു. വണ്ടി ഏതാണ്ട് ഫുള്‍ ടാങ്ക്. ഓച്ചിറയായപ്പോള് വിദ്യയുടെ ഫോണ്‍ വന്നു.
“എവിടെ പോയി?”
“കൊല്ലത്ത് കല്യാണത്തിന് പോകുന്നു.”
“ഒന്ന് പറഞ്ഞിട്ട് പോയ്ക്കൂടേ?”
“ഇറങ്ങാന്‍ നേരത്ത് കണ്ടില്ല. ചെന്നിട്ട് വിളിക്കാമെന്ന് കരുതി.”
“ശരി, ചെന്നിട്ട് വിളിക്കണേ.”
സത്യം പറയണോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനം ആയില്ല. ഇത്രയും ദൂരം ഒറ്റക്ക് പോകണോ, പോകാന്‍ കഴിയുമോ? മനസ്സില്‍ വടംവലി തുടങ്ങിക്കഴിഞ്ഞിരുന്നു. എങ്ങാനും ഇടക്കുവച്ച് മനസ്സുമാറി തിരിച്ചു പോരേണ്ടി വന്നാല്‍, നാണക്കേടാണല്ലോ. അപ്പോ ഒരു തീരുമാനമായിട്ടു പറയാം.
ഒമ്പതുമണിയോടെ മണ്റോതുരുത്തില് എത്തി. കല്യാണത്തിന് പോകാന്‍ തോന്നിയില്ല. അമ്മ പോയാല്‍ മതിയെന്ന് പറഞ്ഞു. ആഹാരം കഴിച്ച് ഉറങ്ങാന്‍ കിടന്നു. നാളെ നീണ്ടൊരു യാത്ര പോവുകയാണ്. പോകാന്‍ കഴിയുമോ? പോകണോ? അപകടങ്ങള്‍? അസുഖം വന്നാല്‍? വേണ്ടെന്നുവച്ചാലോ? തീരുമാനത്തിലെത്താന്‍ കഴിഞ്ഞില്ല. എന്തായാലും നേരം വെളുക്കട്ടെ.
ജനുവരി 20 വെള്ളി. രാവിലെ ഉണര്‍ന്നെങ്കിലും എഴുന്നേറ്റില്ല. ഏഴരവരെ അങ്ങനെ അലസമായി കിടന്നു. എന്തുചെയ്യണം?
മനസ്സ് മൂന്നായി പിരിഞ്ഞ് സംവാദത്തില്‍ മുഴുകി. ഒരു ഭാഗം ദുര്വാശിക്കാരനെ പോലെ യാത്രയ്ക്ക് നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. യാത്രകഴിയുമ്പോല് ലഭിക്കുന്ന സംതൃപ്തി, സുഹൃത്തുകളുടെയും മറ്റും അസൂയ കലര്‍ന്ന പ്രതികരണങ്ങള്‍… അങ്ങനെയുള്ള പ്രലോഭനങ്ങള്‍. മനസ്സിന്റെ ആ ഭാഗത്തെ ദുര എന്നുവിളിക്കാം. മനസ്സിന്റെ മറ്റൊരു ഭാഗം വൈരാഗിയുടേതാണ്. ഒന്നിനും സമ്മതിക്കില്ല. ഇതിന്റെ വല്ല ആവശ്യവും ഉണ്ടോ? നിന്റെ കയ്യില്‍ നല്ലൊരു ബൈക്കെങ്കിലും ഉണ്ടോ? വഴിക്ക് വച്ച് അസുഖം വന്നാല്‍? നീണ്ട യാത്രയില്‍ അപകടം ഉണ്ടായാല്‍? കൂടെ ഒരാളെങ്കിലും ഉണ്ടോ? എന്ത് വീണ്ടുവിചാരമില്ലാത്ത യാത്രയ്ക്കാണ് നീ പുറപ്പെടുന്നത്? തിരിച്ചുപോകൂ ….. മനസ്സിന്റെ ഈ രണ്ടു് വിരുദ്ധ ഭാഗങ്ങളും തര്‍ക്കത്തില്‍ മുഴുകിയപ്പോല് മൂന്നാമത്തെ ഭാഗം – സമവായക്കാരന്‍ – ഒരു ഉപായം മുന്നോട്ടുവച്ചു. സാരമില്ല. എന്തായാലും പുറപ്പെട്ടതല്ലേ. തെന്മല വരെ പോയി നോക്കാം. ബുദ്ധിമുട്ട് തോന്നുകയാണെങ്കില്‍ അവിടെ ഇക്കോ ടൂറിസമൊക്കെ കണ്ട് തിരിച്ചു പോരാം. കുഴപ്പമില്ലങ്കില്‍ യാത്ര തുടരാം. വലിയ വേഗത വേണ്ട. ആര്യങ്കാവ് കഴിഞ്ഞ് പിന്നെയും യാത്രാ ക്ഷീണം തോന്നുകയാണെങ്കില്‍ തിരച്ചുപോരാം. അല്ലങ്കില്‍ യാത്ര തുടരാം. ഒറ്റയടിക്ക് യാത്ര തുടരേണ്ട. വൈകിട്ട് തൂത്തുക്കുടുയില്‍ തങ്ങി, സ്ഥിതിഗതികള്‍ നല്ലതാണെങ്കിൽ പുലര്‍ച്ചെ ധനുഷ്കോടിക്ക് പോകാം. അത്യാവശ്യ മരുന്നുകള്‍ കയ്യില്‍ കരുതിയിട്ടുണ്ടല്ലോ.
എന്നാൽ അങ്ങനെതന്നെ. സമാധാനമായി.
കുളിച്ച് റെഡിയായി. പുറപ്പെടുന്നതിന് മുമ്പ് വണ്ടിയുടെ കടലാസുകള്‍ എല്ലാമുണ്ടോ എന്ന് പരിശോധിച്ചു. ആര്.സി. ബുക്ക്, ഇന്‍ഷ്വറന്‍സ് ശരിയാണ്. പക്ഷേ പുകപരിശോധനാ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി കഴിഞ്ഞിരിക്കുന്നു. നമ്മളെ പിന്തിരിപ്പിക്കാന് ആരോ ശ്രമിച്ചപോലെ. അമ്പട, തോല്കാനിപ്പോൾ മനസ്സില്ല. വഴിയില്‍ എവിടെ നിന്നെങ്കിലും പുക പരിശോധിപ്പിക്കാം. ആകെ കൂടെ ഒരു ഉത്സാഹം തോന്നി.
ഷൂവും ജാക്കറ്റും ധരിച്ചു. വീടിന്റെ മുന്നുില്‍ നിന്നും ഒരു സെല്‍ഫിയെടുത്തു. സമയം 9 മണി. അപ്പോൾ യാത്ര മുന്നോട്ട്. ചിറ്റുമല, മുളവന, ചീരങ്കാവ് വഴി കൊട്ടാരക്കര എത്താറായപ്പോള്‍ വഴിയില്‍ പുക പരിശോധന കേന്ദ്രം കണ്ടു. സര്‍ട്ടിഫിക്കറ്റ് വാങ്ങി യാത്ര തുടര്‍ന്നു. 50 കി.മീ. ശരാശരി വേഗതയില്‍ വണ്ടിയോടിച്ചു. 10.30-ഓടെ പുനലൂരെത്തി. തൂക്കുപാലത്തിന്റെ ഫോട്ടോ എടുക്കണമെന്ന് വിചാരിച്ചെങ്കിലും സമയം കളയണ്ടാ എന്നു തീരുമാനിച്ച് യാത്ര തുടര്‍ന്നു. പുനലൂര്‍ കഴിഞ്ഞപ്പോള്‍ തന്നെ യാത്രക്ക് ഒരു സുഖം തോന്നിത്തുടങ്ങി. വളഞ്ഞും തിരിഞ്ഞം കയറ്റം കയറിയാത്ര. മനോഹരമായ കാഴ്ചകള്‍. ചൂട് ഇല്ലാത്ത വെയില്. അങ്ങനെ രസം പിടിച്ച യാത്ര. പുനലൂര്‍ ചെങ്കോട്ട പുതിയ റെയില്‍വേ പാതയുടെ പണികള്‍ നടന്നുവരുന്നു. വഴിക്കിരുപുറവും മനോഹരമായ മലകള്‍. ഉയരം കൂടിവരുന്നു. അങ്ങനെ അങ്ങനെ 11-ഓടെ തെന്മലയെത്തി. കുഴപ്പമില്ല. യാത്ര തുടരാം. തുടര്‍ന്നു. അധികം ചൂടില്ലാത്തതിനാല്‍ യാത്രക്ഷീണം തീരെ അനുഭവപ്പെടുന്നില്ല. എന്തായാലും ആര്യങ്കാവ് ചുരം വരെ പോകാം. അവിടെ നിന്നും ആലോചിച്ചിട്ട് ബാക്കിയാത്രയെ പറ്റി തീരുമാനിക്കാം. തുടരാനാണെങ്കില്‍ തന്നെ അവിടെ അല്പം വിശ്രമിച്ചിട്ടാകാം യാത്ര.
കുറച്ചുകൂടെ പോയപ്പോള്‍ പാലരുവി വെള്ളച്ചാട്ടത്തിലേക്കുള്ള വഴിയിലെത്തി. പാലരുവിയില്‍ ഒരു കുളിയൊക്കെ പാസ്സാക്കി തിരിച്ചുപോയാലോ? മനസ്സ് ഇടക്കിടെ കൈവിട്ട് പോകാതിരിക്കാന്‍ പരമാവധി ശ്രമം നടത്തുന്നുണ്ടായിരുന്നു. മുന്നോട്ടുതന്നെ യാത്ര തുടര്‍ന്നു. ആര്യങ്കാവെത്തി, ഫോറസ്റ്റ് ചെക്പോസ്റ്റ് കഴിഞ്ഞ് മുന്നോട്ട്. കുറച്ച് ഹെയര്‍പിന്‍ വളവുകളിറങ്ങി താഴേക്ക് ചെന്നാല്‍ തമിഴ്നാടായി.
ചുരമിറങ്ങുന്നതിനു മുമ്പായി ഒരു ചെറിയ ഹോട്ടല്‍ കണ്ടു. ചെറിയ ക്ഷീണം ഉണ്ട്. ഭക്ഷണം കഴിച്ചാലോ? വേണ്ട, വിശപ്പായില്ല. ഒരു നാരങ്ങാവെള്ളം കുടിക്കാം. പ്രായമുള്ള ഒരമ്മയാണ് ഹോട്ടല്‍ നടത്തുന്നത്. ഒരു സോഡാ നാരങ്ങയും ഉപ്പിലിട്ട പൈനാപ്പിളും കഴിച്ചു. തമിഴാനാട്ടില്‍ നിന്നും ചുരം കയറിവന്ന ഒരു കെ.എസ്. ആര്.ടി.സി. ബസ് ഹോട്ടലിനടുത്ത് നിര്‍ത്തി. കണ്ടക്ടര്‍ ഇറങ്ങിവന്ന് രണ്ട് കുപ്പികളില്‍ വെള്ളം നിറച്ചു പോയി. എന്തായായലും അവിടെ അധികം നില്ക്കാന് തോന്നിയില്ല. അല്പം കൂടി മുന്നോട്ട് പോയപ്പോൾ മുകളില്‍ നിന്നും താഴേക്കുള്ള മനോഹരമായ കാഴ്ച കാണാറായി. അങ്ങകലെ തമിഴ്നാട് കയ്യാട്ടി വിളിക്കുന്നപോലെ.
അങ്ങോട്ടോ ഇങ്ങോട്ടോ ? – കേരള-തമിഴ്നാട് അതിർത്തിയിൽ
ആദ്യ ഹെയര്‍പിന്‍ വളവ് കഴിയുമ്പോള്‍ തന്നെ, താഴെ മനോഹരമായ തമിഴ് ഗ്രാമങ്ങള്‍ കാണാനാകും. അതിനുമപ്പുറം, അങ്ങകലെ ഏതോ പട്ടണം. ചെങ്കോട്ടയാണോ, അറിയില്ല. ഒരു വശത്ത് വനവും മറുവശത്ത് വലിയ താഴ്ചയും. വണ്ടിയില്‍ നിന്നും ഇറങ്ങി. കുറച്ച് ക്ഷീണമൊക്കെ തോന്നുന്നുണ്ട്. മൂന്ന് മണിക്കൂറായിരിക്കുന്നു. 90കി.മീ. ദൂരം താണ്ടിയിരിക്കുന്നു. ഇനിയുമുണ്ട് നാനൂറിലധികം കിലോമീറ്റര്‍, പരിചയമില്ലാത്ത, ഭാഷയറിയാത്ത നാട്ടിലൂടെ. താഴെ തമിഴ്നാടാണ്. മുകളില്‍ കേരളവും. എങ്ങോട്ട് പോകണം. എന്ത് തീരുമാനിക്കും? ചുരത്തിലൂടെ ഒരിളം തെന്നൽ തഴുകിയൊഴുകി തമിഴ്നാട്ടിലേക്ക് പോയി. ഞാനവിടെ എന്നതുചെയ്യേണ്ടൂ എന്നറിയാതെ നിന്നു.
“മനോഹരമായ
പൂക്കളുള്ള ചെടിയുടെ ഫോട്ടോ
കണ്ടല്ലോ.
ഇത്
ആമ്പലോ,താമരയോ?”
“താമരയല്ല,
ആ
പൂവ് കണ്ടില്ലേ,
താമരപ്പൂവിന്റെ
ദളങ്ങള്‍ ഇങ്ങനെയല്ല ..
താമരയിലയുടെ
അരികുകളിൽ ഇങ്ങനെ ഞുറിവുകൾ
കാണില്ലല്ലോ,
അപ്പോ
ഇത് ആമ്പൽ തന്നെ.
ഒരു
പക്ഷേ ഇത് സാധാരണ ആമ്പലായിരിക്കില്ല,
പാടങ്ങളിലൊക്കെ
കാണുന്ന തരത്തിലുള്ള
നെയ്തലാമ്പലായിരിക്കും.”
“എന്നാലേ,
ഇത്
ആമ്പലുമല്ല,
താമരയും
അല്ല,
വളരുന്നത്
പാടത്തുമല്ല.”
“അല്ലേ?”
“അല്ല.“
“പിന്നെ?”
“ഇത്
ഒരുതരം ചെട്ടിപ്പൂവാണ്.
ജമന്തി
എന്നും പറയാം.”
“ചെട്ടിപ്പൂവോ?
ജമന്തിയോ?
പന്നേ…
കളിപ്പിക്കല്ലേ
…
ഇത്
ആമ്പൽ തന്നെ.”
“ശരിക്കും
ഇത് ഒരുതരം ചെട്ടിപ്പൂവുതന്നെയാണ്.
ഇംഗ്ലീഷിൽ
Marsh
Marigold എന്നാണ്
വിളിക്കുന്നത്.
വേണമെങ്കിൽ
നമുക്ക് കുളച്ചെട്ടി എന്നോ
മറ്റോ വിളിക്കാം.
ഇത്
പലനിറത്തിൽ കാണാറുണ്ട്.
മഞ്ഞനിറത്തിലുള്ളവയാണ്
കൂടുതലും.
2000 മുതൽ
3500
വരെ
മീറ്റർ ഉയരത്തിൽ പടിഞ്ഞാറൻ
ഹിമാലയത്തിലും പിന്നെ പാകിസ്ഥാൻ,
അഫ്ഗാനിസ്ഥാൻ
എന്നീ രാജ്യങ്ങളുടെ മലനിരകളിലും
മാത്രം കാണപ്പെടുന്നവയാണ്
ചിത്രത്തിൽ കണ്ട വെള്ള
പൂക്കളോടുകൂടി ചെടികൾ.”
“ഹമ്പട,
അപ്പോ
ഇത് എവിടെനിന്നുള്ളതാണ്?”
“ഇത്
കാശ്മീരിലെ ഗാന്ദർബൽ ജില്ലയിലെ
ഹിമാലയ നിരകളിൽനിന്നും എടുത്ത
ഫോട്ടോയാണ്.”
“ഇതുകണ്ടാൽ
ആമ്പൽ പോലെ തന്നെയുണ്ടല്ലോ.
അപ്പോൾ
ഇതിന് ആമ്പലുമായി എന്തു
വ്യത്യാസമാണ് ഉള്ളത്?”
റാണുൺകുലേസീ കുടുംബത്തിൽ പെട്ട ചില പൂക്കൾ (കടപ്പാട് – വിക്കിപീഡിയ)
“ആമ്പലും കുളച്ചെട്ടിയും ജലജന്യമായ സസ്യങ്ങളാണ്. അതിനാലാകാം ഇവരണ്ടിനും വെള്ളത്തെ അതിജീവിക്കാനും വെള്ളത്തിൽ വളരാനുമുള്ള അനുകൂലനങ്ങള്‍ കാഴ്ചയിൽ ഒരുപോലെ ഉള്ളത്. ആമ്പൽ നിംഫേസീ കുടുംബത്തിൽ പെട്ട സസ്യമാണ്. കുളച്ചെട്ടി റാണുൺകുലേസീ എന്ന കുടുംബത്തിൽ പെട്ടതും. ഇതിൽ കൂടുതൽ അറിയണമെങ്കിൽ, സോറീ മക്കളേ, പോയി ടിച്ചറോട് ചോദിച്ചുനോക്കൂ …”
കാശ്മീർ ലേകത്തിന്റെ പൂന്തോട്ടമാണെങ്കിൽ അവിടെ സ്വർണ്ണപ്പൂക്കളാല് പരിലസിച്ചുനില്‍ക്കുന്ന പനിനീർച്ചെടിയാണ് സോനാമാർഗ്. വർഷത്തിൽ ആറുമാസത്തോളം മനുഷ്യവാസമില്ലാതെ, മഞ്ഞുമൂടിക്കിടക്കുന്ന ഈ പ്രദേശം ശ്രീനഗറിൽ നിന്നും ഏകദേശം 87കി.മീ. വടക്കുകിഴക്കായി, സമുദ്രനിരപ്പിൽ നിന്നും 9200 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്നു. ശിശിരത്തിലെ കൊടും തണുപ്പിനുശേഷം വസന്താഗമത്തോടെ മഞ്ഞുരുകി വഴിതെളിമ്പോൾ അവിടം സഞ്ചാരികളുടെ പറുദീസയി മാറും. മഞ്ഞുപുതച്ച മലകളിലും പുതുനാമ്പുകൾ തളിരിട്ട താഴ്വരകളിലും ഇളം വെയിൽ തട്ടുമ്പോള്‍ സ്വർണ്ണനിറത്തിൽ തിളങ്ങുന്ന ഈ പ്രദേശത്തെ സൗന്ദര്യാരാധകരായ സഞ്ചാരികള്‍ ആരോ ആയിരിക്കണം സോനാമാർഗ് (സ്വർണ്ണപ്പുൽമേട്) എന്ന് വിളിച്ചത്.
കാശ്മീരിന്റെ ഒരു ഗ്രാമക്കാഴ്ച
2019 ജൂലൈയിലാണ് ഞാനും സുഹൃത്ത് വി.കെ. സുജിത്കുമാറും ശ്രീനഗറിൽ എത്തിയത്. ഒരു രണ്ടുരാത്രിയും ഒരു പകലും മാത്രമായിരുന്നു ഞങ്ങളുടെ പക്കൽ ശ്രീനഗറിൽ ചെലവഴിക്കാൻ ഉണ്ടായിരുന്നത്. അതിനാൽ രാവിലെ സോജിലാ-പാസ്സ്, ഉച്ചയ്ക്ക് ശേഷം സോനമാർഗ് എന്നിവ മാത്രം സന്ദർശിക്കാൻ തീരുമാനിച്ചു. ശ്രീനഗറിൽ നിന്നും ലേയിലേക്കുള്ള ദേശീയ പാതയിൽ വരുന്ന സ്ഥലങ്ങളാണിവ രണ്ടും. ആദ്യം സോനാമാർഗ്, ശേഷം സോജില. കുറച്ചുകൂടി യാത്രചെയ്താൽ കാർഗിൽ വരെ എത്താം. പക്ഷേ അന്നുതന്നെ തിരികെയെത്താൻ സാധിക്കില്ല. അതിനാലാണ് സോജില വരെയായി യാത്ര ചുരുക്കാൻ ഞങ്ങള്‍ തീരുമാനിച്ചത്.
ലേയിലേക്കുള്ള ദേശീയപാത
തലേദിവസം രാത്രിതന്നെ ഒരു റോയൽ എൻഫീൽഡ് ബൈക്ക് തരപ്പെടുത്തിയിരുന്നു. 1300 രൂപ ദിവസ വാടക. രാവിലെ 7 മണിയോടെ യാത്ര ആരംഭിച്ചു. നഗരാതിർത്തി പിന്നിട്ടശേഷം ഒരു ഹോട്ടലിൽ നിന്നും പ്രാതൽ കഴിച്ചു. കാശ്മീരിലെ ഭക്ഷണം ഏറെ രുചികരമാണ്. അവിടത്തെ ചായയ്ക്ക് നമ്മൾ അടിമപ്പെട്ടുപോകും.
മനോഹരമായ കാശ്മീർ ഗ്രാമങ്ങൾക്കിടയിലൂടെ, പ്രകൃതി സൌന്ദര്യം നുകർന്ന്, നനുത്ത തണുപ്പിന്റെ സുഖമാസ്വദിച്ച് ദേശീയപാത ഒന്നിലൂടെ ഞങ്ങളുട യാത്ര മുന്നോട്ടുപോയി. ഝലം നദിയുടെ പ്രധാന പോഷകനദികളിൽ ഒന്നായ സിന്ദ് നദിയ്ക്ക് (സിന്ധുനദിയല്ല) സമാന്തരമായാണ് ദേശീയപാതയും പണിതിട്ടുള്ളത്. അതിമനോഹരമായ കാഴ്ചകളായിരുന്നു ഇരുഭാഗത്തും.
സിന്ദ് നദിയുടെ താഴ്വ – ദേശീയപാത 1ൽ നിന്നുള്ള കാഴ്ച
കാശ്മീരിലെല്ലായിടത്തും സൈന്യത്തിന്റെ വൻ സുരക്ഷയുണ്ടായിരുന്നു. ഏതാണ് 25 മീറ്ററിന് ഒരാൾ എന്ന നിലയിൽ ദേശീയപാതക്ക് ഇതുവശവും ജവാൻമാർ നിലയുറപ്പിച്ചിരുന്നു. കാശ്മീരിന്റെ ഭരണഘടനാ പദവി റദ്ദുചെയ്യുന്നതിനു മുമ്പുള്ള തയ്യാറെടുപ്പിന്റെ ഭാഗമായിരുന്നു ഈ സുരക്ഷാ ക്രമീകരണങ്ങൾ. എന്നാൽ സഞ്ചാരികൾക്ക് അത് യാതൊരു ബുദ്ധിമുട്ടും സൃഷ്ടിച്ചില്ല.
ഹിമാലയത്തിലെ റോഡുപണി – ഈ കുറുക്കുവഴിയാണ് ഞങ്ങൾക്ക് ഉപേക്ഷിച്ച് മടങ്ങേണ്ടിവന്നത്.
മൺസൂണിന് മുമ്പായുള്ള അറ്റകുറ്റപ്പണി നടക്കുന്നതിനാൽ റോഡിൽ പലയിടത്തും തടസ്സങ്ങൾ നേരിട്ടു. അമർനാഥ് യാത്രനടക്കുന്ന സമയമായതിനാലും യാത്രാ ക്രമീകരണങ്ങൾ ഉണ്ടായിരുന്നു. അതിനാൽ ഉദ്ദേശിച്ചതിലും കൂടുതൽ സമയമെടുത്താണ് യാത്ര തുടര്‍ന്നത്.
സോനാമാർഗ്ഗ് കഴിഞ്ഞ് സോജിലാ പാസ്സിന് ഏകദേശം അടുത്തെത്താറായപ്പോൾ സൈന്യം വഴി പൂർണ്ണമായും അടച്ചു. മുന്നിൽ റോഡ് പണി നടക്കുന്നതിനാൽ ഉച്ചക്ക് 2 മണിക്കുശേഷമേ യാത്രതുടരാനാകൂ എന്ന് അവർ അറിയിച്ചു. അപ്പോൾ സമയം പതിനൊന്നര കഴിയുന്നതേ ഉണ്ടായിരുന്നുള്ളു.
കുറച്ച് പിന്നിലേക്ക് പോയാൽ, മലമുകളിലൂടെ ഒരു കുറുക്കുവഴിയുണ്ടെന്ന് ഒരു ജവാൻ പറഞ്ഞതനുസരിച്ച് ഞങ്ങൾ തിരികെ വന്ന് മല മുറിച്ചുകടക്കുന്നതിനുള്ള ശ്രമം നടത്തി. വളരെ ഉയരമുള്ള ഒരു മലയുടെ മുകളിലേക്ക് കുത്തനെയുള്ള, ടാർചെയ്യാത്ത, ചരലും പാറയും നിറഞ്ഞ ഒരു റോഡായിരുന്നു അത്. അല്പം സാഹസപ്പെട്ട് ഞങ്ങൾ അതിന്റെ മുകളിലെത്തി. എന്നാൽ മറുഭാഗത്തേക്ക് കടക്കുന്നതിനിടയിൽ റോഡ് പിന്നെയും തടസ്സപ്പെട്ടു. അവിടെ മലയിടിച്ചിൽ മൂലം തകർന്ന റോഡ് നന്നാക്കുന്ന പണി നടക്കുകയായിരുന്നു. വഴി ഗതാഗതയോഗ്യമാക്കാൻ രണ്ടു മണിക്കൂറെങ്കിലും വേണ്ടിവരുമെന്ന് അറിഞ്ഞതിനെ തുടർന്ന് സോജിലയിലേക്കുള്ള യാത്ര ഉപേക്ഷിച്ച് ഞങ്ങൾ സോനാമാർഗ്ഗിലേക്ക് മടങ്ങി.
മലയടിവാരത്തെ മനോഹരമായ ഹോട്ടൽ. വർഷത്തിൽ, മഞ്ഞൊഴിഞ്ഞ ആറുമാസം മാത്രമാണ് ഹോട്ടലുകൾ ഇവിടെ പ്രവർത്തിക്കുക.
തിരികെ സോനാമാർഗ്ഗിലെത്തിയപ്പോൾ ഉച്ച കഴിഞ്ഞു. അപ്പോഴേക്കും ഞങ്ങൾ നന്നായി ക്ഷീണിച്ചിരുന്നു. അടുത്തുകണ്ട ഒരു ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു വിശ്രമിച്ചു. ഹിമാലയൻ നിർമ്മാണരീതിയുടെ ലാളിത്യവും സൗന്ദര്യവും ഒത്തിണങ്ങിയ രമണീയമായ ഒരു കെട്ടിടത്തിലാണ് മലയടിവാരത്തെ ആ ഹോട്ടൽ പ്രവർത്തിച്ചത്. അവിടെ ചെലവഴിച്ച സമയം ഉന്മേഷദായകമയിരുന്നു.
ഹിമാനി – ദേശീയപാതയിൽ നിന്നുള്ള ദൃശ്യം
ഡിസംബർ ജനുവരി മാസങ്ങളിൽ പത്തടിയോളം ഉയരത്തിൽ സോനാമാർഗ്ഗിലെ ദേശീയപാതയിൽ മഞ്ഞുറയും . അതിനാൽ ഏതാണ്ട് ആറുമാസത്തോളം ഇവിടെ ഗതാഗതം തടസ്സപ്പെടും. അക്കാലത്ത് ലേയിലേക്ക് റോഡുമാർഗ്ഗം പോകുക അസാധ്യമാണ്. ഇതു പരിഹരിക്കുന്നതിനായി ദൈർഘ്യമേറിയ ഒരു തുരങ്കത്തിന്റെ പണി നടന്നുകൊണ്ടിരിക്കുകയാണ്.
സോനാ മാർഗ്ഗിലെ പ്രധാന വിനോദം അവിടെയുള്ള ഹിമാനികൾ സന്ദർശിക്കുക എന്നതാണ്. ഉരുകുന്ന ഹിമാനികളിൽ നിന്നുള്ള ജലമാണ് വേനൽക്കാലത്തുപോലും ഹിമാലയൻ നദികളെ ജലസമൃദ്ധമാക്കുന്നത്. ഹൈവേയിൽ നിന്നും ഏകദേശം 3 കിലോമീറ്റർ ദൂരത്തായാണ് താജിവാസ് ഹിമാനി. അവിടെനിന്ന് ഒഴുകിയെത്തുന്ന ജലം സിന്ദ് നദിയുടെ പ്രധാന സ്രോതസ്സാണ്.
ഹിമാനികളിൽനിന്ന് ഒഴുകിയെത്തുന്ന ജലം ഹിമാലയൻ നദികളെ വേനൽക്കാലത്തും ജലസമൃദ്ധമാക്കുന്നു
ദേശീയപാതയിൽ നിന്നും ഹിമാനിയിലേക്കുള്ള കയറ്റം സാധാരണ സഞ്ചാരികൾക്ക് കഠിനമാണ്. വാഹനങ്ങൾ പോകില്ല. അതിനാൽ മിക്ക യാത്രികരും മലകയറാനായി കുതിര സാവരിയാണ് ആശ്രയിക്കുക. നൂറുകണക്കിന് കുതിരകളെയാണ് പ്രധാന സീസണിൽ അവിടെ എത്തിക്കുന്നത്.
ഞങ്ങൾ എത്തിയത് ജൂലൈ അവസാന സമയമായിരുന്നു. സീസൺ ഏതാണ്ട് അവസാനിച്ചിരുന്നു. വേനൽ അധികമായിരിക്കുന്ന ആ സമയത്ത്, സാധാരണ മഞ്ഞുകാണുന്ന സ്ഥലത്തുനിന്നും വളരെ അകലെ, പർവ്വതമുകളിൽ മലയിടുക്കുകളിലും പർവ്വതശീർഷങ്ങളിലും മാത്രമായിരുന്നു മഞ്ഞുണ്ടായിരുന്നത്. അതിനാൽ കുതിരക്കാർ ഒരു സവാരിയ്ക്ക് രണ്ടായിരം മുതൽ മുകളിലോട്ടാണ് തുക ആവശ്യപ്പെട്ടത്. എന്നാൽ കുതിരയ്ക്ക് പകരം പറ്റുന്നത്ര ദൂരം നടന്നു കയറാനായിരുന്നു ഞങ്ങളുടെ തീരുമാനം.
ഹിമാനിയിലേക്ക് കുതിരപ്പുറത്ത് യാത്ര പുറപ്പെടുന്നവർ
സുരക്ഷിതമെന്നു തോന്നിയ ഒരു സ്ഥലത്ത് വണ്ടിയൊതുക്കി ഞങ്ങൾ മലകയറ്റം ആരംഭിച്ചു. ഒരു മണിക്കൂർകൊണ്ട് ഞങ്ങൾ അടിവാരത്ത് എത്തി. സാധാരണ സീസൺ സമയത്ത് മഞ്ഞുകേളികൾ അരങ്ങേറുന്ന സ്ഥലമാണ് അത്. വേനൽ കടുത്തതിനാൽ അവിടത്തെ മഞ്ഞെല്ലാം ഉരുകി തീർന്നിരുന്നു. സഞ്ചാരികളും തീരെ കുറവായിരുന്നു. കുറച്ച് താല്‍ക്കാലിക കടകൾ മാത്രമാണ് ഉണ്ടായിരുന്നത്. അവിയെ ചായ, ചെറിയ പലഹാരങ്ങൾ, ബ്രഡ്, മുട്ട വിഭവങ്ങൾ, മാഗി എന്നിവ ലഭിക്കും.
മലയിടുക്കിൽ മഞ്ഞുറഞ്ഞിരിക്കുന്ന കാഴ്ച. ഇവിടേക്കായിരുന്നു ഞങ്ങളുടെ മലകയറ്റം.
അടിവാരത്തുനിന്നും ഉയരത്തിലേക്കുനോക്കിയാൽ മഞ്ഞിന്റെ തൊപ്പിയണിഞ്ഞ രണ്ടുമൂന്ന് പർവ്വത ശിഖരങ്ങൾ കാണാമായിരുന്നു. രണ്ടുമലകൾ തമ്മിൽ ചേരുന്ന ഇടുക്കുകളിലും ധാരാളം മഞ്ഞുറഞ്ഞ് കിടക്കുന്നുണ്ടായിരുന്നു. താഴെനിന്നും നോക്കുമ്പോൾ ഹൃദയാകൃതിയിൽ കാണപ്പെട്ട, അത്തരം ഒരു മഞ്ഞുപ്രദേശത്ത് എത്തിപ്പെടുക എന്നതായിരുന്നു തുടർന്നുള്ള ഞങ്ങളുടെ ലക്ഷ്യം. മലയിടുക്കിലൂടെയുള്ള യാത്ര അത്രമേൽ ഹരം പകരുന്നതാകയാൽ യാത്രയുടെ കാഠിന്യം അനുഭവപ്പെട്ടതേയില്ല.
ഹിമാനിയിലേക്കുള്ള നടത്തം
മലകയറുന്നതിനിടയിൽ ആടുമേയ്ക്കുന്ന കുട്ടികളെ പരിചയപ്പെട്ടു. സീസൺ സമയത്ത് വിവിധങ്ങളായ തൊഴിലുകളിൽ ഏർപ്പെടുന്നതിനായി ഗ്രാമങ്ങളിൽ നിന്നും എത്തി, താല്‍ക്കാലിക കുടിലുകൾ കെട്ടി താമസിക്കുന്ന കുടുംബങ്ങളിലെ കുട്ടികളായിരുന്നു അവർ. അല്പം കൂടി നടന്നപ്പോൾ രണ്ടു കാശ്മീരികൾ ഞങ്ങളെ പരിചയപ്പെട്ടു. മുകളിൽ മഞ്ഞിൽ തെന്നൽ വണ്ടികൾ (Sledge) വലിക്കുന്നവരാണ് അവർ. ഞങ്ങളിൽ രണ്ടു ഇടപാടുകാരെ അവർ കണ്ടിട്ടുണ്ടാകണം. അവരും ഞങ്ങളോടൊപ്പം മുകളിലേക്കുള്ള യാത്രയിൽ കൂടി. അതെന്തായാലും നന്നായി. കാരണം മുകളിലേക്കുള്ള, പ്രയാസം കുറഞ്ഞതും സുരക്ഷിതവുമായ വഴികൾ അവർക്ക് പരിചിതമായിരുന്നു.
ഇടയബാലകരോടൊപ്പം
ഏതാണ്ട് ഒന്നര മണിക്കൂറത്തെ മലകയറ്റത്തിനുശേഷം ഞങ്ങൾ ഹിമാനിയിൽ എത്തിച്ചേർന്നു. കട്ടപിടിച്ച മഞ്ഞ് ഹരം പകരുന്ന അനുഭവമായിരുന്നു. മഞ്ഞിനു മുകളിലൂടെ നടക്കുന്നതിനായി മുട്ടുവരെ എത്തുന്ന, വെള്ളവും തണുപ്പും കയറാത്ത ഷൂസുകൾ ഞങ്ങൾ താഴ്വാരത്തുനിന്നും വാടകയ്ക്ക് വാങ്ങി ധരിച്ചിരുന്നു. മഞ്ഞിനു മുകളിലൂടെ ശ്രദ്ധയോടെ നടന്നില്ലങ്കിൽ വീണുപോകും. ചിലയിടത്ത് മുകളിൽ മഞ്ഞുകാണുമെങ്കിലും താഴെ പൊള്ളയായിരിക്കും. പൊള്ളയായ തുരങ്കങ്ങളിലൂടെ ജലം കുത്തിയൊഴുകുന്നുണ്ടാകും. ചിലഭാഗങ്ങൾ ഉരുകിയുരുകി ഒരു ഗുഹപോലെ ആയിട്ടുണ്ട്.
മഞ്ഞുഗുഹയ്ക്കുള്ളിൽ …
അപ്ലസമയത്തിനുള്ളിൽ കാശ്മീരി സുഹൃത്തുക്കൾ തെന്നൽ വണ്ടികളുമായി എത്തി. കുറച്ചു സമയം അവരോടൊപ്പം തെന്നിക്കളിച്ചു. സൂര്യൻ അസ്തമിക്കാൻ തുടങ്ങുന്നുണ്ടായിരുന്നു. ചുറ്റും മലകളായതിനാൽ നേരത്തെ തന്നെ അവിടെ ഇരുട്ടുവീഴും. ഞങ്ങൾ തിരികെ ഇറങ്ങാൻ ആരംഭിച്ചു.
മഞ്ഞുരുകി പാറ തെളിഞ്ഞ സ്ഥലങ്ങളിൽ ചെറിയ പൂച്ചെടികൾ വളർന്നു നിന്നു. ചെറിയ ആമ്പലിനെ പോലെയുള്ള ഒരു സസ്യം വെള്ളം ഒഴുകുന്ന ഇടങ്ങളിൽ പാറകളുടെ വശങ്ങളിലൊക്കെ വെള്ള നിറമുള്ള പൂക്കളുമായി വളർന്നു നില്ക്കുന്നുണ്ടായിരുന്നു. മറ്റുള്ള ചെടികളൊക്കെ മഞ്ഞയും ഓറഞ്ചും നിറത്തിലുള്ള പൂക്കളാൽ അലംകൃതമായിരുന്നു.
മഞ്ഞുനീരുറവ പിറവിയെടുക്കുന്ന പർവ്വതശിഖരം
തിരികെ താഴ്വാരത്തിലെത്തി നല്ലൊരു ചായകുടിച്ചു. തേയില കൊണ്ടുള്ള ചായയായിരുന്നില്ല. ഹിമാലയത്തിൽ ലഭ്യമായ ഏതോ ഒരിലകൊണ്ടുണ്ടാക്കിയ, പാലില്ലാത്ത ചായ. നല്ല രുചിയുണ്ടായിരുന്നു. ചായക്കടയിൽ കൂടിയവർ ഞങ്ങളുമായി സൌഹൃദം പങ്കുവച്ചു. കേരളത്തെക്കുറിച്ചും കേരളത്തിൽ നിന്നുള്ള സഞ്ചാരികളെ പറ്റിയും അവർ നല്ലവാക്കുകൾ പറഞ്ഞു. കേരളത്തിൽ നിന്നുള്ളവർ അധികവും ബുള്ളറ്റ് യാത്രനടത്തുന്നവരാണ് എന്ന് അവർ അഭിപ്രായപ്പെട്ടു.
ഇനിയും വരണമീ മഞ്ഞിന്റെ ഭൂമിയിയിൽ
തിരികെ ദേശീയപാതയിൽ എത്തിയപ്പോഴേക്കും അഞ്ചുമണി കഴിഞ്ഞിരുന്നു. ജീവിതത്തിൽ മറക്കാൻ പറ്റാത്ത അനുഭവം സമ്മാനിച്ച സോനാമാർഗ്ഗ് ഓർമ്മകളിൽ നിറച്ച് തിരികെ ശ്രീനഗറിൽ എത്തിയപ്പോൾ രാത്രി പത്തുമണി ആയിരുന്നു. എന്നെങ്കിലും ഒരിക്കൽക്കൂടി ആ പർവ്വതശിഖരത്തിൽ കയറണം എന്ന് അപ്പോൾത്തന്നെ മനസ്സിൽ കുറിച്ചിരുന്നു.
ഉത്തരേന്ത്യയിലെ മലയോരപ്പട്ടണങ്ങളായ കാൽക്ക, ഷിംല എന്നീ നഗരങ്ങളെ ബന്ധിപ്പിക്കുന്ന മലയോരതീവണ്ടിപ്പാതയാണ് കാൽക്ക-ഷിംല പാത (Kalka-Shimla Railway). ഇത് രണ്ടര അടി വീതിയിൽ സ്ഥിതി ചെയ്യുന്ന നാരോ ഗേജ് പാതയാണ്. ഇതിന്റെ 96 കി.മി നീളത്തിലുള്ള പാതയിൽ മനോഹരമായ മലകളുടെയും, കുന്നുകളുടേയും കാഴ്ചകൾ കാണാവുന്നതാണ്.
2018 ഒക്ടോബറിൽ സുഹൃത്തുക്കളുമൊത്ത് നടത്തിയ ഹിമാചൽപ്രദേശ് യാത്രയ്ക്കിടെ പകര്‍ത്തിയത്.